പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദാക്കേസ്; ക്രൈസ്തവരെ കുടുക്കാന്‍ കേസുകള്‍

പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദാക്കേസ്; ക്രൈസ്തവരെ കുടുക്കാന്‍ കേസുകള്‍

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന സർഗോദ പട്ടണത്തിൽ ഒരു മാസത്തിനിടെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ 3 വ്യത്യസ്ത മതനിന്ദാ കേസുകള്‍. ജൂലൈ പതിനാറാം തീയതി തന്റെ വീടിന് സമീപം ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും, ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുർആനെയും അടക്കം അപമാനിക്കുന്ന വാചകങ്ങളുള്ള ഒരു കടലാസ് കണ്ടെത്തിയെന്ന് മുഹമ്മദ് അബ്ദുൽ ഗഫർ എന്നൊരാൾ നടത്തിയ ആരോപണമാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, സംഭവമറിഞ്ഞ് അക്രമ ആഹ്വാനത്തോടെയാണ് ജനക്കൂട്ടം ഒരുമിച്ചുകൂടിയത്.

പോലീസ് ഇടപെടൽ ഉണ്ടായതിനാലാണ് വലിയ കലാപത്തിലേക്ക് അക്രമം വഴിമാറാതിരുന്നത്. ജൂലൈ അഞ്ചാം തീയതി ചക്ക് നമ്പർ 49 ഗ്രാമത്തിൽ ബൈബിൾ വചനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഹാരുൺ ഷഹസാദ് എന്നൊരു ക്രൈസ്തവ വിശ്വാസിക്ക് നേരെ മതനിന്ദ ആരോപണം ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ കൃത്രിമം നടത്തുന്ന ആൾക്കാരെ വിമർശിച്ചതിന്റെ പേരിൽ ജൂലൈ എട്ടാം തീയതി ഇതേ കുറ്റത്തിന് സാക്കി മാസി എന്നൊരു ക്രൈസ്തവ വിശ്വാസിയും വ്യാജ മതനിന്ദക്കേസില്‍ ഇരയായി. അതേസമയം സ്വീഡനില്‍ വലതുപക്ഷ അനുഭാവികള്‍ ഖുറാൻ കത്തിച്ച സംഭവം ക്രൈസ്തവ വിശ്വാസികളെ അക്രമിക്കാൻ തീവ്ര സംഘടനകൾ മറയാക്കുന്നുവെന്നാണ് പ്രാദേശിക വൃത്തങ്ങൾ പറയുന്നത്.

പാക്കിസ്ഥാനിലെ ക്രൈസ്തവർക്ക് എല്ലാ മതങ്ങളെയും ബഹുമാനമാണെന്നും, ഇസ്ലാം മതത്തെ നിന്ദിക്കുന്ന കടലാസ് കണ്ടെത്തിയ സംഭവത്തിൽ അവർക്ക് യാതൊരു ബന്ധവും ഇല്ലെന്നും, സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തെ ക്രൈസ്തവ വിശ്വാസികൾ തന്നെ അപലപിച്ചതാണെന്നും സെന്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് എന്ന സർക്കാർ ഇതര സംഘടനയുടെ അധ്യക്ഷൻ നാസർ സയ്യിദ് പറഞ്ഞു. എന്നാൽ ഈ സംഭവങ്ങളില്‍ വര്‍ഗ്ഗീയ പ്രചരണം നടത്തി രാജ്യത്ത് മതപരമായ വെറുപ്പ് ആളിക്കത്തിക്കാൻ രാജ്യത്തെ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. സർഗോദയിലെ നിരപരാധികളായ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ ന്യൂനപക്ഷമായ പാക്കിസ്ഥാനില്‍ തീവ്ര ഇസ്ലാമികവാദികള്‍ പലപ്പോഴും വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് മതനിന്ദ നിയമം ഉപയോഗിക്കുന്നത്.

Advertisement