അതിവേഗം പെർമിറ്റ്
കെട്ടിടനിർമ്മാണത്തിന് ആദ്യം സ്ഥല പരിശോധനയില്ല
തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് സ്ഥലപരിശോധനയില്ലാതെ പെർമിറ്റ് നൽകും. അപേക്ഷകളിൽ കെ-സ്‌മാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവൊന്നും കണ്ടില്ലെങ്കിൽ സ്ഥലപരിശോധന നടത്താതെതന്നെ അനുമതി നൽകാൻ കെട്ടിടനിർമാണ ചട്ടത്തിൽ ഭേദഗതിവരുത്തും.
റവന്യൂവകുപ്പിന്റെ ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഇതിന്റെ ഗുണം പൂർണതോതിൽ ലഭ്യമാകും. കെട്ടിടനിർമാണത്തിനുള്ള ആദ്യകടമ്പ ഇതോടെ അനായാസമാകും.
ഉടമയുടെയും ലൈസൻസിയുടെയും പൂർണ ഉത്തരവാദിത്വത്തിലാണ് അനുമതി. പ്ലിന്ത് ലെവലിൽ (തറ പൂർത്തിയായശേഷം) മാത്രം പരിശോധന നടത്തും. അപേക്ഷയ്ക്കൊപ്പം നൽകിയ പ്ലാൻ അനുസരിച്ചല്ല നിർമാണമെങ്കിൽ അനുമതി മരവിപ്പിക്കും. ഉടമസ്ഥനും പ്ലാൻ സാക്ഷ്യപ്പെടുത്തിയ ലൈസൻസിക്കുമെതിരേ നടപടിയുമുണ്ടാകും.

300 ചതുരശ്രമീറ്റർവരെയുള്ള വീടുകൾ, ചെറിയ അപ്പാർട്മെന്റുകൾ, മതസ്ഥാപനങ്ങൾ, ചെറിയ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ ലോ റിസ്ക് വിഭാഗത്തിൽപ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണത്തിന് നേരിട്ടുള്ള സ്ഥലപരിശോധനയില്ലാതെ നിലവിൽ പെർമിറ്റ് നൽകുന്നുണ്ട്. ഈ സൗകര്യമാണ് എല്ലാ കെട്ടിടങ്ങൾക്കും ലഭ്യമാക്കുന്നത്.
കേരളത്തെ വ്യവസായസൗഹൃദമാക്കാനും പെർമിറ്റ് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനും 117 ചട്ടങ്ങളിൽ 53 എണ്ണം ഭേദഗതിചെയ്തുതു. പുതിയ രണ്ടുചട്ടം കൂട്ടിച്ചേർത്തു. പെർമിറ്റ് വൈകാൻ മുഖ്യകാരണം നിർമാണാനുമതിക്കുള്ള സ്ഥലപരിശോധനയിലെ കാലതാമസമാണ്. പെർമിറ്റുണ്ടെങ്കിലേ ബാങ്കുവായ്‌യ്ക്കും അപേക്ഷിക്കാനാവൂ. ഭേദഗതി നിയമവകുപ്പിന്റെ പരിശോധനയിലാണ്.
സർക്കാർ കെട്ടിടങ്ങൾക്കും പെർമിറ്റ് നിർബന്ധം
സർക്കാർകെട്ടിടങ്ങൾ പെർമിറ്റെടുക്കാതെതന്നെ നിർമിക്കാമായിരുന്നു. സ്കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെ ഒട്ടേറെ സർക്കാർ കെട്ടിടങ്ങൾക്കുണ്ടായ നാശവും അപകടവും കണക്കിലെടുത്ത് ഈ രീതി മാറ്റുകയാണ്. അനുമതിയൊന്നുമില്ലാതെ, നിർമിക്കുന്ന സർക്കാർ കെട്ടിടങ്ങൾ പണിതീർന്നശേഷം ചട്ടലംഘനം ഒഴിവാക്കാൻ അപേക്ഷ നൽകി റെഗുലറൈസ് ചെയ്യുകയാണ് പതിവ്. ഇനിയതു പറ്റില്ല.
പ്ലാനടക്കമുള്ള വിശദാംശംനൽകി പെർമിറ്റ് എടുക്കുന്നതടക്കം മറ്റുകെട്ടിടങ്ങളുടെ നിർമാണത്തിനുള്ള നിയമങ്ങളെല്ലാം സർക്കാർ കെട്ടിടങ്ങൾക്കും ബാധകമാക്കി. എന്നാൽ, പെർമിറ്റ് ഫീസ് ഒഴിവാക്കി.
ലക്ഷ്യം ജനസൗഹൃദം


