ഓശാന മുതൽ ഈസ്റ്റർ ഞായർ വരെ

റവ. ജോർജ് മാത്യു പുതുപ്പള്ളി
എന്നെ സ്വർഗത്തിൽ കൊണ്ടുപോകുവാൻ വേണ്ടിയാണ് യേശുകർത്താവ് കാൽവറി ക്രൂശിൽ മരിച്ചതെന്ന് എന്നോട് ആദ്യമായി പറഞ്ഞത് എന്റെ അമ്മയാണ്. എന്റെ അമ്മയുടെ നാവിൽനിന്ന് ആ സത്യം കേട്ടുകഴിഞ്ഞ് അനേകനാൾ കഴിഞ്ഞാണ് വിശുദ്ധ ബൈബിളിൽ നിന്ന് അക്കാര്യം എനിക്കു കൂടുതൽ വ്യക്തമായത്.
എനിക്ക് ഓർമ വച്ച നാൾമുതൽ കഷ്ടാനുഭവവാരം ഏറെ ദുഃഖമയമാക്കാൻ അമ്മ ശ്രദ്ധിച്ചിരുന്നു. വലിയ നോമ്പിന്റെ അവസാന ആഴ്ചകളിൽ എന്റെ വീടും പരിസരവും ശ്മശാനമൂകത കൊണ്ട് നിറയ്ക്കാൻ അമ്മ പരിശ്രമിച്ചിരുന്നു.
ആ ഒരാഴ്ച വീട്ടിൽ കളിചിരിയില്ല. തമാശ പറച്ചിലില്ല, വിനോദ യാത്രകളില്ല. മുഖഭാവത്തിൽപോലും ചിരി വരുത്താൻ അമ്മ എന്നെ അനുവദിച്ചിരുന്നില്ല.
കട്ടിലിൽ കിടക്കാൻ അനുവാദമില്ല. കസേരയിൽ ഇരിക്കുവാനും അനുവാദമില്ല. 'നമ്മുടെ കർത്താവ് ക്രൂശിൽ കിടക്കുമ്പോൾ നമുക്ക് എങ്ങനെ കട്ടിലിൽ കിടക്കാൻ കഴിയും ?' എന്നായിരുന്നു അമ്മയുടെ ചോദ്യം. അമ്പത് രാത്രികളിലും നിലത്ത് പായയിലായിരുന്നു എന്റെ ഉറക്കം.
അവസാനത്തെ ഒരാഴ്ച തലയിണയും നിഷേധിക്കപ്പെട്ടിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ഒരു കുടുംബത്തിൽ എത്ര ദുഃഖം ഉണ്ടാകുന്നുവോ അത്രയും ദുഃഖം കഷ്ടാനുഭവ ആഴ്ചയിൽ ഞങ്ങളുടെ കുടുംബത്തിലും വേണമെന്നത് അമ്മയ്ക്കു നിർബന്ധമായിരുന്നു.
വലിയ നോമ്പിൽ മത്സ്യമാംസാദികൾ വീടിന്റെ അയൽവക്കത്തുപോലും കയറ്റുവാൻ അമ്മ അനുവദിച്ചിരുന്നില്ല. പൂർണ്ണമായും ഒരുതരം ബ്രാഹ്മണജീവിതം.
എന്നും ഒരേ തരത്തിലുള്ള പച്ചക്കറി കൊണ്ടുള്ള കറികൾ. പരിപ്പും കടലയും ഉള്ളിയും മത്തങ്ങയും കുമ്പളങ്ങയും പയറും പടവലനും വെണ്ടയും തക്കാളിയുമെല്ലാം ചേർന്ന തനി സസ്യഭക്ഷണം. ഞാൻ ഇന്നും മുക്കാൽ പങ്കും ഒരു 'സസ്യാഹാരി'യായി ( Vegetarian) തീരാനുണ്ടായ കാരണവും ഒരുപക്ഷെ നോമ്പ് കാലങ്ങളിൽ അമ്മ അനുവർത്തിച്ച കടുത്ത പരിശീലനമാകാം.
സഹോദരങ്ങൾക്ക് ഭക്ഷണത്തിൽ വല്ലപ്പോഴും 'നോൺ വെജ്' അനുവദിച്ചാൽപ്പോലും അമ്പതു ദിവസവും ഒരു തനിപ്പട്ടരുടെ ജീവിതശൈലി ഞാൻ പിന്തുടരണമെന്ന കാര്യത്തിൽ അമ്മ കാർക്കശ്യം പുലർത്തിയിരുന്നു.
ബിസ്കറ്റിലും കേക്കിലും മുട്ട ചേർത്തിട്ടുണ്ടെന്നു പറഞ്ഞ് വലിയ നോമ്പിൽ അവ പോലും നാലുമണിപ്പലഹാരത്തിൽ നിന്നും അമ്മ ഒഴിവാക്കിയിരുന്നു.
മദ്ബഹയിൽ അൾത്താരബാലനായി കയറിയിരുന്നതിനാൽ വലിയ നോമ്പിന്റെ അവസാന ദിവസങ്ങളിൽ --ഓശാന മുതൽ ഈസ്റ്റർ വരെ-- മുഴുവൻ സമയങ്ങളിലും ഞാൻ പള്ളിയിൽ തന്നെയായിരിക്കും. യേശുവിന്റെ കഷ്ടാനുഭവത്തെ അനുസ്മരിപ്പിക്കുന്ന
പ്രാർത്ഥനകളും പാട്ടുകളും തുടർച്ചയായി വായിച്ചും പാടിയും മനസ് നിറയെ യേശുവിനോടുള്ള സ്നേഹവും സഹാനുഭൂതിയും നിറഞ്ഞു കവിയുമായിരുന്നു. ദുഃഖവെള്ളിയിലെ കയ്പ് നിറഞ്ഞ ചൊറുക്ക കുടിക്കലും, കുമ്പിടീലും, യേശുവിന്റെ മരണ- അടക്ക-പുനരുത്ഥാനവുമെല്ലാം കൂടിയാകുമ്പോൾ യേശു എനിക്കുവേണ്ടി സഹിച്ച ത്യാഗത്തിന്റെ നേർച്ചിത്രം എന്റെ മനസിൽ ഒരിക്കലും മായാതെവണ്ണം പതിയുകയായി. യേശുവിനോടുള്ള ഭ്രാന്തമായ സ്നേഹം മനസിൽ അരക്കിട്ട് ഉറപ്പിക്കുവാൻ
ബാല്യ-കൗമാര കാലങ്ങളിൽ അമ്മ നൽകിയ പരിശീലനം എന്നെ ഏറെ സഹായിച്ചു. യേശുകർത്താവ് തന്റെ ക്രൂശുമരണത്തിലൂടെ എനിക്കുവേണ്ടി സഹിച്ച മഹാത്യാഗത്തിന്റെ ആഴവും പരപ്പും എത്രയോ അഗോചരവും അവർണ്ണനീയവുമായിരുന്നുവെന്ന് വിശുദ്ധ ബൈബിൾ പഠനത്തിലൂടെ പിന്നീട് ഞാൻ മനസിലാക്കി.
യേശുകർത്താവിന്റെ ക്രൂശീകരണം വിശദീകരിക്കുന്ന 'പാഷൻ ഓഫ് ക്രൈസ്റ്റ്' (Passion of Christ) ഫിലിമിലെ രംഗങ്ങൾ കണ്ടപ്പോൾ ഡോ. ബില്ലി ഗ്രഹാം പൊട്ടിക്കരഞ്ഞതുപോലെ ഞാനും പൊട്ടിക്കരഞ്ഞു. കൈവെള്ളയിൽ കാരിരുമ്പാണി അടിച്ചുകയറ്റുമ്പോഴും,
വിലാപ്പുറത്ത് കുന്തംകൊണ്ട് കുത്തുത്തുളയ്ക്കുമ്പോഴും, തലയിൽ മുൾക്കിരീടം ആഞ്ഞുറപ്പിക്കുമ്പോഴും പുറത്തേക്കു തെറിച്ച ചോരച്ചീറ്റൽ കാണാനാവാതെ ഞാനും കണ്ണുകൾ ഇറുകിയടച്ചു.
യേശുകർത്താവ് മാനവജാതിക്കു നൽകിയ മഹാരക്ഷയുടെ സന്ദേശം ലോകത്തോടു വിളംബരം ചെയ്യാൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഞാനും അദ്ധ്വാനിക്കുകയാണ്. കഴിഞ്ഞ എല്ലാ വർഷങ്ങളിലെയും കഷ്ടാനുഭവവാരങ്ങളിൽ സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ ഓടുകയായിരുന്നു. ഓശാന ഞായറാഴ്ചയും പെസഹവ്യാഴാഴ്ചയും ദുഖവെള്ളിയാഴ്ചയും ദുഖശനിയാഴ്ചയും ഈസ്റ്റർ ഞായറാഴ്ചയും മഹാദൈവമായ യേശുകർത്താവ് മനുഷ്യവർഗ്ഗത്തിനു വേണ്ടി ചെയ്ത മഹാത്യാഗത്തെക്കുറിച്ച് ഞാനും കൺവൻഷൻ വേദികളിൽ വിളിച്ചു പറയുകയായിരുന്നു.
ഇതാ ഒരു ദുഃഖവെള്ളി കൂടി കടന്നുവരുന്നു. അവസാന ഞരമ്പുകളിൽപ്പോലും അതിക്രൂരമായി എനിക്കുവേണ്ടി പീഡിപ്പിക്കപ്പെട്ട യേശുകർത്താവ് തന്റെ മരണത്തിലൂടെ എന്റെയും ഭീകരപാപങ്ങളെ ക്ഷമിച്ചുതന്നു. സാത്താനെയും മരണത്തെയും തന്റെ ഉയിർത്തെഴുന്നേൽപ്പിലൂടെ എന്നുന്നേക്കുമായി തോൽപിച്ച യേശുകർത്താവ് സ്വർഗരാജ്യത്തിന്റെ വാതിൽ എനിക്കായി തുറന്നുതന്നു.
ഓരോ ദുഃഖവെള്ളിക്കു ശേഷവും ഒരു ഉയിർപ്പ് ഞായർ ഉണ്ടെന്ന ആത്മീയമർമം സ്വജീവിതത്തിലൂടെ അവിടുന്ന് എനിക്കു കാട്ടിത്തന്നു. ഒരു കാലത്ത് ഉപവസിച്ചും കരഞ്ഞും ദു:ഖിച്ചും നിലവിളിച്ചും ഞാൻ ചിലവഴിച്ച ദുഃഖവെള്ളിയെ എന്റെ യേശുകർത്താവ് നല്ല വെള്ളിയായി (Good friday) രൂപാന്തരപ്പെടുത്തി. ദുഃഖവെള്ളിയെ നല്ല വെള്ളിയും വെള്ളിക്കുശേഷം ഉയിർപ്പുമായി മാറ്റിത്തന്ന പൊന്നേശുകർത്താവിന് എല്ലാ പുകഴ്ചയും സ്തുതിയും ബഹുമാനവും മഹത്വവും ആമേൻ.
(മൊബൈൽ : 98474 81080) .