എഫ്സിആർഎ നിയന്ത്രണം: ക്രിസ്തുവിനെയല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് കാതോലിക്കാ ബാവ

എഫ്സിആർഎ നിയന്ത്രണം: ക്രിസ്തുവിനെയല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് കാതോലിക്കാ ബാവ

ചാക്കോ കെ. തോമസ് ബാംഗ്ലൂർ

കോട്ടയം: രാജ്യത്തെ ക്രിസ്തീയ വിശ്വാസികൾ കടുത്ത വെല്ലുവിളികളും ഭീഷണികളും നേരിടുന്ന സാഹചര്യത്തിൽ, യേശുക്രിസ്തുവിനെയല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം മുഴുവൻ വൈദികരും കന്യാസ്ത്രീകളും ക്രിസ്ത്യാനികളാണെന്നതിന്‍റെ പേരിൽ വിവിധതരത്തിലുള്ള പീഡനങ്ങൾ നേരിടുന്നുണ്ട്. ഏതു തരത്തിലുള്ള പരീക്ഷണങ്ങളെയും അതിജീവിക്കാൻ വിശ്വാസികൾ തയ്യാറാകണം. ലോകത്തിലെ ഒരു ജനതയെയോ, വ്യവസ്ഥിതിയെയോ, സർക്കാരിനെയോ സഭ ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശ സഹായ നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾക്കെതിരെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും രംഗത്തെത്തി. അപ്രതീക്ഷിതമായി കൊണ്ടുവന്ന ഈ നിയമം ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവിനുവേണ്ടി കഷ്ടതകൾ അനുഭവിക്കാൻ വിശ്വാസികൾക്ക് ആർജവമുണ്ടാകണം. ഏത് യാതനയും നേരിടാൻ സഭ സജ്ജമാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.