'ചെറുകര മുതൽ ഒക്കലഹോമവരെ'  പ്രകാശനം ചെയ്തു

'ചെറുകര മുതൽ ഒക്കലഹോമവരെ'  പ്രകാശനം ചെയ്തു

ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തെക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റർ കെ.എം.ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം- "ചെറുകര മുതൽ ഒക്കലഹോമവരെ " - പ്രകാശനം ചെയ്തു. ഹാലേലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ്  പുസ്തകരചന നിർവ്വഹിച്ചിരിക്കുന്നത്.

ജൂൺ- 23 ന് ഒക്കലഹോമയിലെ പ്രയ്സ് ടാബർനാക്കിൾ ചർച്ചിൽ നടന്ന പ്രകാശന ചടങ്ങുകൾക്ക് പാസ്റ്റർ ജോസ് ഏബ്രഹാം അദ്ധ്യക്ഷതവഹിച്ചു. പാസ്റ്റർ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോസ് ഏബ്രഹാമിൽ നിന്ന് പാസ്റ്റർ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റർ കെ.എം.ചാക്കോ മറുപടി പ്രസംഗവും വർഗീസ് ജോസഫ്,  സാബു വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ.സി. മാത്യു (ജെയിംസ്), പ്രസാദ് ജേക്കബ് എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി.

റാന്നി ഏഴോലി സ്വദേശിയായ കെ.എം. ചാക്കോ മാർത്തോമാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂർ SABC യിൽ പഠനം നടത്തുകയും ചെയ്തു.

അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി.എ. പ്രസിഡൻറും ബഥേൽ ബൈബിൾ കോളജ് അധ്യാപകനുമായിരുന്ന പാസ്റ്റർ കെ.എം. ചാക്കോ 1970-ൽ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരിൽ പ്രമുഖനാണ് ഇദ്ദേഹം. സയോൺ പെന്തെക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീർഘകാലം സീനിയർ ശുശ്രൂഷകനുമായിരുന്നു.

പുസ്തകത്തിൻ്റെ കോപ്പികൾ തിരുവല്ലയിലെ ഹാലേലൂയ്യാ ഓഫീസിൽ നിന്നും അമേരിക്കയിൽ പിസിനാക്ക്, എജി ഫാമിലി കോൺഫ്രൻസ് എന്നിവിടങ്ങളിലെ ഹാലേലൂയ്യ സ്റ്റാളുകളിലും ലഭിക്കും.