നമുക്കു ജയിക്കണം

നമുക്കു ജയിക്കണം
പാസ്റ്റർ ബാബു ചെറിയാൻ
തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കേണ്ട കാലം ഇതുതന്നെയാണ്. കാരണം തിന്മ അധികം വർദ്ധിച്ചിരിക്കുന്നു. അതു യുവാക്കളെയും കുട്ടികളേയും കൂടി കീഴടക്കിയിരിക്കുന്നു. ഇന്നത്തെ തിന്മയുടെ നേതാവായി വിലസുന്നതു മയക്കുമരുന്നാണ്. കള്ളക്കടത്തും അഴിമതിയും സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ബലാല്‍സംഗം, കൊലപാതകം, കുടുംബ തകർച്ച ഇവ മുന്‍കാല റിക്കാർഡ് ബ്രേയ്ക്ക് ചെയ്തിരിക്കുന്നു.
ഇതുപോലെ തിന്മ പെരുകിയാല്‍ ഗവണ്‍മെന്‍റിനും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം അവർ തിന്മയെ തിന്മകൊണ്ടാണല്ലോ നേരിടുന്നത്.
സഭക്കു മാത്രമേ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂ. ഇതുപോലെ ഒരു കാലത്താണ് കർത്താവും അപ്പോസ്തലന്മാരും പ്രവർത്തിച്ചത്. പിതാവേ ഇവർ അറിയാതെ പ്രവർത്തിക്കുന്നതിനാല്‍ ഇവരോടു ക്ഷമിക്കേണമേ എന്നു യേശു കർത്താവും സ്നേഫാനോസും പ്രാർത്ഥിച്ചു. അവർ ജയിക്കുകയും ചെയ്തു.
സ്റ്റീഫന്‍ അവിടെ മരിച്ചു വീണെങ്കിലും സഭ അവിടെ ജയിക്കുകയായിരുന്നു.
മദർ തെരേസ അനാഥരുടെ പുനരധിവാസത്തിനു ഒരു സഹായമഭ്യർത്ഥിക്കാന്‍ ഒരു ധനികനെ സമീപിച്ചപ്പോൾ ക്രിസ്തുമാർഗ വിരോധിയായ അദ്ദേഹം കാർക്കിച്ചു തുപ്പി. മുഖത്തു വീണ തുപ്പല്‍ സാരിത്തുമ്പുകൊണ്ട് തുടച്ചിട്ട് മദർ പറഞ്ഞത് ജയത്തിന്‍റെ വാക്കായിരുന്നു.
"ഈ തുപ്പല്‍ എനിക്കു തന്നതല്ലേ?. അതു ഞാന്‍ സ്വീകരിക്കുന്നു. ഇനി എന്‍റെ അനാഥർക്കുള്ള സംഭാവന തരൂ. അന്നു മുതല്‍ ആ ധനികന്‍ മദർതെരേസയുടെ സപ്പോർട്ടർ ആയി മാറി.
നമുക്കു തോല്‍ക്കാന്‍ കഴിയില്ല. മിഷണറിമാർ വല്ലാതെ പീഡിപ്പിക്കപ്പെടുന്നു. ജാമ്യം കിട്ടാത്തവർ ഇനിയുമുണ്ടാകാം. കള്ളക്കേസുകളില്‍ സുവിശേഷരെ കുടുക്കുന്നത് നിത്യസംഭവം.
പക്ഷെ നമുക്കു തോറ്റോടാന്‍ കഴിയില്ല. ഒരു വാളുപോലുമില്ലാതെ, തോക്കില്ലാതെ, ബോംബില്ലാതെ, കരാട്ടെ പരിശീലനമില്ലാതെ സഭകൾ ഇതുവരെ വളർന്നില്ലേ.
നാം ഇനിയും ജയിക്കും. നമുക്കു ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. നമുക്കു സാത്താനെ ജയിക്കണം,
പാപത്തെ ജയിക്കണം, ഭിന്നതയെ ജയിക്കണം, സ്വാർത്ഥതയെ ജയിക്കണം, ഭയത്തെ ജയിക്കണം, ഭാരതത്തെ സ്നേഹത്താല്‍ നേടണം.
സുവിശേഷം എല്ലായിടത്തും എത്തേണം. ‘’എന്നെപോലെ ഒരാള്‍ ഓടിപ്പോകുമോ?"
(നഹമ്യ 6:11).