പശ്ചിമേഷ്യയിൽ അശാന്തി; പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

പശ്ചിമേഷ്യയിൽ അശാന്തി; പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

ബഹറിനിലും കുവൈറ്റിലും അബുദാബിയിലും സ്ഫോടനം; വ്യോമപാത അടച്ചു; പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈൻ, കുവൈത്ത്, അബുദാബി, റിയാദ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.

സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നിൽക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങൾ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.

യുദ്ധഭീതിയാൽ അശാന്തി പടർന്ന ഈ നിമിഷങ്ങളിൽ ദൈവിക സംരക്ഷണത്തിനായി പ്രാർത്ഥിക്കണമെന്ന് ഗുഡ്ന്യൂസ് ബഹ്റിൻ ചാപ്പ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോനും ചാപ്റ്റർ മറ്റു ഭാരവാഹികളും അഭ്യർത്ഥിച്ചു.

Advertisement