ഫ്ലോറിഡയിൽ മലയാളി പാസ്റ്ററുടെ ആഹാരവിതരണ കേന്ദ്രം അഗ്നിക്കിരയാക്കി

ഫ്ലോറിഡയിൽ മലയാളി പാസ്റ്ററുടെ ആഹാരവിതരണ കേന്ദ്രം അഗ്നിക്കിരയാക്കി

ഫ്ലോറിഡ: ലേക്ക് ലാൻഡിൽ പാസ്റ്റർ ഡയസ് എബ്രഹാം നേതൃത്വം നല്കുന്ന ടാൻബാ ന്യൂടെസ്റ്റ്മെൻറ് മിനിസ്ട്രീസിന്റെ ആഹാരവിതരണ കേന്ദ്രം അജ്ഞാതൻ അഗ്നിക്കിരയാക്കി. ആയിരക്കണക്കിനു നിർദ്ധനരുടെ ആശ്വാസമായി ഒന്നര പതിറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിലെ തീപിടിത്തതിൻ ലക്ഷകണക്കിനു രൂപയുടെ ആഹാരപദാർത്ഥങ്ങളും സാമഗ്രികളും കത്തി നശിച്ചു. 

പ്രതി പിടിലായതായി ചാനലുകൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ ചില മാസങ്ങൾക്കു മുൻപ് പാസ്റ്റർ ബിനു വടശേരിക്കരയുടെ യാത്രയിൽ ഡയസിന്റ പ്രവർത്തനങ്ങളെ നേരിൽ കണ്ട് വീഡിയോ ചെയ്തിരുന്നു. കോടികൾ വിലമതിക്കുന്ന സ്വന്തം വീട് വിറ്റ് പണം പാവങ്ങൾക്കു നല്കിയിട്ടു, തെരുവുകളിൽ കാരവാനിൽ (വാൻ പോലെയുള്ള വാഹനം) എട്ടിലധികം വർഷങ്ങൾ കുടുംബമായി താമസിച്ചു. തുടർന്നു 20-25 വരെ ആളുകളെ വീട്ടിൽ താമസിപ്പിച്ചു ഭക്ഷണവും മരുന്നും നല്കി വരുന്നു. എല്ലാ ബുധനാഴ്ചകളിലും ലേക്ക്ലാൻഡിലെ കേന്ദ്രത്തിൽ നിന്നാണ് നൂറുകണക്കിനു ആളുകൾക്കു ഭക്ഷണം വിതരണം നടത്തിയിരുന്നത്. 

തീയിട്ടതിന്റെ കാരണം വ്യക്തമല്ലെങ്കിലും നെൽസൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഡയസ് 1997-2000 വരെ തിരുവല്ല ജിഎഫ്എ സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം 15 ലധികം വർഷമായി അമേരിക്കയിൽ സാമൂഹിക പ്രവർത്തനത്തിലും സുവിശേഷീകരണത്തിലും വ്യപൃതനാണ്.  

തെരുവിലെ ആഹാരവിതരണത്തിലും ആരാധനകളിലും അനേകരാണ് പങ്കെടുക്കുന്നത്. പലരുടെയും സ്നേഹവും സഹകരണവും കൈതാങ്ങലുമാണ് ഇതുവരെ കൊണ്ടത്തിച്ചത് എന്നു നന്ദിയോടെ ഓർക്കുകയാണ് പാസ്റ്റർ ഡയസ്സ് എബ്രഹാമും നാൻസിയും.