മനുഷ്യൻ്റെ ദുഃഖങ്ങൾക്കു ശാശ്വത പരിഹാരം ക്രിസ്തുവിൽ: പാസ്റ്റർ എസ്. രാജേന്ദ്രൻ

മനുഷ്യൻ്റെ ദുഃഖങ്ങൾക്കു ശാശ്വത പരിഹാരം ക്രിസ്തുവിൽ: പാസ്റ്റർ എസ്. രാജേന്ദ്രൻ

പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷനു അനുഗ്രഹീത തുടക്കം

ചാക്കോ കെ തോമസ്, ബെംഗളൂരു 

ചെന്നൈ: മനുഷ്യൻ്റെ ദുഃഖങ്ങൾക്കു ശാശ്വത പരിഹാരം ക്രിസ്തുവിലുണ്ടെന്നു റ്റിപിഎം മലേഷ്യ സെൻറർ പാസ്റ്റർ എസ്. രാജേന്ദ്രൻ പ്രസ്താവിച്ചു.
ദി പെന്തെക്കോസ്തു മിഷൻ സഭകളുടെ ലോകത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ കൺവൻഷൻ്റെ പ്രാരംഭ രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനു താൽക്കാലികവും നിത്യവുമായ രണ്ടുതരം ദുഃഖങ്ങളുണ്ടെന്നും അവയ്ക്കെല്ലാം ക്രിസ്തുയേശുവിൻ്റെ സന്നിധിയിൽ പരിഹാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ലൂക്കോസിൻ്റ  സുവിശേഷം ഏഴാം അധ്യായത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി.തോമസിൻ്റെ പ്രാർഥനയോടെ കൺവൻഷനു തുടക്കം കുറിച്ചു. 

വ്യാഴം  മുതൽ ദിവസവും രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും
കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം, ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. 
 താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കുന്ന 
യോഗങ്ങളിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശീക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.

പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

മാർച്ച് 16 നു രാവിലെ സഭയുടെ വാർഷിക ജനറൽബോഡിയും വൈകിട്ടു പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. കൺവൻഷൻ ഗ്രൗണ്ടിലേക്കു വിവിധയിടങ്ങളിൽ നിന്ന് തമിഴ്നാട് സർക്കാർ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിനങ്ങളിൽ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ ' വിവിധ ആത്മീയപരിപാടികളും  ഉണ്ടായിരിക്കും.  
കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ലക്ഷത്തിൽപരം  വിശ്വാസികൾ   കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.