കൊമ്പന്റെ കാൽച്ചുവട്ടിലെ സുരക്ഷിതത്വം

കൊമ്പന്റെ കാൽച്ചുവട്ടിലെ സുരക്ഷിതത്വം

സജി മാത്യു നിലമ്പൂർ

ലയാള മനസ്സ് നൊമ്പരം കൊണ്ടും, പ്രാർത്ഥന കൊണ്ടും നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ ആണല്ലോ ഇപ്പോൾ. സ്വരുകൂട്ടിയ സ്വപ്നങ്ങൾ എല്ലാം പ്രകൃതിയുടെ ഒരു പൊട്ടലിൽ തകർന്നടിഞ്ഞു. പച്ചപ്പ് നിറഞ്ഞിടം ശ്മശാന ഭൂമിയായി.  ഭൂമിയ്ക്കടിയിൽ നിന്നും ജീവൻ്റെ തുടുപ്പുകളെ തേടി ജീവനുള്ളവർ കഠിനാദ്ധ്വാനം ചെയ്തു. മരിച്ചവരുടെയും കാണാതായവരുടെയും കണക്കൊന്നും തിട്ടപ്പെടുത്താനാവിനെ വിങ്ങുകയാണ് എല്ലാവരും.

ഹൃദയഭേദകമായ കാഴ്ചകൾ, മരണത്തിനു ഏൽപ്പിക്കപ്പെട്ടവർ, സമസ്തവും നഷ്ടപ്പെട്ടവർ, ആരോഗ്യമായും മാനസികമായും തകർന്നവർ, പ്രിയപ്പെട്ടവർ അകന്നുപോയ ദുഃഖം അടക്കിജീവിക്കുന്നവർ. ഇതെല്ലാമാണ് വയനാട്.

എല്ലാം നഷ്ടപ്പെട്ട ജീവനുള്ളവരുടെ മനോവേദനയാണ് അവിടെയെത്തുന്നവരുടെ ചങ്കുടയ്ക്കുന്നത്.

നമുക്കും താങ്ങുവാനോ ഓർക്കുവാനോ കഴിയാത്ത നിമിഷങ്ങൾ. മനുഷ്യർ എത്ര നിരാലംബരാണ് എന്ന് നമ്മെ പഠിപ്പിക്കുന്ന ദിനങ്ങൾ. മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും ഭാഷയ്ക്കും പ്രാദേശികതയ്ക്കും അപ്പുറമാണ് മനുഷ്യസ്നേഹം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന നിമിഷങ്ങൾ.

കുത്തിയൊഴുകി വന്ന വെള്ളവും പാറക്കെട്ടുകളും തന്റെ വീട് തകർത്തു കൊണ്ടിരിക്കുമ്പോൾ അവിടെനിന്ന് രക്ഷപ്പെട്ട അമ്മയുടെ വാക്കുകൾ ഇന്നിന്റെ ലോകത്തിന് വലിയ സന്ദേശമാണ്. രക്ഷപെട്ടു കാട്ടിലേക്ക് കയറിയ അമ്മയും കൊച്ചുമകളും ചെന്നു പെട്ടത് ഒരു കൊമ്പനാനയുടെ മുൻപിലാണ്. കൊമ്പനാനയുടെ മുൻപിൽ നിന്ന് ആ അമ്മ പറഞ്ഞത് , "ഞങ്ങൾ വലിയ ദുരന്തത്തിൽ നിന്ന് വരികയാണ്, ഞങ്ങളെ ഒന്നും ചെയ്യരുത്''.  ആ അമ്മ കൊമ്പനെ നോക്കിയപ്പോൾ ആനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. രാവിലെ രക്ഷാപ്രവർത്തകർ വരുന്നതുവരെ കൊമ്പനാനയുടെ കാലിന്റെ ചുവട്ടിൽ ആ അമ്മയ്ക്കും കൊച്ചുമകൾക്കും സുരക്ഷിതത്വം നൽകി. 

ജനിപ്പിച്ച മാതാപിതാക്കളുടെ യാചനകളും നിസ്സഹായവസ്ഥയും കാണാതെ അവരെ വലിച്ചെറിയുന്ന കൊല്ലുന്ന മക്കൾ. അവരെ വൃദ്ധസദനത്തിൽ ആക്കി ജീവിതം ആസ്വദിക്കുന്ന മക്കൾ. മക്കളോട് കാരുണ്യം കാണിക്കാതെ അനാഥമന്ദിരത്തിൽ ആക്കുകയും,നിഷ്കാസനം ചെയ്യുകയും ചെയ്യുന്ന മാതാപിതാക്കൾ. യാചിച്ചിട്ടും കാരുണ്യം കാണിക്കാത്ത സഹജീവികൾ. ഈ ആധുനികയുഗത്തിൽ നേട്ടങ്ങളുടെ സുഖലോലുപതയിൽ ജീവിച്ച്, മാനുഷിക ധാർമിക മൂല്യങ്ങൾക്കു വില നൽകാതെ ജീവിക്കുന്ന ഇന്നിന്റെ തലമുറയ്ക്ക് ഈ കൊമ്പനാന അമ്മയോട് കാണിച്ച സ്നേഹവും കരുതലും ഒരു പാഠമാകട്ടെ.

വലിച്ചെറിയേണ്ട തുമ്പിക്കൈ കൊണ്ട് തലോടൽ നല്കി , ചവിട്ടി അരയ്ക്കേണ്ട കാലുകളിൽ അഭയം  നൽകി, കണ്ണുനീർ കണ്ടു കണ്ണുനീർ തൂകി സങ്കടത്തിൽ പങ്കുചേർന്ന കൊമ്പനാന നമുക്കൊരു പുനർവിചിന്തനത്തിന് കാരണമാകട്ടെ. വിവേക ബുദ്ധിയുള്ള, ആത്മീയ ബോധ്യമുള്ള നാം നമ്മുടെ വേണ്ടപ്പെട്ടവരോടും സമൂഹത്തോടും പുലർത്തുന്ന ധാർമിക മൂല്യങ്ങൾ എങ്ങനെയെന്നും വിചിന്തനം ചെയ്യേണ്ട സമയമായി. ദൈവിക ബോധ്യമോ വിവേക ബുദ്ധിയോ ഇല്ലാത്ത മൃഗങ്ങൾ കാണിക്കുന്ന സ്നേഹവും കരുതലും നന്ദിയും ആത്മീയർ, ജ്ഞാനികൾ എന്ന് അഭിമാനിക്കുന്ന ഓരോരുത്തർക്കും മനംതിരിവിനും ആത്മീയ തിരിച്ചു വരവിനും ഈ കൊമ്പനാനയുടെ പ്രവർത്തി ഉതകട്ടെ.