പീച്ചി മാസ്റ്റർ യാത്രയായി

 ടോണി ഡി. ചെവ്വൂക്കാരന്‍

ഴമേറിയ ആത്മീയ ദർശനവുമായി സുവിശേഷ വേലയ്ക്കു ചുമല്‍ കൊടുത്ത് നുകമേറ്റെടുത്ത പാസ്റ്റർ കെ. ഒ. വർഗീസ് ആറര പതിറ്റാണ്ട് പ്രേക്ഷിതരംഗത്ത് ഫലകരമായി ശുശ്രൂഷകള്‍ നിർവഹിച്ച് അക്കരനാട്ടിലേക്ക് യാത്രയായി.

ആത്മനിറവുള്ള പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, ഗാനരചയിതാവ്, വേദ അധ്യാപകന്‍, ആത്മഭാരമുള്ള സഭാ ശുശ്രൂഷകന്‍ എന്നിങ്ങനെ കർത്തൃശുശ്രൂഷയുടെ വ്യത്യസ്ത മേഖലകളില്‍ തിളക്കമാർന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു പാസ്റ്റർ വർഗീസ്.

സ്കൂള്‍ അധ്യാപകനായി സേവനം ചെയ്യുന്നതോടൊപ്പമാണ് ആത്മീയ രംഗത്ത് ചുവടുകള്‍ വെച്ചതെങ്കിലും ദൈവരാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുക എന്ന മഹത്തായ ദൗത്യം ശ്രേഷ്ഠപദവിയായി താന്‍ കണക്കാക്കി.

 അതോടൊപ്പം ദൈവം പകർന്നു നല്‍കിയ അധ്യാപന മികവിലൂടെ നൂറുകണക്കിനു ചെറുപ്പക്കാരെ ദൈവവചനം പഠിപ്പിച്ച് കർത്തൃശുശ്രൂഷയ്ക്കായി ഒരുക്കി എടുക്കുവാനും കഴിഞ്ഞു. 

കത്തോലിക്കാ സമുദായസ്ഥരായിരുന്ന കോമ്പാറ ഔസേപ്പിന്‍റെയും ഇറ്റ്യാനത്തിന്‍റെയും ഒൻപത് മക്കളില്‍ മൂന്നാമത്തെ മകനായി പാസ്റ്റർ വർഗീസ് ജനിച്ചു. തൃശൂർ ടൗണിനടുത്തുള്ള നെല്ലിക്കുന്ന് സ്വദേശികളായിരുന്നു ഈ കുടുംബം. 

 1956 ല്‍ പീച്ചി മാസ്റ്റർ പെന്തെക്കോസ്തു വിശ്വാസത്തില്‍ വന്നു. ആദ്യനാളുകളിൽ നെല്ലിക്കുന്ന് ഐ.പി.സി. സഭയുമായി ചേർന്ന് ആത്മീയ കൂട്ടായ്മകളിൽ പങ്കാളിയായി.

പീച്ചി ഗവ.സ്കൂളിലേക്ക് ട്രാൻസ്ഫർ ലഭിച്ചതിനെ തുടർന്ന് 1960 ജൂണ്‍ 13ന് പാസ്റ്റർ വർഗീസും കുടുംബവും പീച്ചിയില്‍ വന്നു. പീച്ചിയിലും സമീപ പ്രദേശത്തും അധ്യാപകർ അനേകരുണ്ടെങ്കിലും ‘പീച്ചി മാസ്റ്റർ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരാള്‍ മാത്രമേ ഉള്ളൂ- പാസ്റ്റർ കെ.ഒ. വർഗീസ്.

പെന്തക്കെസ്ത് ലോകത്തും പീച്ചി മാസ്റ്റർ എന്ന പേര് എല്ലാവർക്കും സുപരിചിതമാണ്.  ആമ്പല്ലൂർ ഐപിസി സഭയുടെ ശുശ്രൂഷകനായി സഭാ പ്രവർത്തനങ്ങളില്‍ മുന്നോട്ടു വന്ന പാസ്റ്റർ കെ.ഒ. വർഗീസ് നാലു പതിറ്റാണ്ടു കാലം ഐപിസി പീച്ചി സെന്‍ററിന്‍റെ ചുമതലയും വഹിച്ചു.

തൃശൂർ മിഷന്‍ ക്വാർട്ടേഴ്സില്‍ ചെമ്പന്‍ ജോസഫ് – ഏലീശ ദമ്പതികളുടെ മകള്‍ റെയ്ച്ചലാണ് തന്‍റെ സഹധർമ്മണി. 

പരിശോധനകളിലൂടെ

നിരവധി തവണ പരിശോധനകളുടെ അഗ്നിപർവ്വതത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടും ദൈവത്തിലുള്ള ആഴമേറിയ ആശ്രയവും വിശ്വാസവും പാസ്റ്റർ വർഗീസ് മുറുകെ പിടിച്ചു.

ഏതു കഠിനരോഗത്തിന്‍റെ മുമ്പിലും മരുന്നില്‍ ശരണം വെക്കാതെ പ്രാർത്ഥിച്ച് അത്ഭുത രോഗശാന്തി നേടിയിട്ടുള്ള പാസ്റ്റർ കെ.ഒ. വർഗീസ് അന്ത്യംവരെയും ആ വിശ്വാസത്തില്‍ തന്നെ ഉറച്ചുനിന്നു. 

ലളിത ജീവിതം നയിച്ചിരുന്ന പീച്ചി മാസ്റ്റർ വർഷങ്ങളോളം ചെരിപ്പ് ധരിക്കില്ലായിരുന്നു. 1975 ല്‍ പീച്ചി ഗവ.സ്കൂളിന്‍റെ ക്വാർട്ടേഴ്സില്‍ താമസിക്കുമ്പോള്‍ കാലില്‍ ബള്‍ബിന്‍റെ ചില്ലു തുളച്ചു കയറി. ഡോക്ടറെ കാണിക്കുന്നതിന് താല്‍പര്യമില്ലാത്ത പീച്ചി മാസ്റ്റർ പരമവൈദ്യനായ കർത്താവിനോട് തന്‍റെ അഭയാചന കഴിച്ചു വന്നു.

ദിവസങ്ങള്‍ ചിലതു പിന്നിട്ടതോടെ കാലില്‍ വേദന കൂടി വന്നു. മന്ത്പോലെ കാല്‍ വീർത്തു കനം വെച്ചു. ചില്ലു കയറിയ ഭാഗത്ത് അണുബാധ മൂലം പഴുപ്പു വ്യാപിച്ചു. പ്രതിസന്ധികള്‍ വർധിച്ചു വരികയാണെന്ന് മനസ്സിലാക്കിയ മാസ്റ്റർ വിലങ്ങന്നൂർ ഐപിസി. ഹാളില്‍ വന്നു കിടന്നു. ദിവസങ്ങള്‍ കഴിയുന്തോറും അണുബാധ ശരീരം മുഴുവന്‍ വ്യാപിച്ചു തുടങ്ങി. ചുറ്റുപാടുള്ള ജനങ്ങള്‍ വിവരം അറിഞ്ഞ് തടിച്ചുകൂടി. പീച്ചി മാസ്റ്ററുടെ മരണം എല്ലാവരും ഉറപ്പാക്കി. ബലമായി ആശുപത്രിയിലേക്കു മാറ്റുവാനുള്ള തീരുമാനത്തോടെ ആളുകള്‍ ജില്ലാ കലക്ടറെ കണ്ട് അനുമതി വാങ്ങി പോലീസിന്‍റെ സഹായത്തോടെ സഭാ ഹാളില്‍ വന്നു. ദൈവത്തിലുള്ള ആശ്രയത്താൽ വിടുതല്‍ ലഭിക്കും എന്ന മാസ്റ്ററുടെ ഉറച്ച വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ കഴിയാതെ കൊണ്ടുപോകാന്‍ വന്നവർ തിരിച്ചു പോയി. 

മരണത്തെ മുഖാമുഖം കണ്ട് അഞ്ച് മാസങ്ങള്‍ വിശ്വാസത്തോടും പ്രാർത്ഥനയോടും കൂടെ പാസ്റ്റർ വർഗീസ് സഭാ ഹാളില്‍ തന്നെ കിടന്നു. ജനം മരണത്തിനു കാതോർത്തു ഇരുന്നിടത്തു നിന്നും ദൈവം അത്ഭുതകരമായി അദ്ദേഹത്തെ ഏഴുന്നേല്‍പ്പിച്ചു. 

ഒരിക്കല്‍‌ ചെന്നായപ്പാറയിൽ ഭവന സന്ദർശനം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരികയായിരുന്നു. റോഡില്‍‌ വെളിച്ചമില്ല. കൂടെയുണ്ടായിരുന്ന സഹോദരന്മാർ ടോർച്ചിന്‍റെ സഹായത്താലാണ് വഴി നോക്കി വന്നിരുന്നതെങ്കിലും കാലില്‍ എന്തോ കടിച്ചതായി പാസ്റ്റർ വർഗീസിനു അനുഭവപ്പെട്ടു. അണലി വർഗത്തില്‍പ്പെട്ട വിഷമുള്ള പാമ്പാണ് കടിച്ചതെന്നു മനസിലായി. 

വിഷം ശരീരത്തില്‍ കയറി. തല ഉയർത്തുവാന്‍ കഴിയാതെവണ്ണം ശക്തമായ വേദന. അതോടൊപ്പം മൂത്രം പോകാതെയുള്ള അസ്വസ്ഥതയും. ആശുപത്രിയില്‍ പോകുവാന്‍ എല്ലാവരും നിർബന്ധിച്ചു. പ്രാർത്ഥനയില്‍ ബലപ്പെട്ട് പാസ്റ്റർ വർഗീസ് ഇരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ മയക്കത്തിലേക്കു വഴുതി വീണു. കൂടെയുള്ളവർ ഉറങ്ങരുതെന്നു പറഞ്ഞപ്പോള്‍ പാസ്റ്റർ വർഗീസ് പറഞ്ഞു 'ഞാന്‍ ഉറങ്ങുകയാണ്. ഉറക്കത്തില്‍ മരിച്ചാല്‍ എന്‍റെ അരുമനാഥന്‍റെ വീട്ടിലേക്കു പോകും. ഉണർന്നെഴുന്നേറ്റാല്‍ കർതൃവേല ചെയ്യും'. ഉറങ്ങി എണീറ്റ ദൈവദാസന്‍ ആത്മനിറവില്‍ പ്രാർത്ഥിക്കാന്‍ തുടങ്ങി. തലയില്‍ നിന്നും എന്തോ ഒരു ഭാരം ഇറങ്ങിപ്പോകുന്നതായി തനിക്ക് അനുഭവപ്പെട്ടു. അതോടെ പൂർണ സൗഖ്യവും പ്രാപിച്ചു. 

പ്രധാന കൃതികൾ

പീച്ചി മാസ്റ്റർ എന്ന സുവിശേഷകന്‍ ഗ്രന്ഥകാരനും ഗാനരചയിതാവുമായിരുന്നു.

യെശയ്യാവു 53- ഒരു ധ്യാനം, എഫേസ്യ ലേഖനം ഒരു പഠനം, പാസ്റ്റർ വി.കെ.ഏബ്രഹാം (ജീവചരിത്രം), തന്നെത്താന്‍ ത്യജിച്ച് ക്രൂശ് എടുക്കുന്നവന് ആഭരണം എന്തിന്? (ലഘുലേഖ) എന്നിവയാണ് തന്‍റെ തൂലികയില്‍ നിന്നും ജന്മം കൊണ്ട കൃതികള്‍.

ജീവിതത്തിലെ പല പ്രതിസന്ധികളുടെ മുമ്പിലും ദൈവത്തിൻ്റെ കരുതലും നടത്തിപ്പും ഓർത്ത് ഏതാനും ഗാനങ്ങളും താന്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഗാനം കാലില്‍ പഴുപ്പ് ബാധിച്ച് മാസങ്ങളോളം കിടപ്പിലായ സമയത്ത് ഹൃദയത്തില്‍ നിന്നും ഉയർന്നു വന്ന പ്രത്യാശയുടെ വരികളാണ്. 

'പോകുകയില്ല നാഥാ നിന്നെ വിട്ടു ഞാന്‍

ഈ മരുയാത്രയില്‍ ക്ലേശങ്ങളില്‍

നിന്‍റെ കാല്‍ ചുവട്ടില്‍ തന്നെ കിടന്നീടും

നിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാന്‍...'

15 വർഷം ഐപിസി സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായിരുന്നു. സീയോന്‍ കാഹളം മാസികയുടെ ചീഫ് എഡിറ്റർ, ചെയർമാന്‍ എന്നീ നിലകളില്‍ 9 വർഷം പ്രവർത്തിച്ചു. 

കണ്‍വന്‍ഷന്‍ പ്രഭാഷകന്‍ എന്ന നിലയില്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഒട്ടേറെ വേദികളില്‍ പ്രസംഗിച്ചു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി 25 ല്‍ അധികം ബൈബിള്‍ കോളേജുകളില്‍ ദൈവവചനം പഠിപ്പിച്ചു.