അവർണ്ണനീയമായ ദൈവസ്നേഹം
ഉൾക്കാഴ്ച്ച 127

ഉൾക്കാഴ്ച്ച 127
അവർണ്ണനീയമായ ദൈവസ്നേഹം
21 നൂറ്റാണ്ടുകളായിട്ടും വർണ്ണിച്ചു തീർക്കാൻ കഴിയാത്ത ഒരു പരമസത്യമായിട്ട് നിൽക്കുന്ന ദിവ്യമായ അനുഭവം. ഈ ദൈവസ്നേഹത്തിന് തുടക്കവും ഒടുക്കവും ഇല്ല. ഇത് അനന്തസ്നേഹമാണ്. വേദപുസ്തകഭാഷയിൽ പറഞ്ഞാൽ "നിത്യസ്നേഹം കൊണ്ടു നമ്മെ സ്നേഹിച്ചു " (യിര.31:3). നിത്യത എന്നുള്ളത് മനുഷ്യന്റെ സമയമല്ല.നിത്യത എന്നുള്ളത് ഒരു Timeless Time ആ ണ്. നിത്യതക്കു തുടക്കമുണ്ടെങ്കിൽ സ്നേഹത്തിനുമുണ്ട്.
എന്നാൽ വി. ബൈബിൾ പറയുന്നതു പ്രപഞ്ചത്തിന്റെ ഉൽപ്പത്തിക്കു മുൻപ് തന്നെ നമ്മെ സ്നേഹിച്ചു എന്നാണ്. നാം തിരിച്ചറിഞ്ഞത് നമ്മെ തെരെഞ്ഞെടുത്തതിന് ശേഷം ആണെന്ന് മാത്രം. ഒരു ഭക്തൻ ഇങ്ങനെ പറഞ്ഞു ഭൂമിയിൽ ഉള്ള മുഴുവൻ ജലവും മഷിയാക്കി സകല വൃക്ഷ കൊമ്പുകളും പേനകളാക്കി ആകാശം മുഴുവൻ പേപ്പറാക്കിയാലും ഈ സ്നേഹത്തെ ക്കുറിച്ചു പൂർണ്ണമായും എഴുതിതീർക്കാൻ കഴിയില്ല എന്നാണ്. അത്രയ്ക്ക് വിശാലമാണ് ദൈവസ്നേഹം.
ആ സ്‌നേഹത്തിന്റ പരമമായ ഭാവം കാണുന്നത് യേശുക്രിസ്തുവിലാണ്. ദൈവം ലോകത്തിന് നൽകിയ ഉൽകൃഷ്ടമായ സ്നേഹസമ്മാനം. അതുകൊണ്ടായിരിക്കും യോഹന്നാൻ 3+16 ബൈബിളിലെ സുവർണ്ണ വാക്യം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പൗലോസ് പ്രാർത്ഥിക്കുന്നത് ഈ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും എന്തെന്ന് എല്ലാ വിശ്വാസികളും ഗ്രഹിക്കേണം എന്നാണ്.
സകല മനുഷ്യരെയും ഉൾക്കൊള്ളുന്ന വീതി, നിത്യതയോളം എത്തുന്ന നീളം. ക്രിസ്തുവിന്റെ സിംഹാസനത്തോളം എത്തുന്ന ഉയരം പാപത്തിൽ മരിച്ചു കിടന്ന നമ്മെ തേടിവന്ന സ്നേഹത്തിന്റെ ആഴം... ഇവ നാം അറിയേണം..
ഏറ്റവും ശ്രേഷ്ഠമായ സത്യം ദൈവം നമ്മെ ആദ്യം സ്നേഹിച്ചു എന്നതാണ്. അതുകൊണ്ട് മാത്രം സ്നേഹ ത്തെ നാമറിഞ്ഞത്. ഈ സ്നേഹ ത്തിൽ നിന്നും ഒരു ശക്തിക്കു നമ്മെ വേർപ്പെടുത്തുവാൻ സാധ്യമല്ല എ ന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.
Advertisement