പെന്തെക്കോസ്‌ത് വിഭാഗങ്ങളെ ക്രൈസ്‌തവ സഭയായി അംഗീകരിക്കും
തിരുവനന്തപുരം: പെന്തെക്കോസ്തു വിഭാഗത്തിന് സഭ പദവി നല്കാൻ മന്ത്രിസഭാ തീരുമാനം. പെന്തെക്കോസ്തു ക്രൈസ്‌തവർ ഉൾപ്പെടെയുള്ള SCCC, പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സംവരണങ്ങൾ ഉൾപ്പെടെ നിരവധി ആനൂകൂല്യങ്ങൾ ലഭിക്കാൻ തീരുമാനം ഉപകാരപ്പെടും.
പെന്തെക്കോസ്തു സഭകളെ കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും സർക്കാരിൽ കൂടുതൽ പരിഗണന വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പെന്തെക്കോസ്തു ലീഡേഴ്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയിരുന്നു.
പെന്തെക്കോസ്‌ത് വിഭാഗത്തിനു സഭ പദവി നൽകിയത് സ്വാഗതാർഹം: ഐപിസി കേരള സ്റ്റേറ്റ്
കുമ്പനാട്: പെന്തെക്കോസ്‌ത് വിഭാഗത്തിന് സഭ പദവി നൽകാനുള്ള മന്ത്രിസഭാ തീരുമാനം അഭിനന്ദനാർഹമാണെന്നു ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. വളരെ കാലമായുള്ള ആവശ്യമായിരുന്നു സഭ പദവി അംഗീകാരം. സംസ്ഥാന സർക്കാരിന്റെ പെന്തെകൊസ്ത് വിഭാഗത്തോടുള്ള അനുകൂലമായ തീരുമാനം വിശ്വാസ സമൂഹത്തിനു ഏറെ പ്രയോജനപ്പെടുമെന്നും പ്രസ്താവനയിൽ ഭാരവാഹികളായ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ ചൂണ്ടിക്കാട്ടി.
ചില ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി വിളിച്ച ക്രൈസ്തവ വിഭാഗ നേതാക്കളുടെ മീറ്റിംഗിൽ സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പങ്കെടുത്തിരുന്നു.
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ വിഭാഗത്തിലെ കമ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലെത്തി ഐപിസി സഭ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് നിവേദനം നൽകുന്നു. മന്ത്രി വി.എൻ.വാസവൻ, പാസ്റ്റർ ജെയിംസ് വി.ഫിലിപ്പ്, മാത്യു കുരുവിള എന്നിവർ സമീപം.
Advertisement

















































