ഒരു സാധാരണ ദിവസമായിരുന്നു അതും സംഭവിച്ചത് ! 

ഒരു സാധാരണ ദിവസമായിരുന്നു അതും സംഭവിച്ചത് ! 

“പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ." (2 പത്രൊസ് 3:3-4)

സംഭവിക്കുന്നതെല്ലാം എനിക്ക് അറിവുള്ളതായ കാര്യങ്ങളാണ് എന്ന തരത്തിലുള്ളതായ ‘സ്വഭാവികതയുടെ' അപകടത്തിൽപ്പെട്ട് (lost in normalcy of life) വഴിതെറ്റിപ്പോയ ഒരു കൂട്ടം ആളുകളെക്കുറിച്ചാണ് പത്രോസ് ഇവിടെ പറയുന്നത്. അതുകൊണ്ട് തന്നെ യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായ അവൻ്റെ മടങ്ങിവരവിനെക്കുറിച്ചു പോലും അവർ അജ്ഞരായിരുന്നു.

എല്ലാം സ്വാഭാവികമായി നടക്കുന്നുണ്ടല്ലോ എന്നാണ് അവരുടെ വാദം... 

സൂര്യൻ ഉദിക്കുന്നു.. 

അസ്‌തമിക്കുന്നു.. 

ജീവചക്രം മുന്നോട്ടു പോകുന്നു.... 

'എന്റെ ലോകം സുരക്ഷിതം' ഇതായിരുന്നു അവരുടെ ജീവിതത്തിന്റെ ആപ്തവാക്യം. 

ഇതു തന്നെയാണ് നോഹയുടെ കാലത്തിലും സംഭവിച്ചത്..

യേശുവും ഈ കാലഘട്ടത്തെക്കുറിച്ചു ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്; "ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;

ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല"

ജലപ്രളയം വന്ന ദിവസം വരെ അവർ അവരുടേതായ ലോകത്തിൽ ഉല്ലസിച്ചു... അവരുടെ മനഃസാക്ഷി മരവിച്ചിരുന്നു ... അന്ന് സംഭവിക്കാനിരുന്ന വലിയ ചരിത്രസംഭവത്തിനു ഒരുങ്ങി നിൽപ്പാൻ അവർക്കു കഴിഞ്ഞില്ല... 

മുന്നറിയിപ്പുകളെ അവർ അവഗണിച്ചു... എത്രയോ പരിതാപകരമായ അവസ്ഥ...

ഇക്കാലത്തും കർത്താവിനെ അവിടുത്തെ മഹത്വത്തിൽ കണ്ടുമുട്ടാനുള്ള ആവേശവും പ്രത്യാശയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. അതിനാൽ, കർത്താവിന്റെ ദിവസം (അല്ലെങ്കിൽ നമ്മുടെ മരണം) ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരുമെന്നതിനാൽ, ജീവിതത്തിന്റെ 'സ്വഭാവികതയിൽ' നഷ്ടപ്പെടാതിരിക്കാൻ നമുക്ക് അതീവ ജാഗ്രത പാലിക്കാം.

പാട്ടുകാരൻ പാടുന്നതുപോലെ നമ്മുടെ വീണ്ടെടുപ്പ് അടുത്തു..

"കാഹളനാദം കേൾക്കാറായി 

കുഞ്ഞാട്ടിൻ കാന്തേ;

വ്യാകുലകാലം തീരാറായി 

ക്രൂശിൻ സാക്ഷികളെ; 

ആയാറിൽ നീ കണ്ടിടും ദൂതസേനകളേ 

അവരുടെ നടുവിലെൻ പ്രിയനെ കാണാം മേഘത്തിൽ.”

Jonathan Edwards 

"യേശുവിൻ്റെ മടങ്ങി വരവിൻ്റെ കാഹളശബ്ദം കേൾക്കുവാൻ ഒരു മണിക്കൂറിൽ കൂടുതൽ ഇല്ല എന്നറിഞ്ഞാൽ ചെയ്യുവാൻ ഞാൻ ഭയപ്പെടുന്നത് ഒന്നും ഒരിക്കലും ചെയ്യുകയില്ല." എന്ന ജോനാഥൻ എഡ്വേർഡ്സിന്റെ ദൃഢനിശ്ചയം പോലെ നമുക്കും ഒരു തീരുമാനമെടുക്കാം…

 പ്രാർത്ഥന: ഇന്നെന്ന പോലെ അവിടുത്തെ വരവിനു വേണ്ടി ഒരുങ്ങി നിൽപ്പാൻ ഞങ്ങളെ സഹായിക്കണമേ നാഥാ. ജീവിതത്തിന്റെ സ്വാഭാവികതയിൽ നഷ്ടപ്പെട്ടു പോകുവാൻ ഞങ്ങളെ ഇടയാക്കരുതേ...

വായിച്ചതും ഗ്രഹിച്ചതും - 6

ഇന്നത്തെ പ്രശസ്തിയും അന്നത്തെ കിരീടവും

'ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” (2 Timo. 4:7,8)

തൻ്റെ ഓട്ടം തികച്ച് അക്കരെ നാട് എത്തുവാൻ യാത്ര ചെയ്ത പൗലോസിന്റെ അന്ത്യാഭിലാഷം ആണ് ഈ വാക്യത്തിന്റെ പശ്ചാത്തലം. തന്നെ വിളിച്ചവന്റെ കയ്യിൽ നിന്നുതന്നെ ആ നീതിയുടെ കിരീടം ലഭിക്കും എന്ന് പൗലോസിനു ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ആ ദിവസത്തെ നോക്കി പൗലോസ് പ്രത്യാശയോടെ യാത്ര ചെയ്തു.

ഇന്ന് ലഭിക്കുന്ന കൈയ്യടികളും പ്രോത്സാഹനങ്ങളും ഒന്നും തന്നെ അതിനു തുല്യമാകുകയില്ല എന്ന് പൗലോസിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രശസ്തിക്കുവേണ്ടി അദ്ദേഹം ശ്രമിച്ചില്ല. പ്രത്യുത ഈ ലോകത്തിലെ പേരും പ്രശസ്തിയും പൗലോസ് ചപ്പും ചവറും എന്നാണ് എണ്ണിയത്.

നാളുകൾ മിഷണറിയായി സേവനം അനുഷ്‌ഠിച്ചു തന്റെ സ്വന്തം നാട്ടിലേക്കു മടങ്ങി വന്ന ഒരു മിഷനറി ദൈവത്തോടു പരാതി പറഞ്ഞുവത്രേ…

“ഞാൻ ഇത്ര നാൾ കഷ്ടപ്പെട്ട് നിനക്കു വേണ്ടി പ്രവർത്തിച്ച് മടങ്ങി വന്നപ്പോൾ, ഒരു സ്വീകരണം തരാൻ പോലും  ഒറ്റ വ്യക്തികളെ കണ്ടില്ലല്ലോ” എന്ന്. ദൈവം അദ്ദേഹത്തോട് മറുപടി പറഞ്ഞുപോലും... "അതിനു ആരു പറഞ്ഞു നീ വീട്ടിൽ എത്തിയെന്നു?”. അത് കേട്ടപ്പോൾ തനിക്കു ആശ്വാസമായി...

നമ്മൾ ഓരോരുത്തരുടെ ജീവിതത്തിലും ഈയൊരു കാഴ്ചപ്പാട് വളരെ ആത്യാവശ്യമാണ്. അന്ന് ലഭിക്കുവാൻ പോകുന്ന പ്രതിഫലത്തെക്കാൾ വലുതാണ് ഇന്ന് ലഭിക്കുന്ന പ്രശസ്തി എന്ന് തോന്നിക്കും വിധമാണ് നമ്മൾ പലപ്പോഴും നെട്ടോട്ടം ഓടുന്നത്. നമ്മുടെ ഒരു ഫോട്ടോ പത്രത്തിൽ വരാനും, പേര് സ്റ്റേജിൽ വിളിച്ചു പറയുവാനും, നമ്മളാണ് മുഖ്യർ എന്ന് വരുത്തി തീർക്കുവാനുമായി, ചിലപ്പോൾ ഏതറ്റം വരെയും നമ്മൾ പോകും. 

എന്നാൽ, ഒരു കാര്യം ഓർക്കുക! ഇങ്ങനെ നാം പരിശ്രമിക്കുമ്പോൾ അന്ന് ലഭിക്കുവാൻ ഉള്ള നമ്മുടെ പ്രതിഫലത്തെ കാര്യമായി ഇത് ബാധിക്കും. മത്താ:6:1”മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല”

അതുകൊണ്ട്, നമ്മെത്തന്നെ ഒരു പരിശോധനയ്ക്ക് വിധേയമാക്കാം. നമ്മൾ ഓടുന്നത് ഇന്നത്തെ നഷ്ടപ്പെട്ടു പോകുന്ന പ്രശസ്തിക്കോ അതോ അന്നത്തെ വാടാത്ത കിരീടത്തിനോ?.

പാട്ടുകാരനോടൊപ്പം നമുക്കും ഏറ്റു പാടാം....

 “ലോകമേതും യോഗ്യം അല്ലെനിക്കതാൽ 

ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ,

 നാഥനു മുൾമുടി നൽകിയ ലോകമേ

 നീ തരും പേരെനിക്കെന്തിനായ് ”...

 പ്രാർത്ഥന : ഈ ലോകത്തിൽ ലഭിക്കുന്ന താത്കാലികമായ മാനങ്ങളെക്കാൾ നിത്യതയിൽ ലഭിക്കുന്ന വാടാത്ത കിരീടത്തിനു വേണ്ടി പ്രത്യാശിക്കാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !

വായിച്ചതും ഗ്രഹിച്ചതും - 5

ലാസറിന്റെ കിടപ്പും ധനവാന്റെ നോട്ടവും…

ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു...

ധനവാൻ പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു...

ഭൂമിയിൽ ആയിരുന്നപ്പോൾ ഉള്ള അവസ്ഥയുടെ വളരെ വ്യത്യസ്തമായ കാഴ്ചയാണ് ഇവിടെ കാണുന്നത്. ഭൂമിയിൽ ലാസർ മുകളിലോട്ടു നോക്കിയിരുന്നത് ധനവാന്റെ മുഖത്തേക്കായിരുന്നു... നിസ്സഹായമായ നോട്ടം…

ഒരു നേരത്തെ ആഹാരത്തിനുവേണ്ടി…  എന്നാൽ, ഇപ്പോൾ ധനവാൻ ലാസറിന്റെ മുഖത്തേക്ക് നോക്കുന്നത് ഒരു തുള്ളി വെള്ളത്തിനുവേണ്ടിയാണ്...

ഭൂമിയിൽ ആയിരുന്നപ്പോൾ ധനവാനെ ചുറ്റിപ്പറ്റി ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു... 

എന്നാൽ, ലാസറെ തിരിഞ്ഞു നോക്കുവാൻ പോലും ആരും ഉണ്ടായിരുന്നില്ല...

ധനവാന് സമൂഹം നല്ല അടക്കം നൽകി... ലാസറിനു ദൂതന്മാർ നല്ല വരവേൽപ് നൽകി...

ധനവാന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവർ എല്ലാം ചിന്തിച്ചിരിക്കുന്നത് അദ്ദേഹം സ്വർഗ്ഗത്തിലാണെന്നാണ്... 

ഒരുപാട് പേർ അനുശോചന സന്ദേശത്തിലൂടെ അത് പ്രകടിപ്പിച്ചും കാണും. എന്നാൽ, യാഥാർത്ഥ്യം എത്രയോ വ്യത്യസ്തമാണെന്നു നോക്കുക…

ഇന്ന് ലാസർ വളരെ ഉയരത്തിൽ ആണ്... ധനവാനു പാതാളത്തിൽ നിന്നും എത്തുപിടിക്കുവാൻ കഴിയാത്ത അത്രയും ഉയരത്തിൽ….

അബ്രാഹാമിന്റെ മടിയിൽ!

 നമ്മൾ ഓർക്കേണ്ട ഒരു സത്യം ഉണ്ട്‌, മരണത്തിനപ്പുറം ഉള്ള ജീവിതത്തിൽ നമ്മുടെ അവസ്ഥ മാറും... 

ലോകത്തിലെ ഏറ്റവും ഉയർന്ന പദവിയെക്കാളും ഉയരത്തിലായിരിക്കും നമ്മൾ… 

യേശുവിന്നുള്ളവർ അവിടുത്തെ മടിയിൽ!

 പാട്ടുകാരൻ പാടുന്നതുപോലെ....

“നീതി സൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാലെന്‍ ഇരുള്‍ നിറം മാറിടുമേ

രാജരാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍

കൂടവേ ഇരുത്തുന്ന രാജാവ്‌ വേഗം വരും”....

 1 കൊരിന്ത്യർ 15:42-43 : മരിച്ചവരുടെ പുനഃരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;

 പ്രാർത്ഥന : നിത്യതയിൽ ഞങ്ങൾക്കുള്ള തേജസ്സിന്റെ നിത്യഘനം കാണുവാൻ ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ നാഥാ...

വായിച്ചതും ഗ്രഹിച്ചതും - 4

മുഖ്യമായത് വിട്ടുകളയരുത് !

ത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു.

ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയപ്പെടുന്ന സത്യദൈവസഭയുടെ പ്രതിനിധികളായ പത്രൊസും യോഹന്നാനും അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയാണ് ഈ വാക്യങ്ങളുടെ പശ്ചാത്തലം. ജന്മനാ മുടന്തനായ ഈ യാചകൻ അവരിൽ നിന്ന് ലഭിക്കുവാൻ ആഗ്രഹിച്ചത് വെള്ളിയും പൊന്നുമാണ്. എന്നാൽ, ശിഷ്യന്മാർ പറയുന്നതു ശ്രദ്ധിക്കൂ... "ഞങ്ങളെ നോക്കൂ" ഞങ്ങൾ വ്യത്യസ്തരാണ്, നീ ആഗ്രഹിക്കുന്ന വെള്ളിയും പൊന്നുമല്ല ഞങ്ങളുടെ മുഖമുദ്ര, പ്രത്യുത ഇവിടെ ഇതുവരെ വന്നവരാർക്കും നൽകുവാൻ സാധിക്കാത്ത അതുല്യനായ ക്രിസ്തുവാണ്.

എന്നാൽ, ഇന്നത്തെ നമ്മുടെ അവസ്ഥ ഇതാണോ? ഇന്ന് നമുക്ക് ഊറ്റം കൊള്ളുവാനുള്ളത് നമ്മുടെ കയ്യിലുള്ള വെള്ളിയിലും പൊന്നിലുമല്ലേ? ഞങ്ങളെ നോക്കൂ, ഞങ്ങൾക്കും ഇതെല്ലാം ഉണ്ട്‌ എന്ന് പറഞ്ഞുകൊണ്ടല്ലേ നമ്മൾ അഭിമാനിക്കുന്നത്?

ദൈവരാജ്യ വ്യാപ്തിക്കുവേണ്ടി ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾ നമ്മുടെ വിഗ്രഹങ്ങളായി മാറി.. കെട്ടിടങ്ങൾ.. സ്ഥാവരജംഗമ വസ്തുക്കൾ... വീടുകൾ... വാഹനങ്ങൾ.. ഇതൊക്കെയായി നമ്മുടെ അഭിമാനത്തിന്റെ അടയാളങ്ങൾ. ഇതൊക്കെ കാണിച്ചുകൊണ്ടാണ് നമ്മൾ ആളുകളെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുവാൻ ശ്രമിക്കുന്നത്... എത്രയോ പരിതാപകരമായ അവസ്ഥ!

എന്നാൽ നമ്മൾ മറന്നുപോകുന്ന ഒരു സത്യം ഉണ്ട്‌... ഈ പറയുന്ന വെള്ളിക്കും പൊന്നിനും ഒന്നും സാധിക്കാത്ത ഒരു വീണ്ടെടുപ്പാണ് ക്രിസ്തുവിലൂടെ നമുക്ക് സാധിച്ചത്. (വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ). ക്രിസ്തുവിലൂടെയുള്ള ഈ വീണ്ടെടുപ്പാണ് സഭയ്ക്ക് ലോകത്തിനു വാഗ്ദാനം ചെയ്യാനുള്ളത്.

സഭയ്ക്ക് ഈ ലോകത്തിൽ ആവശ്യമുള്ളതെല്ലാം (ആഡംബരങ്ങൾ സഭക്കു വേണ്ടതാനും) ദൈവം നൽകട്ടെ. എന്നാൽ, അതൊന്നും ആകരുത് നമ്മുടെ വ്യത്യസ്തത; പ്രത്യുത ക്രിസ്തുവാകണം നമ്മുടെ മുഖമുദ്ര. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ "ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. ക്രൂശിക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് സഭയുടെ ധനം, അല്ലാതെ വെള്ളിയും പൊന്നുമല്ല!.

പാട്ടുകാരൻ പാടുന്നത് പോലെ...

"എന്റെ സമ്പത്തെന്നു ചൊല്ലുവാൻ യേശു മാത്രം സമ്പത്താകുന്നു " എന്ന് നമുക്കും ഏറ്റുപാടാം.

പ്രാർത്ഥന: ക്രിസ്തു മാത്രം എന്റെ സമ്പത്ത് എന്ന് ഏറ്റുപറയുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement