സംതൃപ്തിയിലെ സമ്പന്നത!

സംതൃപ്തിയിലെ സമ്പന്നത!

വായിച്ചതും ഗ്രഹിച്ചതും - 10

"ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക”.(2 തിമോ. 4:13)

തന്റെ ഓട്ടം തികച്ച് തനിക്കുവേണ്ടി വച്ചിട്ടുള്ള ജീവകിരീടത്തിന് വേണ്ടി ആകാംക്ഷ പൂർവ്വം കാത്തിരിക്കുന്ന പൗലോസിന്റെ അന്ത്യാഭിലാഷങ്ങളിൽ ഒന്നാണ് മേൽപ്പറഞ്ഞ വാക്യത്തിലെ പശ്ചാത്തലം. ഇത് പൗലോസിന്റെ ജീവിതത്തിന്റെ ഒന്നുമില്ലായ്മയുടെ ദീനരോദനം അല്ല, പ്രത്യുത സംതൃപ്തിയുള്ള തന്റെ ഹൃദയത്തിൽ നിന്നുമുള്ള അഭിലാഷം ആണ്. പൗലോസിൽ ഉറങ്ങിക്കിടന്ന ഒരു പച്ചയായ മനുഷ്യന്റെ ലളിതമായ ഒരു ആഗ്രഹമാണ് താൻ തന്റെ നിജപുത്രനായ തിമൊഥെയൊസിനോട് പറയുന്നത്.

ലോകപ്രകാരം നോക്കിയാൽ അന്നത്തെ അറിയപ്പെടുന്ന സമ്പന്നരിൽ ഒരാളാകേണ്ട ആളാണ് പൗലോസ്. തനിക്ക് ഉന്നതമായ വിദ്യാഭ്യാസം ഉണ്ടായിരുന്നു, സമൂഹത്തിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു, പണം ഉണ്ടാക്കാൻ ഉള്ള എല്ലാ വിദ്യകളും തന്റെ കൈവശം ഉണ്ടായിരുന്നു തന്നെയുമല്ല റോമാ പൗരനും ആയിരുന്നു.... എന്നാൽ, ദൈവരാജ്യത്തിന് വേണ്ടി തനിക്കുള്ളതെല്ലാം ചപ്പും ചവറും എന്ന് താൻ എണ്ണി. ഇപ്പോൾ തനിക്ക് ആകെയുള്ളത് ഒരു പുതപ്പും, കുറച്ചു പുസ്തകങ്ങളും, പിന്നെ ചർമ്മലിഖിതങ്ങളും മാത്രം.

തനിക്കിനി ലോകപ്രകാരം ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല... എല്ലാ സാഹചര്യങ്ങളിലും ദൈവം തന്നെ വിശ്വസ്തയോടെ നടത്തി “താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു”.  (ഫിലിപ്പിയർ 4 :12). ഇനി തന്റെ അരുമ നാഥനെ കാണണം, ആ ആഗ്രഹത്തിൽ താൻ റോമൻ കാരാഗ്രഹത്തിൽ സംതൃപ്തനായി കഴിയുകയാണ്!

"വിലപിടിപ്പുള്ളത് നേടാനായി തനിക്കു സൂക്ഷിക്കാൻ കഴിയാത്തത് ത്യജിക്കുന്നവൻ ഭോഷനല്ല (He is no fool who gives what he cannot keep to gain that which he cannot lose)" എന്നാണ് ഇക്വഡോറിൽ രക്തസാക്ഷിയായ മിഷണറി ജിം എലിയറ്റ് തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്...

നമുക്കും ഈ ലോകത്തിലെ ആവശ്യങ്ങൾ സ്തോത്രത്തോടെ കർത്താവിനെ അറിയിച്ചുകൊണ്ട്, സംതൃപ്തിയുള്ള ഒരു ജീവിതത്തിന്റെ ഉടമയായി നമ്മുടെ ഓട്ടം ഓടി തികെക്കാം. പാട്ടുകാരൻ പാടിയതുപോലെ...

"നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായ്ത്തന്നെ പോകുമെ

ലോകത്തിലെനിക്കില്ല യാതൊന്നും എന്റെ കൂടന്നു പോരുവാൻ"

ഇതാകട്ടെ നമ്മുടെയും ആപ്തവാക്യം..

സംതൃപ്തിയിലെ സമ്പന്നത ആകട്ടെ നമ്മുടെ മുഖമുദ്ര!

പ്രാർത്ഥന : സംതൃപ്തിയുള്ള ജീവിതത്തിനു ഉടമയാക്കി ഞങ്ങളെ സമ്പന്നരാക്കേണമേ നാഥാ

വായിച്ചതും ഗ്രഹിച്ചതും - 9

കാണാത്തതിനെ നോക്കി കാണുന്ന ഭക്തർ !!

കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കി ക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”. (2 കൊരിന്ത്യർ 4 :18).

കാണാൻ സാധിക്കാത്തതിനെ എങ്ങനെ നോക്കും? എന്നാൽ,അതിനുള്ള ഉൾക്കാഴ്ച പ്രാപിക്കുന്നതാണ് ഒരു ക്രിസ്തു വിശ്വാസിയുടെ മഹത്വം. ഈ ഉൾക്കാഴ്ചയാണ് നമ്മെ ലോകരിൽ നിന്നും വ്യത്യസ്ഥരാക്കുന്നത്. ഒരുവൻ ക്രിസ്തുവിലാകുന്നതിലൂടെ ഈ ഉൾക്കാഴ്ച അവനു ലഭിക്കുകയാണ്... 

അകത്തെ മനുഷ്യന്റെ ജ്വലിക്കുന്ന കണ്ണുകൾ. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ നിത്യമായതു കാണാൻ കഴിവുള്ള സൂക്ഷ്മ കണ്ണുകൾ (inner eyes)!

“കർത്താവേ, നിത്യതയെ എന്റെ കണ്ണുകളിൽ പതിപ്പിക്കണമേ (Lord, stamp eternity on my eyeballs)" എന്നാണ് ഭക്തനായ ജോനാഥൻ എഡ്വേർഡ്സ് പ്രാർത്ഥിച്ചത്...

ജോനാഥൻ എഡ്വേർഡ്സ്

ഇക്കൂട്ടർ “കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചു പോകുന്നില്ല” (2 കൊരിന്ത്യർ 4 : 8)

പുറമെയുള്ള മനുഷ്യന്റെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുന്നത് കഷ്ടതയും, ബുദ്ധിമുട്ടും, ഉപദ്രവവും, വീണുകിടക്കുന്നതും ഒക്കെയാണ്… എന്നാൽ, ഉൾകാഴ്ചയുള്ള ഭക്തൻ മേല്പറഞ്ഞ സാഹചര്യങ്ങളിലൊന്നും പതറുകയില്ല…കാരണം, അവന്റെ അകത്തെ മനുഷ്യൻ നാൾക്കുനാൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ഉൾക്കാഴ്ച വിശ്വാസത്താൽ; ക്രിസ്തുവിന് മുൻപേ തന്നെ പ്രാപിച്ച പഴയ നിയമ ഭക്തന്മാർ നമുക്ക് ഒരു ഉത്തേജനമാണ്. എബ്രായ ലേഖനം പതിനൊന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വാസ വീരന്മാർ ഇക്കൂട്ടത്തിൽപ്പെടുന്നു. എന്നാൽ, പുതിയ നിയമത്തിന്റെ അനുഭവസ്ഥരായ നമ്മൾ ഈ ഉൾക്കാഴ്ച ക്രിസ്തുവിലൂടെ പ്രാപിച്ചവരാണ്.... പഴയ നിയമ ഭക്തരേക്കാൾ നമ്മൾ എത്രയോ ധന്യർ !

ഇക്കൂട്ടരുടെ പുറമെയുള്ളവൻ ക്ഷയിച്ചു കൊണ്ടിരുന്നാലും അകമെയുള്ളവൻ ബലപ്പെട്ടുകൊണ്ടേയിരിക്കും. അധികം സൂക്ഷ്‌മമായതു കാണുവാൻ...

ചില പുതിയ നിയമ ഭക്തരുടെ അനുഭവങ്ങൾ നോക്കൂ...

സ്തേഫാനോസ് കല്ലേറ് കൊണ്ടപ്പോൾ സ്വർഗീയ തേജസ്സ് കണ്ടു...

പത്രോസ് കാരാഗൃഹത്തിൽ സുഖമായി ഉറങ്ങി...

പൗലോസും ശീലാസും ജയിലിൽ ദൈവത്തെ പാടി സ്തുതിച്ചു...

യോഹന്നാൻ പത്മോസ് ദ്വീപിൽ ദിവ്യ ദർശനം കണ്ടു...

എത്രയോ ധന്യമായ അവസ്ഥ... ലോകം ഇതു കണ്ടു അത്ഭുതപ്പെട്ടു പോയി... നമ്മളും ഇപ്രകാരം നമ്മുടെ അകകണ്ണുകൾ കൊണ്ട് ലോകർക്കു കാണാൻ സാധിക്കാത്തതിനെ കാണണം... നമുക്ക് വേണ്ടി വച്ചിരിക്കുന്ന തേജസ്സ് കാണണം....ഒടുവിൽ പുറമേയുള്ളവനെ ഉപേക്ഷിച്ചു, അകമെയുള്ളവൻ രൂപാന്തരം പ്രാപിക്കും.... അന്ന് നമ്മുടെ അകകണ്ണുകൾ കണ്ടത് യാഥാർഥ്യം ആകും.. പാട്ടുകാരൻ പാടിയതുപോലെ..

 "കണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടും

അന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടും"

കർത്താവിനെ നമ്മുടെ സ്വന്ത കണ്ണുകൾ കൊണ്ട് നാം നേരിൽ കാണും.. ആമേൻ !

പ്രാർത്ഥന: കർത്താവേ, നിത്യതയെ എന്റെ കണ്ണുകളിൽ പതിപ്പിക്കണമേ, നാഥാ...

വായിച്ചതും ഗ്രഹിച്ചതും - 8

അങ്ങനെ യോനയ്ക്കും വിസ കിട്ടി !! 

യോനാ 1:3: എന്നാൽ, യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശ്ശീശിലേക്ക് ഓടിപ്പോകേണ്ടതിനു പുറപ്പെട്ട് യാഫോവിലേക്കു ചെന്നു, തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്ന് അവരോടു കൂടെ തർശ്ശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.

ദൈവവിളിക്ക് അനുസരണക്കേട് കാണിച്ച യോനാ പ്രവാചകൻ തന്റെ ഹിതപ്രകാരം യാത്ര ചെയ്യുവാൻ ഒരുങ്ങുന്ന പശ്ചാത്തലമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

എന്നാൽ,ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്…

ദൈവഹിതത്തിൽ നിന്നും ഒളിച്ചോടിപോകുന്ന യോനാ പ്രവാചകനു ആദ്യം അനുകൂലമായ ചില കാര്യങ്ങൾ ഇവിടെ സംഭവിക്കുകയാണ്. യാത്ര ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഒരു കപ്പൽ... അതിൽ സഞ്ചരിക്കുവാൻ ആവശ്യമായ കൂലി… ഇനി എന്തുവേണം ഇതു ദൈവം അനുകൂലമായി പ്രവർത്തിക്കുകയാണ് എന്ന് വ്യാഖ്യാനിക്കാൻ?

 കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ ബില്ലി ഗ്രഹാം ഇതിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്, “ദൈവത്തിൽ നിന്ന് ഓടി പോകുവാൻ ആഗ്രഹിക്കുന്നവർക്കായി ശത്രു എപ്പോഴും ഒരു ‘കപ്പൽ’ തയ്യാറാക്കിയിരിക്കും (The devil will always have a 'boat' or ship ready for someone who wishes to sail away from God)"

പ്രായോഗികമായി നോക്കിയാൽ എത്രയോ യാഥാർത്ഥ്യമായ ഒരു വസ്തുതയാണ് ഇത്? നമ്മുടെ ജീവിതത്തിൽ പലപ്പോഴും അനുകൂലമായ സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് മാത്രം അത് ദൈവഹിതം ആണെന്ന് വ്യാഖ്യാനിക്കുവാൻ നാം തത്രപ്പെടാറില്ലേ? 

സ്വാർത്ഥതയോടെ പ്രവചിക്കുന്ന ഒരു പ്രവാചകൻ പറഞ്ഞതുകൊണ്ടോ, ഒരു വിസ കിട്ടിയത് കൊണ്ടോ, ഒരു വിവാഹം നടന്നതു കൊണ്ടോ, ഒരു ഡിഗ്രി ലഭിച്ചത് കൊണ്ടോ, ഒരു സ്ഥാനം ലഭിച്ചത് കൊണ്ടോ,ഒരു സ്ഥാനക്കയറ്റം ലഭിച്ചതുകൊണ്ടോ, പൂർണ്ണമായ ദൈവഹിതത്തിൽ നിന്നും ഒളിച്ചോടിപ്പോകുന്ന എത്രയോ യൗവനക്കാർ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്‌! 

അവരുടെ മേലുള്ള പൂർണ്ണമായ ദൈവഹിതം തിരിച്ചറിയാതെ തർശീശിലേക്കു കപ്പൽ കയറുന്ന ഇവർക്കു അയ്യോ കഷ്ടം!

 എന്നാൽ, സ്നേഹനിധിയായ ദൈവം ഒരു കൊടുങ്കാറ്റ് അടിപ്പിച്ച് ഒരു മഹാ മത്സ്യത്തെ കൊണ്ട് യോനയെ വിഴുങ്ങി തിരിച്ച് അനുസരണത്തിലേക്ക് അവനെ മടക്കി കൊണ്ടുവന്നു. വൈകിയാണെങ്കിലും യോനാ അനുതപിച്ച് ദൈവഹിതത്തിനു കീഴടങ്ങി. ഇങ്ങനെയുള്ള സാഹചര്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുവാൻ നാം ഓരോരുത്തരും വളരെ ശ്രദ്ധാലുക്കൾ ആയിരിക്കേണം.

 അതുകൊണ്ട് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ദൈവഹിതം നിർവചിക്കുവാൻ നമ്മൾ പരിശ്രമിക്കരുത്. പ്രത്യുത “ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമർ 12:2)

 പാട്ടുകാരൻ പാടുന്നത് പോലെ നമുക്ക് ദൈവത്തിന്റെ പൂർണ്ണഹിതത്തിനായി സമർപ്പിക്കാം...

 "എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ വന്നീടുന്നെ ഞാനിന്നു മോദമായ്...

എന്‍റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ"

 പ്രാർത്ഥന: സമ്പൂർണ്ണമായ അങ്ങയുടെ ഹിതത്തിനായി സമർപ്പിക്കുവാനും അതിനുവേണ്ടി ഞങ്ങളുടെ ഹിതം ത്യജിക്കുവാനും അവിടുന്ന് ഞങ്ങളെ സഹായിക്കണമേ നാഥാ

 വായിച്ചതും ഗ്രഹിച്ചതും - 7

ഒരു സാധാരണ ദിവസമായിരുന്നു അതും സംഭവിച്ചത് ! 

“പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ." (2 പത്രൊസ് 3:3-4)

സംഭവിക്കുന്നതെല്ലാം എനിക്ക് അറിവുള്ളതായ കാര്യങ്ങളാണ് എന്ന തരത്തിലുള്ളതായ ‘സ്വഭാവികതയുടെ' അപകടത്തിൽപ്പെട്ട് (lost in normalcy of life) വഴിതെറ്റിപ്പോയ ഒരു കൂട്ടം ആളുകളെക്കുറിച്ചാണ് പത്രോസ് ഇവിടെ പറയുന്നത്. അതുകൊണ്ട് തന്നെ യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായ അവൻ്റെ മടങ്ങിവരവിനെക്കുറിച്ചു പോലും അവർ അജ്ഞരായിരുന്നു.

എല്ലാം സ്വാഭാവികമായി നടക്കുന്നുണ്ടല്ലോ എന്നാണ് അവരുടെ വാദം... 

സൂര്യൻ ഉദിക്കുന്നു.. 

അസ്‌തമിക്കുന്നു.. 

ജീവചക്രം മുന്നോട്ടു പോകുന്നു.... 

'എന്റെ ലോകം സുരക്ഷിതം' ഇതായിരുന്നു അവരുടെ ജീവിതത്തിന്റെ ആപ്തവാക്യം. 

ഇതു തന്നെയാണ് നോഹയുടെ കാലത്തിലും സംഭവിച്ചത്..

യേശുവും ഈ കാലഘട്ടത്തെക്കുറിച്ചു ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്; "ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;

ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല"

ജലപ്രളയം വന്ന ദിവസം വരെ അവർ അവരുടേതായ ലോകത്തിൽ ഉല്ലസിച്ചു... അവരുടെ മനഃസാക്ഷി മരവിച്ചിരുന്നു ... അന്ന് സംഭവിക്കാനിരുന്ന വലിയ ചരിത്രസംഭവത്തിനു ഒരുങ്ങി നിൽപ്പാൻ അവർക്കു കഴിഞ്ഞില്ല... 

മുന്നറിയിപ്പുകളെ അവർ അവഗണിച്ചു... എത്രയോ പരിതാപകരമായ അവസ്ഥ...

ഇക്കാലത്തും കർത്താവിനെ അവിടുത്തെ മഹത്വത്തിൽ കണ്ടുമുട്ടാനുള്ള ആവേശവും പ്രത്യാശയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. അതിനാൽ, കർത്താവിന്റെ ദിവസം (അല്ലെങ്കിൽ നമ്മുടെ മരണം) ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരുമെന്നതിനാൽ, ജീവിതത്തിന്റെ 'സ്വഭാവികതയിൽ' നഷ്ടപ്പെടാതിരിക്കാൻ നമുക്ക് അതീവ ജാഗ്രത പാലിക്കാം.

പാട്ടുകാരൻ പാടുന്നതുപോലെ നമ്മുടെ വീണ്ടെടുപ്പ് അടുത്തു..

"കാഹളനാദം കേൾക്കാറായി 

കുഞ്ഞാട്ടിൻ കാന്തേ;

വ്യാകുലകാലം തീരാറായി 

ക്രൂശിൻ സാക്ഷികളെ; 

ആയാറിൽ നീ കണ്ടിടും ദൂതസേനകളേ 

അവരുടെ നടുവിലെൻ പ്രിയനെ കാണാം മേഘത്തിൽ.”

Jonathan Edwards 

"യേശുവിൻ്റെ മടങ്ങി വരവിൻ്റെ കാഹളശബ്ദം കേൾക്കുവാൻ ഒരു മണിക്കൂറിൽ കൂടുതൽ ഇല്ല എന്നറിഞ്ഞാൽ ചെയ്യുവാൻ ഞാൻ ഭയപ്പെടുന്നത് ഒന്നും ഒരിക്കലും ചെയ്യുകയില്ല." എന്ന ജോനാഥൻ എഡ്വേർഡ്സിന്റെ ദൃഢനിശ്ചയം പോലെ നമുക്കും ഒരു തീരുമാനമെടുക്കാം…

 പ്രാർത്ഥന: ഇന്നെന്ന പോലെ അവിടുത്തെ വരവിനു വേണ്ടി ഒരുങ്ങി നിൽപ്പാൻ ഞങ്ങളെ സഹായിക്കണമേ നാഥാ. ജീവിതത്തിന്റെ സ്വാഭാവികതയിൽ നഷ്ടപ്പെട്ടു പോകുവാൻ ഞങ്ങളെ ഇടയാക്കരുതേ...

വായിച്ചതും ഗ്രഹിച്ചതും - 6

ഇന്നത്തെ പ്രശസ്തിയും അന്നത്തെ കിരീടവും

'ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” (2 Timo. 4:7,8)

തൻ്റെ ഓട്ടം തികച്ച് അക്കരെ നാട് എത്തുവാൻ യാത്ര ചെയ്ത പൗലോസിന്റെ അന്ത്യാഭിലാഷം ആണ് ഈ വാക്യത്തിന്റെ പശ്ചാത്തലം. തന്നെ വിളിച്ചവന്റെ കയ്യിൽ നിന്നുതന്നെ ആ നീതിയുടെ കിരീടം ലഭിക്കും എന്ന് പൗലോസിനു ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ആ ദിവസത്തെ നോക്കി പൗലോസ് പ്രത്യാശയോടെ യാത്ര ചെയ്തു.

ഇന്ന് ലഭിക്കുന്ന കൈയ്യടികളും പ്രോത്സാഹനങ്ങളും ഒന്നും തന്നെ അതിനു തുല്യമാകുകയില്ല എന്ന് പൗലോസിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ പ്രശസ്തിക്കുവേണ്ടി അദ്ദേഹം ശ്രമിച്ചില്ല. പ്രത്യുത ഈ ലോകത്തിലെ പേരും പ്രശസ്തിയും പൗലോസ് ചപ്പും ചവറും എന്നാണ് എണ്ണിയത്.

നാളുകൾ മിഷണറിയായി സേവനം അനുഷ്‌ഠിച്ചു തന്റെ സ്വന്തം നാട്ടിലേക്കു മടങ്ങി വന്ന ഒരു മിഷനറി ദൈവത്തോടു പരാതി പറഞ്ഞുവത്രേ…

“ഞാൻ ഇത്ര നാൾ കഷ്ടപ്പെട്ട് നിനക്കു വേണ്ടി പ്രവർത്തിച്ച് മടങ്ങി വന്നപ്പോൾ, ഒരു സ്വീകരണം തരാൻ പോലും  ഒറ്റ വ്യക്തികളെ കണ്ടില്ലല്ലോ” എന്ന്. ദൈവം അദ്ദേഹത്തോട് മറുപടി പറഞ്ഞുപോലും... "അതിനു ആരു പറഞ്ഞു നീ വീട്ടിൽ എത്തിയെന്നു?”. അത് കേട്ടപ്പോൾ തനിക്കു ആശ്വാസമായി...

നമ്മൾ ഓരോരുത്തരുടെ ജീവിതത്തിലും ഈയൊരു കാഴ്ചപ്പാട് വളരെ ആത്യാവശ്യമാണ്. അന്ന് ലഭിക്കുവാൻ പോകുന്ന പ്രതിഫലത്തെക്കാൾ വലുതാണ് ഇന്ന് ലഭിക്കുന്ന പ്രശസ്തി എന്ന് തോന്നിക്കും വിധമാണ് നമ്മൾ പലപ്പോഴും നെട്ടോട്ടം ഓടുന്നത്. നമ്മുടെ ഒരു ഫോട്ടോ പത്രത്തിൽ വരാനും, പേര് സ്റ്റേജിൽ വിളിച്ചു പറയുവാനും, നമ്മളാണ് മുഖ്യർ എന്ന് വരുത്തി തീർക്കുവാനുമായി, ചിലപ്പോൾ ഏതറ്റം വരെയും നമ്മൾ പോകും. 

എന്നാൽ, ഒരു കാര്യം ഓർക്കുക! ഇങ്ങനെ നാം പരിശ്രമിക്കുമ്പോൾ അന്ന് ലഭിക്കുവാൻ ഉള്ള നമ്മുടെ പ്രതിഫലത്തെ കാര്യമായി ഇത് ബാധിക്കും. മത്താ:6:1”മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല”

അതുകൊണ്ട്, നമ്മെത്തന്നെ ഒരു പരിശോധനയ്ക്ക് വിധേയമാക്കാം. നമ്മൾ ഓടുന്നത് ഇന്നത്തെ നഷ്ടപ്പെട്ടു പോകുന്ന പ്രശസ്തിക്കോ അതോ അന്നത്തെ വാടാത്ത കിരീടത്തിനോ?.

പാട്ടുകാരനോടൊപ്പം നമുക്കും ഏറ്റു പാടാം....

 “ലോകമേതും യോഗ്യം അല്ലെനിക്കതാൽ 

ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ,

 നാഥനു മുൾമുടി നൽകിയ ലോകമേ

 നീ തരും പേരെനിക്കെന്തിനായ് ”...

 പ്രാർത്ഥന : ഈ ലോകത്തിൽ ലഭിക്കുന്ന താത്കാലികമായ മാനങ്ങളെക്കാൾ നിത്യതയിൽ ലഭിക്കുന്ന വാടാത്ത കിരീടത്തിനു വേണ്ടി പ്രത്യാശിക്കാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !

വായിച്ചതും ഗ്രഹിച്ചതും - 5

ലാസറിന്റെ കിടപ്പും ധനവാന്റെ നോട്ടവും…

ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു...

ധനവാൻ പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു...

ഭൂമിയിൽ ആയിരുന്നപ്പോൾ ഉള്ള അവസ്ഥയുടെ വളരെ വ്യത്യസ്തമായ കാഴ്ചയാണ് ഇവിടെ കാണുന്നത്. ഭൂമിയിൽ ലാസർ മുകളിലോട്ടു നോക്കിയിരുന്നത് ധനവാന്റെ മുഖത്തേക്കായിരുന്നു... നിസ്സഹായമായ നോട്ടം…

ഒരു നേരത്തെ ആഹാരത്തിനുവേണ്ടി…  എന്നാൽ, ഇപ്പോൾ ധനവാൻ ലാസറിന്റെ മുഖത്തേക്ക് നോക്കുന്നത് ഒരു തുള്ളി വെള്ളത്തിനുവേണ്ടിയാണ്...

ഭൂമിയിൽ ആയിരുന്നപ്പോൾ ധനവാനെ ചുറ്റിപ്പറ്റി ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു... 

എന്നാൽ, ലാസറെ തിരിഞ്ഞു നോക്കുവാൻ പോലും ആരും ഉണ്ടായിരുന്നില്ല...

ധനവാന് സമൂഹം നല്ല അടക്കം നൽകി... ലാസറിനു ദൂതന്മാർ നല്ല വരവേൽപ് നൽകി...

ധനവാന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവർ എല്ലാം ചിന്തിച്ചിരിക്കുന്നത് അദ്ദേഹം സ്വർഗ്ഗത്തിലാണെന്നാണ്... 

ഒരുപാട് പേർ അനുശോചന സന്ദേശത്തിലൂടെ അത് പ്രകടിപ്പിച്ചും കാണും. എന്നാൽ, യാഥാർത്ഥ്യം എത്രയോ വ്യത്യസ്തമാണെന്നു നോക്കുക…

ഇന്ന് ലാസർ വളരെ ഉയരത്തിൽ ആണ്... ധനവാനു പാതാളത്തിൽ നിന്നും എത്തുപിടിക്കുവാൻ കഴിയാത്ത അത്രയും ഉയരത്തിൽ….

അബ്രാഹാമിന്റെ മടിയിൽ!

 നമ്മൾ ഓർക്കേണ്ട ഒരു സത്യം ഉണ്ട്‌, മരണത്തിനപ്പുറം ഉള്ള ജീവിതത്തിൽ നമ്മുടെ അവസ്ഥ മാറും... 

ലോകത്തിലെ ഏറ്റവും ഉയർന്ന പദവിയെക്കാളും ഉയരത്തിലായിരിക്കും നമ്മൾ… 

യേശുവിന്നുള്ളവർ അവിടുത്തെ മടിയിൽ!

 പാട്ടുകാരൻ പാടുന്നതുപോലെ....

“നീതി സൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാലെന്‍ ഇരുള്‍ നിറം മാറിടുമേ

രാജരാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍

കൂടവേ ഇരുത്തുന്ന രാജാവ്‌ വേഗം വരും”....

 1 കൊരിന്ത്യർ 15:42-43 : മരിച്ചവരുടെ പുനഃരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;

 പ്രാർത്ഥന : നിത്യതയിൽ ഞങ്ങൾക്കുള്ള തേജസ്സിന്റെ നിത്യഘനം കാണുവാൻ ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ നാഥാ...

വായിച്ചതും ഗ്രഹിച്ചതും - 4

മുഖ്യമായത് വിട്ടുകളയരുത് !

ത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു.

ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയപ്പെടുന്ന സത്യദൈവസഭയുടെ പ്രതിനിധികളായ പത്രൊസും യോഹന്നാനും അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയാണ് ഈ വാക്യങ്ങളുടെ പശ്ചാത്തലം. ജന്മനാ മുടന്തനായ ഈ യാചകൻ അവരിൽ നിന്ന് ലഭിക്കുവാൻ ആഗ്രഹിച്ചത് വെള്ളിയും പൊന്നുമാണ്. എന്നാൽ, ശിഷ്യന്മാർ പറയുന്നതു ശ്രദ്ധിക്കൂ... "ഞങ്ങളെ നോക്കൂ" ഞങ്ങൾ വ്യത്യസ്തരാണ്, നീ ആഗ്രഹിക്കുന്ന വെള്ളിയും പൊന്നുമല്ല ഞങ്ങളുടെ മുഖമുദ്ര, പ്രത്യുത ഇവിടെ ഇതുവരെ വന്നവരാർക്കും നൽകുവാൻ സാധിക്കാത്ത അതുല്യനായ ക്രിസ്തുവാണ്.

എന്നാൽ, ഇന്നത്തെ നമ്മുടെ അവസ്ഥ ഇതാണോ? ഇന്ന് നമുക്ക് ഊറ്റം കൊള്ളുവാനുള്ളത് നമ്മുടെ കയ്യിലുള്ള വെള്ളിയിലും പൊന്നിലുമല്ലേ? ഞങ്ങളെ നോക്കൂ, ഞങ്ങൾക്കും ഇതെല്ലാം ഉണ്ട്‌ എന്ന് പറഞ്ഞുകൊണ്ടല്ലേ നമ്മൾ അഭിമാനിക്കുന്നത്?

ദൈവരാജ്യ വ്യാപ്തിക്കുവേണ്ടി ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾ നമ്മുടെ വിഗ്രഹങ്ങളായി മാറി.. കെട്ടിടങ്ങൾ.. സ്ഥാവരജംഗമ വസ്തുക്കൾ... വീടുകൾ... വാഹനങ്ങൾ.. ഇതൊക്കെയായി നമ്മുടെ അഭിമാനത്തിന്റെ അടയാളങ്ങൾ. ഇതൊക്കെ കാണിച്ചുകൊണ്ടാണ് നമ്മൾ ആളുകളെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുവാൻ ശ്രമിക്കുന്നത്... എത്രയോ പരിതാപകരമായ അവസ്ഥ!

എന്നാൽ നമ്മൾ മറന്നുപോകുന്ന ഒരു സത്യം ഉണ്ട്‌... ഈ പറയുന്ന വെള്ളിക്കും പൊന്നിനും ഒന്നും സാധിക്കാത്ത ഒരു വീണ്ടെടുപ്പാണ് ക്രിസ്തുവിലൂടെ നമുക്ക് സാധിച്ചത്. (വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ). ക്രിസ്തുവിലൂടെയുള്ള ഈ വീണ്ടെടുപ്പാണ് സഭയ്ക്ക് ലോകത്തിനു വാഗ്ദാനം ചെയ്യാനുള്ളത്.

സഭയ്ക്ക് ഈ ലോകത്തിൽ ആവശ്യമുള്ളതെല്ലാം (ആഡംബരങ്ങൾ സഭക്കു വേണ്ടതാനും) ദൈവം നൽകട്ടെ. എന്നാൽ, അതൊന്നും ആകരുത് നമ്മുടെ വ്യത്യസ്തത; പ്രത്യുത ക്രിസ്തുവാകണം നമ്മുടെ മുഖമുദ്ര. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ "ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”. ക്രൂശിക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് സഭയുടെ ധനം, അല്ലാതെ വെള്ളിയും പൊന്നുമല്ല!.

പാട്ടുകാരൻ പാടുന്നത് പോലെ...

"എന്റെ സമ്പത്തെന്നു ചൊല്ലുവാൻ യേശു മാത്രം സമ്പത്താകുന്നു " എന്ന് നമുക്കും ഏറ്റുപാടാം.

പ്രാർത്ഥന: ക്രിസ്തു മാത്രം എന്റെ സമ്പത്ത് എന്ന് ഏറ്റുപറയുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !

വായിച്ചതും ഗ്രഹിച്ചതും - 3

ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്റെ സ്വാതന്ത്ര്യം!

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ മനോഭാവം ആയിരിക്കണം ഒരു ദൈവപൈതലിന്റേത്, കാരണം നമ്മൾ ഈ ലോകത്തിലേക്കു ഒന്നും കൊണ്ടുവന്നില്ല, ഒന്നും നമ്മൾ കൊണ്ടുപോകയും ഇല്ല. 

പ്രസിദ്ധയായ മേരി ബനീഞ്ജ തന്റെ 'ലോകമേ യാത്ര' എന്ന കവിതയിൽ ഇങ്ങനെ പാടി..

"ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം

തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ

തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ

കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം

ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു

താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.

അനന്തമായ ജീവിതം സുഖത്തോടേ നയിക്കുവാൻ

ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ

മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ

എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ."

ഒരു ക്രിസ്തീയ പാട്ടുകാരനും അതു പോലെ പാടി...

"നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നും എന്‍റെ കൂടന്നു പോരുവാൻ "

ഈ ത്യാഗ മനോഭാവത്തിലാണ് ക്രിസ്തീയ സ്വാതന്ത്ര്യം അനുഭവവേധ്യമാകുന്നത്, സന്തൃപ്തിയുള്ള ഹൃദയത്തിന് ഉടമയാകുന്നത്, നന്ദിയോടെ ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുന്നത്, നിത്യതക്കായുള്ള പ്രത്യാശയിൽ വളരുവാൻ സാധിക്കുന്നത്, സഹോദരങ്ങളുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുവാൻ സാധിക്കുന്നത്, ദൈവരാജ്യത്തിനുവേണ്ടി ചെലവായി പോകുവാൻ ഏല്പിച്ചു കൊടുക്കുന്നത്.

അതുകൊണ്ട് ഈ ജീവിത യാത്രയിൽ ഇവിടെ സമ്പന്നരാകുവാനുള്ള തത്രപ്പാടിൽ ഈ വിലപ്പെട്ട സ്വാതന്ത്ര്യം നമ്മൾ നഷ്ടപ്പെടുത്തരുത്. ഇവിടെ നമുക്കുണ്ടെന്നു തോന്നുതെല്ലാം ഒരു ദിവസം വിട്ടിട്ടു പോകേണ്ടതിനാൽ, നിത്യതയിൽ സമ്പന്നരാകാൻ നമുക്ക് പരിശ്രമിക്കാം!

പ്രാർത്ഥന: പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !

വായിച്ചതും ഗ്രഹിച്ചതും - 2

ആ ചെറിയ ലോകം അവളുടെതായി; യേശു ഉള്ള ആ ലോകം

https://onlinegoodnews.com/simjon_coloum_march_13_2026

വായിച്ചതും ഗ്രഹിച്ചതും - 1

ഘടികാരത്തിലെ മൂന്നു മണി

https://onlinegoodnews.com/Friday_talk_feb_272028

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement