കർത്താവിൻ്റെ വരവിനായി കാത്തിരിക്കണം:പാസ്റ്റർ എം. റ്റി തോമസ്

കർത്താവിൻ്റെ വരവിനായി കാത്തിരിക്കണം:പാസ്റ്റർ എം. റ്റി തോമസ്

പെന്തെക്കോസ്ത് മിഷൻ എറണാകുളം കൺവെൻഷന് അനുഗ്രഹീത സമാപനം

വാർത്ത: ചാക്കോ കെ.തോമസ് , ബെംഗളൂരു

കൊച്ചി: വിജയകരമായ ക്രൈസ്തവ ജീവിതം നയിച്ച് കർത്താവിൻ്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്നു ഡപ്യൂട്ടി ചീഫ് പാസ്റ്റർ  എം റ്റി. തോമസ് പ്രസ്താവിച്ചു. 
എരമല്ലൂർ (NH 66 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നാല് ദിവസമായി നടന്നു വരുന്ന ദി പെന്തെക്കോസ്ത് മിഷൻ  എറണാകുളം സെന്റർ വാർഷിക കൺവൻഷൻ്റെ സംയുക്ത ആരാധനയിൽ 
 സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം 
'ഭൗമിക സുഖത്തെക്കാൾ ആത്മിക കാര്യങ്ങൾക്കു' മുൻതൂക്കം നൽകുന്നതായിരിക്കണം വിശ്വാസിയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനു മുന്നോടിയായി രാജ്യത്തിൻ്റെ സുരക്ഷയ്ക്കും ദുരന്തങ്ങളിൽ നിന്നു രാജ്യം സുരക്ഷിതമാകാനും അദ്ദേഹം പ്രാർഥിച്ചിരുന്നു.

 എറണാകുളം സെൻ്റർ പാസ്റ്റർ സണ്ണി ജെയിംസിൻ്റെ    പ്രാർഥനയോടെ  സമാപന യോഗങ്ങൾ ആരംഭിച്ചത്. 
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ  ആലപിച്ചു. 
വേദപഠനം , പൊതുയോഗം,  കാത്തിരിപ്പ് യോഗം , അനുഭവസാക്ഷ്യങ്ങൾ, പ്രത്യേക പ്രാർഥന ,യുവജന   സമ്മേളനം ,സംഗീത ശ്രുശ്രൂഷ ,സുവിശേഷ പ്രസംഗം , സ്നാന ശുശ്രൂഷ എന്നിവ നടത്തി.
സെൻ്റർ പാസ്റ്റർമാരായ കുഞ്ഞുമേൻ ജോർജ് (തിരുവല്ല), എം.സി. ബാബുക്കുട്ടി (കോഴിക്കോട്), വി.ജോർജ്കുട്ടി (കൊട്ടാരക്കര) എന്നിവർ വിവിധ ദിവങ്ങളിൽ പ്രസംഗിച്ചു.
എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സമാപനത്തോടനുബന്ധിച്ച സംയുക്ത സഭായോഗത്തിൽ  പങ്കെടുത്തു. 
പെന്തെക്കൊസ്ത് മിഷൻ സഭകളുടെ 2026 ലെ വാർഷിക കൺവെൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ കൺവെൻഷൻ ഗാനങ്ങൾ രചിച്ച് സിഡി പ്രകാശനം ചെയ്യുന്നതും എറണാകുളം കൺവെൻഷനിലാണ്.
കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായി വൈറ്റില സഭാ ആസ്ഥാനത്ത്  നിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.   
സെൻറർ പാസ്റ്റർ സണ്ണി ജെയിംസ് അസിസ്റ്റൻ്റ് സെൻ്റർ പാസ്റ്റർ സജി  ജോസഫ്  എന്നിവർ കൺവെൻഷന്  നേതൃത്വം നൽകി.