ക്രൈസ്തവ മതം സ്വീകരിച്ച കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠന റിപ്പോർട്ട്

ക്രൈസ്തവ മതം സ്വീകരിച്ച കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠന റിപ്പോർട്ട്

മോൻസി മാമൻ തിരുവനന്തപുരം

ക്രൈസ്തവ മതം സ്വീകരിച്ച തൃശൂരിന് താഴേക്കുള്ള ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലൂടെയും നഗരങ്ങളിലേക്ക് ചേക്കേറിയതിലൂടെയും ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠനം. ഗുലാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ മുൻ ഡയറക്ടറും ഗവേഷകനുമായ ഡി.നാരായണ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വടക്കൻ കേരളത്തിലെ ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ മതം സ്വീകരിച്ച ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങളിൽ ജോലി സമ്പന്ദമായ കുടിയേറ്റത്തിന്റെ കാര്യത്തിലും ബിരുദ ധാരികളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

ഇൻഡോ-കനേഡിയൻ കൊളാബറേറ്റീവ് പദ്ധതിയുടെ ഭാഗമായി പത്ത് വർഷത്തോളം വയനാട്ടിൽ ഗോത്ര വിഭാഗങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്ന വ്യക്തിയാണ് ഡി.നാരായണ. പിന്നീട് മറ്റുപല തിരക്കകുകളും കാരണം അത് സംബന്ധിച്ച പഠനങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല . രണ്ട് വർഷം മുൻപാണ് അമർത്യസെന്നിന്റെ ബംഗാളിലെ പ്രതീകി ട്രസ്റ്റ് ഡി.നാരായണയെ സമീപിക്കുന്നത്. ബംഗാളിലെ പ്രശസ്ത മാസികയായ അനുസ്തൂപിലേക്ക് വേണ്ടി കേരളത്തിലെ ഗോത്ര വിഭാഗങ്ങളെ കുറിച്ചുള്ള പഠനമടങ്ങിയ ലേഖനം നൽകണമെന്നായിരുന്നു ആവശ്യം. അങ്ങനെയാണ് ചില ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിന് പിന്നിലെ കാരണം കണ്ടെത്തുന്ന ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

ദക്ഷിണകേരളത്തിൽ ക്രിസ്ത്യൻ മിഷണറിമാരുടെ ഇടപെടലാണ് ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കാരണമെന്നാണ് ഡി നാരായണ പറയുന്നത്. ദക്ഷിണ കേരളത്തിലെ ഗോത്രവിഭാഗങ്ങൾ ക്രൈസ്തവ മതം സ്വീകരിച്ചപ്പോൾ വടക്കൻ ഗോത്ര വിഭാഗങ്ങൾ ഹിന്ദു മതത്തിൽ തന്നെ ഉറച്ച് നിന്നു. ഇടുക്കിയിലേയും കോട്ടയത്തേയും മലയരയ വിഭാഗത്തേയാണ് പഠനത്തിൽ ഉദാഹരണമായി എടുത്തിരിക്കുന്നത്. 15,000 ത്തോളം വരുന്ന ഈ വിഭാഗം ദക്ഷിണ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ 60% ഓളം വരും.

പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടിഷ് മിഷണറിയായിരുന്ന ഹെന്റി ബേക്കറുടെ സന്ദർശനമാണ് ഈ ഗോത്ര വിഭാഗത്തിന്റെ തലവര മാറ്റിവരച്ചത്. ഹൈറേഞ്ചിൽ 11 ക്രൈസ്തവ ദേവാലയങ്ങളും 27 സ്‌കൂളുകളുമാണ് ബേക്കർ പണികഴിപ്പിച്ചത്. മലയരയന്മാരുടെ സാംസ്‌കാരിക മുന്നേറ്റത്തിലും വിദ്യാഭ്യാസ ഉന്നമനത്തിലും സഭ വലിയ പങ്കാണ് വഹിച്ചത്. ഹൈന്ദവ വിശ്വാസത്തിൽ ഉറച്ച് നിന്ന മലയരയന്മാരകട്ടെ ക്രിസ്തീയ വിശ്വാസികളായ മലയന്മാരോട് വിദ്യാഭ്യാസ മേഖലയിൽ മത്സരം കടുപ്പിക്കുകയാണ്. ഹിന്ദു അധികൃതരും ക്രൈസ്തവരും ചേർന്ന് നടത്തിയ പ്രവർത്തനത്തിൽ മലയരയന്മാരുടെ ഉന്നമനം ലക്ഷ്യംകണ്ടു.