സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി; ശുപാർശയുമായി ജെ.ബി.കോശി കമ്മിഷൻ

സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി; ശുപാർശയുമായി ജെ.ബി.കോശി കമ്മിഷൻ

മദ്രസാ അധ്യാപകരുടേതുപോലെ സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ ശുപാർശ ചെയ്ക്കും. ഇത്തരത്തിൽ ആവശ്യം ഉയർന്നുവന്നിട്ടുണ്ടെന്ന് ജസ്റ്റിസ് കോശി പറഞ്ഞു. കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സമർപ്പിക്കും. പട്ടികജാതി വിഭാഗത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെന്നും ഇത് പരിഹരിക്കാൻ പ്രത്യേകം കമ്മിഷൻ വേണമെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. 

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെ വിവിധ ഘടകങ്ങൾ മേഖലതിരിച്ച് ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ പരിശോധിച്ചു. വിദഗ്ധരിൽ നിന്ന് ഉൾപ്പടെ മൊഴികൾ രേഖപ്പെടുത്തി.വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ക്രൈസ്തവ വിഭാഗങ്ങൾ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് കമ്മിഷന് ലഭിച്ചത്. പുനർഗേഹം പദ്ധതിയിൽ തീരത്ത് നിന്ന് മാറിത്താമസിക്കാൻ അഞ്ചുലക്ഷം രൂപ നൽകുന്നത് അപര്യാപ്തമാണെന്നാണ് മറ്റൊരു പ്രധാന പരാതി. ഇവർക്ക് സർക്കാർ തന്നെ സ്ഥലവും വീടും നൽകണമെന്നും ശുപാർശ ചെയ്തേക്കും. കുട്ടനാട്ടിലെ ജീവിത നിലവാരം ഉയർത്താനും മലയോരമേഖലകളിൽ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിർദ്ദേശങ്ങളുണ്ട്. ഈ മേഖലയിൽ എല്ലാ വിഭാഗക്കാരെയും പരിഗണിച്ചെന്നും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 500 നിർദ്ദേശങ്ങളാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നത്. 306 പേജിൽ രണ്ടുഭാഗങ്ങളായി തയാറാക്കിയ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.