പുതിയ FCRA നിയമം ആശങ്കാജനകം ; ഭരണഘടനാ അവകാശങ്ങൾക്ക് വിരുദ്ധം: ശശി തരൂർ
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
തിരുവനന്തപുരം: സമീപകാലത്ത് നിർദ്ദേശിക്കപ്പെട്ട Foreign Contribution (Regulation) Act, 2010 (FCRA) ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഗൗരവമായ ആശങ്കകൾ ഉയർന്നുവരുന്നതായി ശരി തരൂർ എം.പി. പ്രത്യേകിച്ച് ക്രിസ്തീയ സ്ഥാപനങ്ങളെയും മറ്റു എൻ.ജി.ഒകളെയും ബാധിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ വ്യവസ്ഥകൾ പ്രകാരം ഒരു സ്ഥാപനത്തിന്റെ FCRA ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ, നിയമപരമായ പരിഹാര മാർഗങ്ങൾ വളരെ പരിമിതവും കോടതികളെ ആശ്രയിച്ചുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. “Designated Authority” ഒരു സ്ഥാപനത്തിന്റെ സ്വത്തുക്കൾ താൽക്കാലികമായോ സ്ഥിരമായോ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ, അതിനെ ചോദ്യം ചെയ്യാൻ സാധിക്കുന്നത് കോടതികളിലൂടെയേ ആയിരിക്കൂ. സ്വതന്ത്രമായ അപ്പീൽ ട്രിബ്യൂണൽ ഇല്ലാത്തത് നീതിയിലേക്കുള്ള പ്രവേശനം കൂടുതൽ സങ്കീർണമാക്കുന്നു.
Section 32 of the Foreign Contribution (Regulation) Act, 2010 പ്രകാരം ആഭ്യന്തരകാര്യ മന്ത്രാലയത്തിലേക്ക് “Revision Application” സമർപ്പിക്കാമെങ്കിലും, ഇത് സർക്കാരിന്റെ തന്നെ തീരുമാനത്തെ സർക്കാർ തന്നെ പുനഃപരിശോധിക്കുന്ന രീതിയായതിനാൽ ഫലപ്രാപ്തി കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാപരമായ വെല്ലുവിളികൾ സംബന്ധിച്ചും ശശി തരൂർ ശ്രദ്ധ ക്ഷണിച്ചു:
Article 300A of the Constitution of India – സ്വത്തവകാശ ലംഘന സാധ്യത
Article 14 of the Constitution of India – നിയമത്തിന്റെ സമത്വ പ്രയോഗത്തിൽ ആശങ്കകൾ
ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, സ്ഥാപനങ്ങളുടെ സ്വത്തുക്കൾ “Designated Authority”യുടെ കീഴിൽ പോകുന്നതിലൂടെ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സേവനങ്ങൾ പോലും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടേണ്ട സാഹചര്യം ഉടലെടുക്കും.
ഇന്ത്യൻ സമൂഹത്തിൽ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹ്യ സേവനം എന്നിവയിൽ നിർണായക പങ്ക് വഹിച്ച സഭയെയും മറ്റ് ദാനസ്ഥാപനങ്ങളെയും ഇത്തരത്തിൽ ബാധിക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്ന് ശശി തരൂർ വ്യക്തമാക്കി.

