ഗാസ സമാധാനത്തിലേക്ക്; യുദ്ധം അവസാനിച്ചു, കരാറിലൊപ്പിട്ട് യുഎസ് ഉൾപ്പെടെ നാല് രാജ്യങ്ങൾ
കയ്റോ: ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്‌തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡൻ്റ് അബ്‌ദുൽ ഫത്താഹ് അൽ-സിസിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്. ഇസ്രയേലിൻ്റെയും ഹമാസിന്റെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചതോടെ രണ്ട് വർഷത്തോളം നീണ്ടുനിന്ന വെടിനിർത്തൽ അവസാനിച്ചു. യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുത്തില്ല.
കരാർ രേഖ വളരെ സമഗ്രമാണെന്ന് പറഞ്ഞ ട്രംപ്, ഇത് സാധ്യമാവാൻ 3,000 വർഷമെടുത്തെന്നും വ്യക്തമാക്കി. ഷറം അൽ ഷൈഖിൽ തൻ്റെ പ്രസംഗം ആരംഭിച്ച ട്രംപ് കരാർ രേഖയിൽ എന്താണുള്ളതെന്ന് വിശദീകരിക്കുകയാണ് ആദ്യം ചെയ്തത്. നിയമങ്ങളും നിയന്ത്രണങ്ങളും മറ്റു പല കാര്യങ്ങളുമടങ്ങിയ കരാർ രേഖ അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തവർക്ക് മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് യുഎസ്, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചു.
ഫ്രഞ്ച് പ്രസിഡന്റ്റ് ഇമ്മാനുവൽ മക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ജോർദാൻ രാജാവ് അബ്ദുള്ള, പലസ്‌തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബഹ്റൈൻ രാജാവ് ഹമദ്ബിൻ ഈസ അൽ ഖലീഫ ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുത്തു.

