റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം

ചാക്കോ കെ. തോമസ്, ബെംഗളൂരു
തിരുവല്ല: "ക്രൈസ്തവ വിശ്വാസികൾ അപ്പൊസ്തലന്മാർ പകർന്ന് നൽകിയ ഉപദേശസംഹിതകളെ മുറുകെ പിടിക്കണമെന്ന് പാസ്റ്റർ സി.എം. ജേക്കബ് (കട്ടപ്പന) പറഞ്ഞു. ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷൻ്റെ പ്രാരംഭ ദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുവിശേഷ പ്രഘോഷണ കേൾവിയിലൂടെ നാം ആത്മരക്ഷപ്രാപിച്ചിരിക്കുന്നത്, വേദപുസ്തക പ്രകാരമുള്ള വിശുദ്ധ ജീവിതം കാഴ്ചവെക്കേണ്ടതിനാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ എം.ജോസഫ്കുട്ടിയുടെ (കൊട്ടാരക്കര) പ്രാർഥനയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു.
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രാർഥനകൾക്ക് നേതൃത്വം നൽകി. റ്റി.കെ.റോഡിന് സമീപം കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ രാത്രി 10 ന് പ്രത്യേക പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും.
വെള്ളി ,ശനി പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റിപിഎം ആരാധനാ ഹാളിൽ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിന് കീഴിലുള്ള ആലപ്പുഴ, കോട്ടയം ,പത്തനംതിട്ട ജില്ലകളിലെ 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ ശാമുവേലും (ബാബു) സഹശുശ്രൂഷകരും കൺവൻഷന് നേതൃത്യം നൽകുന്നു.