യേശു ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റു

യേശു ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റു

റവ. ജോർജ് മാത്യു പുതുപ്പള്ളി

നാശരഹിതവും വിജയപൂർണവുമായ ദൈവശക്തിയുടെ ഉദാത്തവും അപ്രമാദിത്യപരവുമായ ഒരു ചിത്രമെഴുത്താണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. ആദിമക്രൈസ്തവസഭയുടെയും അപ്പൊസ്തലന്മാരുടെയും ആത്യന്തികലക്ഷ്യം മറ്റുള്ളവരോട് യേശുവിനെക്കുറിച്ച് പറയുകയായിരുന്നില്ല, പ്രത്യുത യേശുവിന്റെ സാന്നിദ്ധ്യത്തെയും ശക്തിയെയും അവർക്കു വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ആദിമകാലങ്ങളിൽ ഇന്നത്തെപ്പോലെ തന്നെ മരിച്ചുമണ്മറഞ്ഞ ചരിത്രപുരുഷനെക്കുറിച്ചുള്ള അപദാനങ്ങളല്ല ഉയിർത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള ജീവനുറ്റ സാന്നിദ്ധ്യബോധം സൃഷ്ടിക്കുക എന്ന പ്രക്രിയയാണ് അവലംബിച്ചു വന്നിരുന്നത്. യേശു തന്നെയാണ് വരുവാനുള്ള രക്ഷകൻ എന്നുള്ളതിന്റെ അന്തിമതെളിവായിട്ടാണ് സെന്റ് പോൾ പുനരുത്ഥാനത്തെ വീക്ഷിച്ചതും പ്രസ്താവിച്ചതും (റോമർ 1 : 4). വരാൻ പോകുന്ന മശിഹയായി മാത്രമേ യഹൂദർക്ക് യേശു എന്ന രക്ഷകനെ കാണാൻ സാധിക്കുമായിരുന്നുള്ളൂ. യഹോവ അയയ്ക്കുന്ന അഭിഷിക്തനുവേണ്ടി അവർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ദൈവത്താൽ അയക്കപ്പെടുന്ന മശിഹയെക്കുറിച്ച് യഹൂദർക്കുണ്ടായിരുന്ന സകല പ്രതീക്ഷകളും കണക്കുകൂട്ടലുകളും ക്രൂശിൽ മരിച്ച യേശു തകർത്തു കാണും. എന്നാൽ മരണത്തെ ചവിട്ടി മെതിച്ച് ഉയിർത്തെഴുന്നേറ്റതിലൂടെ അവരുടെ സ്വപ്നങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതനായ മശിഹയായി യേശു വെളിപ്പെടുകയായിരുന്നു.യരുശലേമിൽ ഇപ്രകാരം ഒരു പഴമൊഴി നിലനിന്നിരുന്നു : 'കല്ലുയർത്തിയാൽ നിനക്ക് എന്നെ കാണാം. മരം അടർത്തിയാൽ ഞാൻ അവിടെയുണ്ടാകും.' ആ ചൊല്ലിന്റെ ആത്മീയാർത്ഥം കഠിനാദ്ധ്വാനിയായ കൽപ്പണിക്കാരന്റെയും സത്യാന്വേഷിയായ തച്ചന്റെയുംകൂടെ ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തു ഉണ്ടാകും' എന്നത്രെ. ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും ജീവിക്കുന്ന കർത്താവിന്റെ കരം പിടിച്ചുള്ള യാത്രയെന്നാണ് ഉയിർത്തെഴുന്നേൽപ്പിന്റെ ശരിയായ അർത്ഥം.

മരണത്തെക്കാൾ ശക്തം ജീവനാണെന്ന് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം വിളംബരം ചെയ്തു. വിദ്വേഷത്തെക്കാൾ ശക്തി സ്നേഹത്തിനാണെന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപ് സാക്ഷീകരിക്കുന്നു. യരുശലേമിൽവച്ച് അവസാനം നടന്ന വിസ്താരം ദൈവസ്നേഹവും മനുഷ്യവിദ്വേഷവുമായുള്ള ഇടപെടൽ ആയിരുന്നു. എന്നാൽ കാൽവരി ക്രൂശിൽവച്ച് യേശുകർത്താവ് നടത്തിയ ജീവമൊഴികൾ ദൈവസ്നേഹം മനുഷ്യവിദ്വേഷത്തെ കീഴടക്കുവാൻ ഉപയുക്തമായി. ഇന്നും പലസ്തീനിൽ യേശുകർത്താവിനെ അടക്കിയ കല്ലറ തുറന്നു കിടക്കുന്നു. കല്ലറയുടെ വാതിൽക്കൽ ഇങ്ങനെ ഒരു വാചകം എഴുതിവച്ചിരിക്കുന്നു : 'യേശു ഇവിടെ ഇല്ല. അവൻ മരണത്തെ തോൽപിച്ച് ഉയിർത്തെഴുന്നേറ്റിരിക്കുന്നു' (Jesus is not here. He has risen from the dead).

ചിന്തക്ക് : 'ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്ത് സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറയ്ക്കൽ ചെന്നു. കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കുവേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു. അത് ഏറ്റവും വലുതായിരുന്നു. അവർ കല്ലറയ്ക്കകത്തു കടന്നപ്പോൾ വെള്ള നിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തുഭാഗത്ത് ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു. അവൻ അവരോട് : ഭ്രമിക്കേണ്ട, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർത്തെഴുന്നേറ്റു അവൻ ഇവിടെ ഇല്ല, അവനെ വച്ച സ്ഥലം ഇതാ.' (മർക്കൊസ് 16 : 2...6).

Advertisement