നിര്‍ബന്ധിത മതപരിവര്‍ത്തനം ജാമ്യമില്ലാക്കുറ്റം, ജീവപര്യന്തം തടവ്'; നിയമം പരിഷ്കരിച്ചു ഉത്തരാഖണ്ഡ് സർക്കാർ
വാർത്ത: മോൻസി മാമ്മൻ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് കർശന ശിക്ഷ വ്യവസ്ഥചെയ്യുന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരംനൽകി. ജീവപര്യന്തം തടവ് ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷയായി ബില്ലിൽ വ്യവസ്ഥചെയ്തിരിക്കുന്നത്. നിർബന്ധിത മതംമാറ്റം ജാമ്യമില്ലാ കുറ്റമായിരിക്കും. വാറന്റ് ഇല്ലാതെതന്നെ അറസ്റ്റ് ചെയ്യാൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നുണ്ട്. ഓഗസ്റ്റ് 19-ന് ആരംഭിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് പുഷ്കർ സിങ് ധാമി സർക്കാരിന്റെ തീരുമാനം.
അനധികൃത മതപരിവർത്തനം നടത്തുന്നവർക്ക് ചുരുങ്ങിയത് ഏഴ് വർഷം തടവുശിക്ഷ ലഭിക്കും. പരമാവധി ശിക്ഷ 14 വർഷം മുതൽ 20 വർഷംവരെ തടവാണ്. കൂട്ട മതപരിവർത്തനം നടത്തുന്നവർക്ക് ഏഴ് വർഷം മുതൽ 14 വർഷം വരെ തടവുശിക്ഷയാണ് ബില്ലിൽ വ്യവസ്ഥചെയ്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവർ, വനിതകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, എസ്സി/എസ്സി തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരെ നിർബന്ധിതമായി മതംമാറ്റുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും. അഞ്ചുവർഷംമുതൽ 14 വർഷംവരെയാണ് ഈ കുറ്റകൃത്യത്തിൽ ഏർപെടുന്നവന്നവർക്ക് ശിക്ഷയെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. മതപരിവർത്തനം നടത്താൻ വിദേശ ഫണ്ട് ലഭിക്കുന്നവർക്ക് ഏഴ് വർഷംമുതൽ 14 വർഷംവരെയാണ് തടവുശിക്ഷ. മതപരിവർത്തനം ലക്ഷ്യമിട്ട് വിവാഹം കഴിക്കുന്നവർക്ക് 20 വർഷം കഠിന തടവ് ലഭിക്കും. വിവാഹ സമയത്ത് മതം മറച്ചുവെക്കുന്നവർക്ക് മൂന്ന് വർഷം മുതൽ പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നത്.
നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെ വാറന്റ് ഇല്ലാതെതന്നെ അറസ്റ്റ് ചെയ്യാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. സെഷൻസ് കോടതിയിലാണ് വിചാരണ. അറസ്റിലായ വ്യക്തി കുറ്റക്കാരനല്ലെന്ന് ബോധ്യമായാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ. ഇതേ കുറ്റകൃത്യം നടത്തില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ ജാമ്യം അനുവദിക്കാവൂ എന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തിലൂടെ ലഭിച്ച വസ്തുക്കളും ആസ്തികളും കണ്ടുകെട്ടാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് ബില്ലിൽ അധികാരം നൽകുന്നുണ്ട്. പാരിതോഷികം, പണം, തൊഴിൽ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ നടത്തുന്ന മത പരിവർത്തനം കുറ്റകരമാണെന്നും ബില്ലിൽ വിശദീകരിച്ചിട്ടുണ്ട്.
Advt


