കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷന് അനുഗ്രഹീത സമാപനം
ക്രിസ്തു വന്നത് നമ്മിൽ ദൈവിക സ്വഭാവം നൽകാൻ: ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ
ചാക്കോ കെ.തോമസ്, ബെംഗളൂരു
കൊട്ടാരക്കര: പാപം മൂലം മനുഷ്യനിൽ വ്യാപരിക്കുന്ന അനുസരണക്കേടെന്ന സ്വഭാവത്തിൽ നിന്നു നമ്മെ മോചിപ്പിച്ച്, അവിടുത്തെ ദിവ്യ സ്വഭാവം പകരാനാണു ക്രിസ്തു വന്നതെന്നു ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു.
പെന്തെക്കോസ്ത് മിഷന്റെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായ കൊട്ടാരക്കര സാർവദേശീയ കൺവൻഷന്റെ സമാപന സംയുക്‌താരാധയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിൻ്റെ സ്വഭാവത്തിനു അനുരൂപരായി ജീവിക്കുകയാണ് ഓരോ വിശ്വാസിയുടെയും കടമയെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ് ആരാധനയ്ക്ക് നേതൃത്വം നൽകി.
വിവിധ പ്രാദേശികഭാഷകളിൽ മിഷൻപ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു.
ആരാധനായോഗത്തിൽ കൊട്ടാരക്കര സെന്ററിന്റെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിനു കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും പത്തനംതിട്ട സെന്ററിനു കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.
വൈകിട്ട് നടന്ന രോഗശാന്തി ശുശ്രൂഷയിൽ തിരുവല്ല സെൻ്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ് പ്രസംഗിച്ചു.
പഞ്ചദിന കൺവൻഷനിൽ ബൈബിൾ ക്ലാസ് , പൊതു ആരാധന, ഉപവാസ പ്രാർഥന, കാത്തിരിപ്പുയോഗം, യുവജനസമ്മേളനം, സുവിശേഷയോഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരുന്നു.
ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളുമായി പതിനായിരത്തിൽപരം പേർ പങ്കെടുത്തു.
ഇന്നു രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽനിന്നും തമിഴ്‌നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസറേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗം ഉണ്ടായിരിക്കും.
Advertisement

































































































