ബൈബിൾ വിതരണം ചെയ്യുന്നത് നിർബന്ധിത മതപരിവർത്തനമല്ല; യുപി പോലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

ബൈബിൾ വിതരണം ചെയ്യുന്നത് നിർബന്ധിത മതപരിവർത്തനമല്ല; യുപി പോലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രചാരണം നടത്തുന്നതോ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധന നിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ അടങ്ങിയ സിംഗിൾ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഒരാളെ അറസ്റ്റ്  കേസിൽ പോലീസിന്റെ നടപടി അതിരുകടന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബൈബിളുകളും എൽഇഡി സ്ക്രീനും കൈവശം വച്ചു എന്നതിന്റെ പേരിൽ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നും, പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാൻ സാധിക്കണമെന്നും കോടതി വ്യക്തമാക്കി.

2025 ഓഗസ്റ്റ് 17-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. മതപരിവർത്തനം ആരോപിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, നിർബന്ധിത മതപരിവർത്തനത്തിന് ഇരയായതായി ആരും പരാതി നൽകിയിരുന്നില്ല. പ്രതികളിൽ നിന്ന് ബൈബിളുകളും മതപ്രചാരണത്തിന് ഉപയോഗിക്കുന്ന എൽഇഡി സ്ക്രീനും കണ്ടെടുത്തു എന്നതായിരുന്നു പോലീസിന്റെ പ്രധാന വാദം. ഇതിന്റെ അടിസ്ഥാനത്തിൽ 2021-ലെ നിയമത്തിലെ 3, 5 വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാൻ ശ്രമിച്ചാൽ മാത്രമേ അത് 2021-ലെ നിയമപ്രകാരം കുറ്റകരമാകൂ. കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ആരും പരാതിയുമായി മുന്നോട്ട് വരാതിരുന്നിട്ടും പോലീസ് നടപടി സ്വീകരിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി.

രാജേന്ദ്ര ബിഹാരി ലാൽ vs സ്റ്റേറ്റ് ഓഫ് യുപി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവും ഹൈക്കോടതി വിധിന്യായത്തിൽ പരാമർശിച്ചു. പ്രത്യേക നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പോലീസ് നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ഹർജിക്കാർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Advt.

Advt.