ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ക്രൈസ്തവരുടെ ആവശ്യം വീണ്ടും ശക്തമാകുന്നു

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ക്രൈസ്തവരുടെ ആവശ്യം വീണ്ടും ശക്തമാകുന്നു

ചാക്കോ കെ.തോമസ്

കോട്ടയം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് നേരിട്ടു സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണരൂപം അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭാ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പെന്തെ ക്കോസ്തു എഴുത്തുകാരുടെ സംഘടനയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷനും ഇതേ കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വയ്ക്കുന്നതിൽ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന് തുടർനടപടികൾക്കായി കൈമാറിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ന്യൂ .നപക്ഷ ക്ഷേമവകുപ്പാകട്ടെ കാലങ്ങളായി തുടരുന്ന ക്രൈസ്തവ നീതിനിഷേധവും വിവേചനവും തുടരുന്നു. ജെ.ബി.കോശി കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ അടിയന്തരമായി പ്രസിദ്ധീകരിച്ച് നടപ്പിലാക്കണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലായെന്നും ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി കമ്മീഷന്റെ ശിപാർശകൾ പ്രസിദ്ധീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണേതര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണം ഇനിയും നടപ്പാക്കാത്തതിനാൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. ഇതു നീതികേടാണ്. ജെ.ബി. കോശി കമ്മീഷൻ കേരളത്തിലെ വിവിധ ജില്ലകളിൽ രണ്ടുവർഷമെടുത്ത് സിറ്റിംഗ് നടത്തിയപ്പോൾ ക്രൈസ്തവ സമൂഹം നേരിടുന്ന അഞ്ഞൂറിൽപ്പരം പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും നിർദേശിച്ചിരുന്നു.

സഭാ സമുദായ നേതൃത്വങ്ങളുമായി ചർച്ചകളും നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശകൾ നടപ്പിലാക്കാൻ തയാറാകാത്തത് എന്തു കൊണ്ടാണെന്നു സർക്കാർ വ്യക്തമാക്കണം. ക്രൈസ്തവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ അന്യായമായി കൈക്കലാക്കിയവർക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ ആധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.

Advertisement