വചനം ആഹാരം ആകുമ്പോൾ

വചനം ആഹാരം ആകുമ്പോൾ

 ഗ്ലോറിസൺ ജോസഫ്

രോഗ്യകരമാകണം നമ്മുടെ ഭക്ഷണശീലം. ഭക്ഷണം തന്നെ ഔഷധവും രോഗകാരണവുമായി മാറാം. മരുന്ന്‌പോലെ ആഹാരം കഴിച്ചാല്‍ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടിവരില്ലത്രേ. ദൈവത്തിന്റെ വചനത്തെ ഭക്ഷണത്തിനു തുല്യമായി ഒരല്‍പ്പം പ്രാധാന്യമേറിയതായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. പരീക്ഷകനായ സാത്താന്‍ യേശുവിനെതിരെ ആദ്യപരീക്ഷ അഴിച്ചുവിട്ടത് യേശുവിന് വിശന്നപ്പോള്‍ ആയിരുന്നു. കല്ലിനെ അപ്പമാക്കി മാറ്റാനായിരുന്നു ആവിശ്യം. മറുപടിയോ! അപ്പംകൊണ്ട് മാത്രമല്ല ദൈവത്തിന്റെ സകലവചനങ്ങള്‍കൊണ്ടും ജീവിക്കും എന്നായിരുന്നു. അതേ, വചനം ആഹാരമാക്കുന്ന ഒരു തലമുറ എഴുന്നേല്‍ക്കും, അവര്‍ വചനംകൊണ്ട് ജീവിക്കും. സാത്താന്യ തന്ത്രങ്ങള്‍ തകര്‍ത്തിരിക്കും. 

മാറികൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം ഭക്ഷണസങ്കല്‍പ്പങ്ങളും രീതികളും മാറിക്കൊണ്ടിരിക്കുന്നു. നല്ല ചൂടുള്ള വിറകടുപ്പില്‍ സ്വയം വീട്ടില്‍തന്നെ നട്ടുവളര്‍ത്തിയ ആഹാര സാധനങ്ങള്‍ പാചകംചെയ്ത് കഴിച്ചിരുന്ന കാലം മാറിയിട്ട് വിരല്‍ തുമ്പിന്റെ ഒറ്റഞെക്കില്‍ ആഹാരവും പൊതിഞ്ഞുകെട്ടി ദീാമൃീ ചേട്ടന്മാര്‍ മത്സരിച്ച് വാതില്‍ക്കല്‍ ഓടി എത്തുന്ന ഒരു കാലമണിത്. ലോകത്തിന്റെ ഏതുകോണിലും പ്രസംഗിക്കപ്പെടുന്ന ദൈവീകസന്ദേശങ്ങള്‍ തല്‍സമയം നമ്മുടെ കൈകളിലെ ഫോണില്‍ ലൈവുകളായി നിറഞ്ഞുനില്‍ക്കുമ്പോള്‍ ഏതു കാണണം എന്നു തിരഞ്ഞെടുക്കാന്‍തന്നെ കഷ്ടപ്പാടുള്ള കാലമായി ഇത് മാറി. എല്ലാം നല്ലതുതന്നെ. പണ്ടെങ്ങോ പഠിച്ചത് ഓര്‍ക്കുന്നു. ഡിമാൻഡ് കുറയുമത്രേ സപ്ലൈ കൂടുമ്പോള്‍ ശരിയാണോ?

 സ്വയം പാചകം ചെയ്യുന്നത്‌പോട്ടെ, ആരെങ്കിലും വാരി തന്നാല്‍ അത്രേം സന്തോഷം എന്നുപറഞ്ഞിരിക്കുന്ന വീട്ടിലെ മക്കള്‍, ദൈവവചനം എന്നുപറഞ്ഞാല്‍ സഭായോഗങ്ങളില്‍ ദൈവദാസന്മാര്‍ പ്രസംഗിക്കുമ്പോള്‍ മാത്രം കേള്‍ക്കാനും ചിന്തിക്കാനുറുള്ളതായി മാറിയിരിക്കുന്നു. ''യഹോവേ, ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു (യിരെ : 15 : 16)'' എന്നുള്ള 20-ാം വയസ്സില്‍ കര്‍ത്താവിനായി ഇറങ്ങിതിരിച്ചു യിരെമ്യാവ് എന്നു ചെറുപ്പക്കാരന്റെ വാക്കുകള്‍ നമ്മെ വെല്ലുവിളിക്കുന്നുണ്ടോ? ദൈവവചനം കണ്ടെത്തി സ്വയംഭക്ഷിക്കാന്‍!

ഒത്തിരി പുതിയ ഹോട്ടലുകള്‍ നമ്മുടെ ചുറ്റുപാടും ഉയരുന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഗുണത്തേക്കാള്‍ ഉപരി രുചിനോക്കി പോയി കഴിക്കാനും പണം കൊടുക്കാനും ആളുകള്‍ ഉള്ളതുകൊണ്ട് തന്നെയല്ലേ ഇത് സംഭവിക്കുന്നത്. ഒരു കിലോമീറ്ററിനു ഉള്ളില്‍ തന്നെ ഇത്രയധികം സഭകള്‍ എന്തിനാണെന്ന് ചിന്തിക്കുന്നത് ഞാന്‍ മാത്രമാണോ? സമീകൃത ആഹാരത്തിന്റെ കുറവ് നമ്മെ ബലഹീനരാക്കും. പുറത്ത് നിന്ന് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ വീട്ടിലെ (നമ്മെ ആക്കിയിരിക്കുന്ന ദൈവസഭയിലെ) ആഹാരമായിരിക്കും നമമുടെ ആരോഗ്യത്തിന് അത്യുത്തമം.

ചില സല്‍ക്കാരങ്ങളില്‍ കഴിക്കാനുള്ള ആളുകളേക്കാള്‍ കൂടുതല്‍ വിളമ്പുകാര്‍ ആയിരിക്കും. എല്ലാവര്‍ക്കും വിളമ്പാനാണോ കഴിക്കുന്നതിനേക്കാള്‍ ഇഷ്ടം എന്നും തോന്നിപോകാറുണ്ട്. ഉള്ളകാര്യം തുറന്ന് എഴുതാന്‍ യൊക്കോബ് അപ്പോസ്‌ത്തോലന്‍ മടിച്ചില്ല ''സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതത്രേ''. സഹോദരന്മാരേ എന്നും വിളിച്ച് ഇത് പറഞ്ഞതെന്തിനാണെന്ന് ഞാന്‍ ഇന്നും ആലോചിക്കാറുണ്ട്! പഴങ്കഞ്ഞിയില്‍ ഒതുങ്ങുന്ന പഴമയിലെ പഴയ ഭക്ഷണത്തോടുള്ള പ്രീതി ഫ്രിഡ്ജിന്റെ വരവോടെ പുതിയ തലമുറയില്‍ ആകെമാറി. ഒന്നിനും സമയമില്ലാത്ത ഈ കാലത്ത് പഴയ ഭക്ഷണങ്ങള്‍ ഒന്നു ചൂടാക്കി കഴിക്കുന്നവര്‍ അധികമായി വരുന്നു. ഇത് ഉള്ള ആരോഗ്യം നഷ്ടപ്പെടാന്‍ കാരണമാകുന്നു. പണ്ടെങ്ങോ ദൈവം സംസാരിച്ചു എന്ന് ഇന്നും അഭിമാനത്തോടെ പറയുമ്പോള്‍ ഓര്‍ക്കണമെ ഇന്ന് പ്രാപിച്ചു ദൈവശബ്ദങ്ങള്‍ ഇല്ലാതാകുന്നുണ്ടോ? എന്ന്, താഴ്‌വാരത്തില്‍ വെച്ച് കേട്ട ദൈവശബ്ദത്തിനനുസരിച്ച് മകനെ യാഗമാക്കാന്‍ മോറിയാ മലയിലെത്തിയ അബ്രഹാം അപ്പോഴത്തെ ദൈവശബ്ദം ''ബാലന്റെ മേല്‍ കൈവക്കരുത്'' എന്നത് നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ ചരിത്രം മാറിപ്പോയേനെ. ഒരു ഞായറാഴ്ച കഴിച്ചിട്ട് പിന്നീട് അടുത്ത ഞായറാഴ്ച്ച അല്ലല്ലോ ആഹാരത്തെക്കുറിച്ച് ചിന്തിക്കുന്നത്. അന്നന്നുള്ള മന്നാ ഭക്ഷിക്കാന്‍ ദൈവം സഹായിക്കട്ടെ. വിശപ്പില്ലായ്മ രോഗലക്ഷണമാണെന്ന് ഓര്‍ക്കുക. വചനം ഭക്ഷിക്കാം. വചനത്താല്‍ ജീവിക്കാം. ദൈവം എല്ലാവരേയും അതിനായി സഹായിക്കട്ടെ.