ഫൊക്കാനാ: സംഘടനാ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ധേയനായി ബിജു ജോൺ കൊട്ടാരക്കര

ഫൊക്കാനാ: സംഘടനാ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ധേയനായി ബിജു ജോൺ കൊട്ടാരക്കര

നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷൻ വാഷിംഗ്ടൺ ഡിസിയിൽ ജൂലൈ 18 മുതൽ 20വരെ നോർത്ത് ബെഥെസ്ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിൽ നടക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷം ഫൊക്കാനയുടെ ട്രഷററായി പ്രവർത്തിച്ച് പൊതു സമൂഹത്തിന്റെയാകെ ആദരവും അംഗീകാരവും പിടിച്ചുപറ്റിയ പെന്തെക്കൊസ്ത് വിശ്വാസി ബിജു ജോൺ കൊട്ടാരക്കര തൻ്റെ ജീവിതാനുഭവം ഗുഡ്ന്യൂസ് വായനക്കാരോട് പങ്ക് വെക്കുന്നു.

തയാറാക്കിയത്: ചാക്കോ കെ തോമസ് , ബെംഗളൂരു

നൂയോർക്ക്: അമേരിക്കൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനും ഫൊക്കാനയുടെ ട്രഷററുമായ ബിജു ജോണ്‍ കൊട്ടാരക്കര അനിതരസാധാരണമായ നേതൃപാടവം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും പൊതു സമൂഹത്തിന്റെയാകെ ആദരവും അംഗീകാരവും പിടിച്ചുപറ്റിയ പെന്തെക്കൊസ്ത് വിശ്വാസിയാണ്. 

അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്നതിനായി ന്യൂയോർക്ക് സിറ്റിയിൽ 1983 ജൂലൈ 4-ന് രൂപീകരിച്ച സംഘടനയാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന).

അമേരിക്കൻ ഭൂഖണ്ഡത്തിലെ എല്ലാ കേരള/മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ട്രഷററായി രണ്ടുവർഷം പിന്നിടുമ്പോൾ ഡോ. ബാബു സ്റ്റീഫൻ നേതൃത്വം നൽകുന്ന ഭരണസമിതിക്കൊപ്പം പ്രവർത്തിച്ച് നിരവധി കർമ്മ പരിപാടികൾ നടപ്പിലാക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളി ചരിത്രത്തിൽ അടയാളപ്പെടുത്തും എന്നതിൽ സംശയമില്ല. രണ്ടു വർഷക്കാലത്തെ അഭിമാനകരവും അർത്ഥപൂർണ്ണവുമായ നേട്ടവുമായാണ് ഫൊക്കാന 2024-2026 ട്രസ്റ്റി ബോർഡ് പദവിയിലേക്ക് ബിജു ജോൺ കൊട്ടാരക്കര ഇക്കുറി മത്സരിക്കുന്നത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര ചെങ്ങമനാട് ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗങ്ങളായ കുളമാംവിള വീട്ടില്‍ എല്‍. ജോണ്‍-തങ്കമ്മ ദമ്പതികളുടെ മകനായിട്ടാണ് ബിജു കൊട്ടാരക്കര ജനിക്കുന്നത്. പിതാവ് സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച നിലപാടുകൾ എടുത്ത ഒരു പൊതുപ്രവര്‍ത്തകനായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടാനുള്ള പിതാവിൻ്റെ സാമൂഹിക പ്രതിബദ്ധതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജു ജോൺ ചെറുപ്പത്തിലെ സാമൂഹിക പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. സ്കൂള്‍-കോളേജ് പഠന കാലത്ത് കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന ബിജു സ്കൗട്ട്, എന്‍.സി.സി തുടങ്ങിയവയിൽ മികവ് പുലര്‍ത്തുകയും അതുവഴി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ പഠിക്കുകയും ചെയ്തു.

പന്തളം എന്‍.എസ്.എസ് പോളിടെക്നിക്കില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ ബിജു കുറച്ചുകാലം തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ജോലി ചെയ്തു. തുടര്‍ന്ന് ബോംബെയിലും പിന്നീട് ദുബായില്‍ സെയില്‍സ് എഞ്ചിനിയറായും പ്രവര്‍ത്തിച്ചു. 

2005ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യവെ അവിടെ നിന്ന് എഞ്ചിനീയറിങ് ബിരുദം സമ്പാദിച്ചു. പിന്നീട് ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജോലിക്കിടെ മൊളോയി യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എയും നേടി.ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍, കേരള സമാജം തുടങ്ങിയവയിലൂടെയുള്ള സംഘടനാ പ്രവര്‍ത്തനം കൊണ്ടാണ് ബിജു കൊട്ടാരക്കര അമേരിക്കയിലെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമാകുന്നത്.

പിന്നീട് ഫൊക്കാനയുടെ അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനത്തു നിന്നാണ് ബിജു കൊട്ടാരക്കര ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായിട്ടാണ് ഒരു പെന്തെക്കൊസ്ത് വിശ്വാസി ഈ സ്ഥാനത്തേക്ക് വരുന്നത്.

മാധ്യമപ്രവർത്തനം ക്രൈസിസ് ജേർണലിസം അല്ലെന്നും വാർത്തകളെ സത്യസന്ധതയോടെ പൊതു സമൂഹത്തിൽ എത്തിക്കണമെന്നും വിശ്വസിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ് ബിജു കൊട്ടാരക്കര. കേരള ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ഡെപ്യൂട്ടി എഡിറ്റർ ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജോയിന്‍റ് ട്രഷറർ,ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ, സുവനീർ ചീഫ് എഡിറ്റർ,കേരള സമാജം ഗ്രേറ്റർ ന്യൂയോർക്ക് സിൽവർ ജൂബിലി സുവനീർ ചീഫ് എഡിറ്റർ, ഫൊക്കാന 2024 സുവനീർ 'എഡിറ്റോറിയൽ കമ്മറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (കീന്‍) വിവിധ സ്ഥാനങ്ങള്‍ വഹിച്ച ബിജു നിലവിൽ ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ആയും ഗുഡ്ന്യൂസ് അമേരിക്ക പത്രത്തിൻ്റെ എഡിറ്റോറിയൽ കമ്മറ്റി അംഗമായും പ്രവർത്തിക്കുന്നു. കഴിഞ്ഞ 15 കൊല്ലമായി ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന അദ്ദേഹം പാർട്ട് ടൈം റിയൽറ്ററായും പ്രവർത്തിച്ചുവരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ ചെറുപ്പത്തിലേ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം. നാട്ടിലും ദുബായിയിലും ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജു തന്റെ എളിയ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ആലംബഹീനർക്കായി മാറ്റി വയ്ക്കാറുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് മേഖലകളിലുള്ള ഇടപെടലുകളും കൂടുതൽ സജീവമാക്കാൻ ബിജുവിനു കഴിഞ്ഞു.

ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് കടന്നു വന്നത് തന്നെ ഏതെങ്കിലും പദവി സ്വന്തമാക്കി ഫൊക്കാനയ്ക്കൊപ്പം നടക്കുക എന്ന ആഗ്രഹമായിരുന്നില്ല, മറിച്ച് ഫൊക്കാനയുടെ പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം മനസ്സർപ്പിച്ച് പ്രവർത്തിക്കുന്നതിന് വേണ്ടി ആയിരുന്നു. ഒരു ആഗോള മൂല്യമുള്ള സംഘടനയ്ക്കൊപ്പം നിലകൊള്ളുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വേദികൾ തുറന്നു കിട്ടും. അശരണരായ നിരവധി വ്യക്തികൾ നമ്മളിലേക്ക് വരും. നമുക്ക് പലതും ചെയ്യാനാകും .നേതാവല്ല കൂട്ടുകാരൻ എന്നറിയപ്പെടാനാണ് ഇഷ്ടം .ഒരു നേതാവായല്ല ഒരു സുഹൃത്തായി തന്നെയാണ് ബിജു ജോൺ എല്ലാവരോടും പെരുമാറുന്നത് . ഒരുപക്ഷേ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ സുഹൃത്ത് എന്ന് തന്നെ വിശേഷിപ്പിക്കാനാണ് എല്ലാവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മുംബൈയിലെ തെരുവോരങ്ങളിൽ ഭവന രഹിതരായി അലഞ്ഞ് നടക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുന്ന സീൽ ആശ്രമം സന്ദർശിച്ച് അവരെ പരിചരിക്കുവാൻ ബിജുവിനൊടൊപ്പം കഴിഞ്ഞ വർഷം എനിക്കും സാധിച്ചു.

കൊട്ടാരക്കരയിലെ ഏഥൻ ഗാർഡൻസ് ട്രസ്റ്റിയും മറ്റ് നിരവധി ജീവകാരുണ്യ സംഘടനകളുടെ പ്രൊമോട്ടർ കൂടിയാണ് അദ്ദേഹം.സഹായം ,അത് അർഹിക്കുന്ന സ്ഥലത്തേക്ക് ആവശ്യപ്പെടുന്ന സമയത്ത് എത്തിക്കുക എന്നതാവണം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആത്യന്തിക ലക്‌ഷ്യം .

ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ട്രസ്റ്റീ ബോർഡ്‌ മെമ്പർ ആയി ബിജു കൊട്ടാരക്കരയെ ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) ജനറൽ ബോഡി നാമനിർദ്ദേശം ചെയ്തത് അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ ലഭിക്കുന്ന അംഗീകാരം കൂടിയാണ് . നവീന ആശയങ്ങളും ചിന്തകളുമുള്ളവര്‍ സംഘടനയുടെ ഭരണ സമിതിയിലെത്തുന്നതിലൂടെ ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും അഭിമാനകരമായ പിന്തുടര്‍ച്ചയുണ്ടാകുമെന്നാണ് അദ്ദേഹം കരുതുന്നത്.

നിസ്തുലമായ സംഘടനാ പ്രവര്‍ത്തന ശൈലി, അധികാരസ്ഥാനങ്ങളോടുള്ള കമ്പമില്ലായ്മ, തുടങ്ങിയവ ബിജു കൊട്ടാരക്കരയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നു. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് കക്ഷി രാഷ്ട്രീയ ഭേദമെന്യേ പിന്തുണ നൽകിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് മലയാളി നേതൃത്വം കടന്നുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തിരിച്ചറിയുന്നുണ്ട് .

തൻ്റെ പ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ ഒപ്പം ഹൃദ്യമായ ഒരു കുടുംബം ഉണ്ട്. ഭാര്യ ഷിജി ജോൺ (റജിസ്ടേർഡ് നേഴ്സ് ) , ക്രിസ്റ്റീന ജോൺ ( നേഴ്സിംഗ് വിദ്യാർത്ഥിനി ), ജൊയാന ( പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ) 

കുടുംബത്തിൻ്റെ പിന്തുണ കൂടിയാണ് ബിജു കൊട്ടാരക്കരയുടെ വളർച്ചയുടെ അളവുകോൽ.

ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ( ടി.പി.എം) സഭാംഗമായ ബിജു ജോൺ ആത്മീയ പ്രവർത്തനങ്ങളിലും ഉത്സാഹിയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു എഞ്ചിനീയറിംഗ് ശൈലി കൊണ്ടുവരാൻ സാധിച്ചത് ബിജു കൊട്ടാരക്കരയ്ക്ക് അഭിമാനത്തോടെ ഓർമ്മിക്കാം .കാരണം അതിനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്.ഏറ്റെടുത്ത ഏതൊരു വിഷയത്തേയും സഗൗരവം വീക്ഷിക്കുന്ന, നിയന്ത്രിക്കുന്ന ബിജു കൊട്ടാരക്കര ഭാവി അമേരിക്കൻ മലയാളി തലമുറകൾക്ക് ഒരു വാഗ്ദാനം കൂടിയാണ്.സൗമ്യതയോടെ എല്ലാവരേയും ഒപ്പം നിർത്തി മുന്നോട്ടു പോകുന്ന ബിജു കൊട്ടാരക്കരയുടെ യാത്രയിൽ ദൈവീക സാന്നിദ്ധ്യം കരുത്താവട്ടെ.

ഗുഡ്ന്യൂസ് കുടുംബാംഗമായ ബിജു കൊട്ടാരക്കക്ക് ഗുഡ്ന്യൂസ് കുടുംബത്തിൻ്റെ അകമഴിഞ്ഞ അനുഗ്രഹ ആശംസകൾ നേരുന്നു.

Advertisement