മുഖ്യമായത് വിട്ടുകളയരുത് !

മുഖ്യമായത് വിട്ടുകളയരുത് !

ത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു.

ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയപ്പെടുന്ന സത്യദൈവസഭയുടെ പ്രതിനിധികളായ പത്രൊസും യോഹന്നാനും അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയാണ് ഈ വാക്യങ്ങളുടെ പശ്ചാത്തലം. ജന്മനാ മുടന്തനായ ഈ യാചകൻ അവരിൽ നിന്ന് ലഭിക്കുവാൻ ആഗ്രഹിച്ചത് വെള്ളിയും പൊന്നുമാണ്. എന്നാൽ, ശിഷ്യന്മാർ പറയുന്നതു ശ്രദ്ധിക്കൂ... "ഞങ്ങളെ നോക്കൂ" ഞങ്ങൾ വ്യത്യസ്തരാണ്, നീ ആഗ്രഹിക്കുന്ന വെള്ളിയും പൊന്നുമല്ല ഞങ്ങളുടെ മുഖമുദ്ര, പ്രത്യുത ഇവിടെ ഇതുവരെ വന്നവരാർക്കും നൽകുവാൻ സാധിക്കാത്ത അതുല്യനായ ക്രിസ്തുവാണ്.

എന്നാൽ, ഇന്നത്തെ നമ്മുടെ അവസ്ഥ ഇതാണോ? ഇന്ന് നമുക്ക് ഊറ്റം കൊള്ളുവാനുള്ളത് നമ്മുടെ കയ്യിലുള്ള വെള്ളിയിലും പൊന്നിലുമല്ലേ? ഞങ്ങളെ നോക്കൂ, ഞങ്ങൾക്കും ഇതെല്ലാം ഉണ്ട്‌ എന്ന് പറഞ്ഞുകൊണ്ടല്ലേ നമ്മൾ അഭിമാനിക്കുന്നത്?

ദൈവരാജ്യ വ്യാപ്തിക്കുവേണ്ടി ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾ നമ്മുടെ വിഗ്രഹങ്ങളായി മാറി.. കെട്ടിടങ്ങൾ.. സ്ഥാവരജംഗമ വസ്തുക്കൾ... വീടുകൾ... വാഹനങ്ങൾ.. ഇതൊക്കെയായി നമ്മുടെ അഭിമാനത്തിന്റെ അടയാളങ്ങൾ. ഇതൊക്കെ കാണിച്ചുകൊണ്ടാണ് നമ്മൾ ആളുകളെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുവാൻ ശ്രമിക്കുന്നത്... എത്രയോ പരിതാപകരമായ അവസ്ഥ!

എന്നാൽ നമ്മൾ മറന്നുപോകുന്ന ഒരു സത്യം ഉണ്ട്‌... ഈ പറയുന്ന വെള്ളിക്കും പൊന്നിനും ഒന്നും സാധിക്കാത്ത ഒരു വീണ്ടെടുപ്പാണ് ക്രിസ്തുവിലൂടെ നമുക്ക് സാധിച്ചത്. (വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ). ക്രിസ്തുവിലൂടെയുള്ള ഈ വീണ്ടെടുപ്പാണ് സഭയ്ക്ക് ലോകത്തിനു വാഗ്ദാനം ചെയ്യാനുള്ളത്.

സഭയ്ക്ക് ഈ ലോകത്തിൽ ആവശ്യമുള്ളതെല്ലാം (ആഡംബരങ്ങൾ സഭക്കു വേണ്ടതാനും) ദൈവം നൽകട്ടെ. എന്നാൽ, അതൊന്നും ആകരുത് നമ്മുടെ വ്യത്യസ്തത; പ്രത്യുത ക്രിസ്തുവാകണം നമ്മുടെ മുഖമുദ്ര. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ "ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. ക്രൂശിക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് സഭയുടെ ധനം, അല്ലാതെ വെള്ളിയും പൊന്നുമല്ല!.

പാട്ടുകാരൻ പാടുന്നത് പോലെ...

"എന്റെ സമ്പത്തെന്നു ചൊല്ലുവാൻ യേശു മാത്രം സമ്പത്താകുന്നു " എന്ന് നമുക്കും ഏറ്റുപാടാം.

പ്രാർത്ഥന: ക്രിസ്തു മാത്രം എന്റെ സമ്പത്ത് എന്ന് ഏറ്റുപറയുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !