അതിരുകളില്ലാത്ത ദൈവകൃപ

ഉൾക്കാഴ്ച 125
അതിരുകളില്ലാത്ത ദൈവകൃപ
ധന്യനായ പൗലോസ് എഴുതി, "ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു".
നമ്മെ സംബന്ധിച്ച് ഏറ്റവും വിലയേറിയ ഒന്നാണ് കൃപ. ക്രിസ്തീയ ജീവിതത്തിന്റെ ആൽഫയും ഓമെഗായുമാണ് ഇത്. സമസ്ത മേഖലയെയും സ്പർശിക്കുന്നുതാണ്. വി. ലിഖിതത്തിൽ പല ഭക്തന്മാരുടെയും ജീവിത വഴികളിൽ എങ്ങനെയാണ് ഈ കൃപ പ്രവർത്തിച്ചത് എന്ന് നമുക്ക് കാണുവാൻ കഴിയും.
യോസേഫിന്റെ ജീവിതം അതിനൊരു നേർക്കാഴ്ചയാണ്. എന്നാൽ തന്റെ ആരംഭം വളരെ ക്ലേശകരമായിരുന്നു. പക്ഷേ എല്ലാ സാഹചര്യങ്ങളിലും അവന്റെമേൽ ദൈവകൃപ ഉണ്ടായിരുന്നു എന്നതാണ് സത്യം. തന്നെ അകാരണമായി പൊട്ടക്കിണറ്റിൽ ഇട്ടപ്പോഴും തന്റെമേൽ ഈ കൃപ ഉണ്ടായിരുന്നു. ജയിലിലും ഈ കൃപ ആയിരുന്നു തന്റെ കൂടെ. പക്ഷെ അതാർക്കും മനസ്സിലായില്ല എന്നുമാത്രം. ഒടുവിൽ ആ കൃപയുടെ ഉത്തുംഗ ഭാവം നാം കാണുന്നുണ്ട്. ചുരുക്കത്തിൽ കുഴിയിലും ജയിലിലും ആ കൃപ വെളിപ്പെട്ടു. അവിടെ മാത്രമല്ല പിന്നീട് തീച്ചൂളയിലും സിംഹക്കുഴിയിലും നമുക്ക് കൃപയുടെ സാന്നിധ്യം ദർശിക്കാം.
പുതിയനിയമം മുഴുവൻ കൃപയുടെ നിറവിന്റെ എഴുത്തു കളാ ണല്ലോ. യേശുക്രിസ്തുവിന്റെ വരവിൽ നാം കാണുന്നത് കൃപയും സത്യവും നിറഞ്ഞവനായിട്ടാണ്. അവിടുത്തെ പിൻപറ്റുന്നവർക്ക് കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. കുരിശ്ശിൽ വെളിപ്പെട്ടത് ആശ്ചര്യമേറിയ ദൈവ കൃപയായിരുന്നു. അത് സകലരെയും ആലിംഗനം ചെയ്യുന്ന കൃപയാണ്. അതിന് അതിരുകളില്ല. ക്രൂശിൽ ആണ് ദൈവകൃപയുടെ പാരമ്മ്യത. അതിരുകളില്ലാത്ത ഈ കൃപയുടെ അതിരിന്നകത്തു ആയിരിക്കുവാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം
അതുകൊണ്ട് നമുക്കും ഏറ്റുപാടാം.,'Amazing grace that sweet the sound......'