വിശ്വാസത്തിൻ്റെ പേരിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് നിന്ദ്യം : ഐപിസി

വിശ്വാസത്തിൻ്റെ പേരിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് നിന്ദ്യം : ഐപിസി

തിരുവല്ല: തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നത് നിന്ദ്യവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഇൻഡ്യ പെന്തെകോസ്തു ദൈവസഭ ജനറൽ കൗൺസിൽ ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.

കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചരണത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലിക അവകാശമാണ്. സംസാരത്തിനും ആശയപ്രകടനത്തിനും സമാധാനപരമായി സമ്മേളിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാൽ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും വിശ്വാസം നിഷേധിക്കാൻ ആവശ്യപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. കള്ളക്കേസിൽ കുടുക്കി മിഷനറിമാരെ ജയിലിൽ അടക്കുന്നതും വീടുകളിൽ കയറി തല്ലിക്കൊല്ലുന്നതും ജനാധിപത്യ പരിഷ്കൃത സമൂഹത്തിനു യോജിച്ച സംഭവമല്ല. ഇന്ത്യയിൽ ഉടനീളം നടക്കുന്ന ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളിൽ ഐപിസി ആശങ്ക രേഖപ്പെടുത്തി. 

മതേതരഭാരതത്തിൻ്റെ സമാധാനത്തിനും പീഢിപ്പിക്കപ്പെടുന്നവരുടെ ആശ്വാസത്തിനുമായി മാർച്ച് 10 പ്രാർത്ഥനാദിനമായി വേർതിരിച്ചിരിക്കുകയാണ്. അന്ന് എല്ലാ പ്രാദേശിക സഭകകളിലും പ്രത്യേകം പ്രാർത്ഥന നടത്തേണ്ടതാണെന്ന്  ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൺ ഏബ്രഹാമാം, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നിവർ അറിയിച്ചു.

Advertisement