പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
എരുമേലി: കൊടിത്തോട്ടത്ത് അടച്ചിട്ട പാറമടയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിൻ്റെ ഒരു ജേഷ്ഠൻ്റെ മകനും മറ്റൊരു ജേഷ്ഠൻ്റെ ബന്ധുവുമായ രണ്ടു കുട്ടികളാണ് മുങ്ങിമരിച്ചത്.
കൊടിത്തോട്ടം സ്വദേശികളായ തടത്തിൽ സുധീഷിന്റെ മകൻ ആശേർ (15), ചീരംചേമ്പിൽ സന്തോഷിന്റെ മകൻ ആഷ്‌ലിൻ (20) എന്നിവരാണ് മരിച്ചത്.
അഞ്ചംഗ വിദ്യാർത്ഥി സംഘമാണ് വൈകിട്ടോടെ കൊടിത്തോട്ടത്തെ പാറമടയിൽ എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി പൂർണ്ണമായും പൂട്ടിയിട്ടിരിക്കുന്നതും പൊതുജനങ്ങൾക്ക് പ്രവേശന വിലക്കുള്ളതുമായ പാറമടയാണിത്. വിദ്യാർത്ഥികൾ ഏതു വഴിയാണ് ഇതിനുള്ളിലേക്ക് കടന്നതെന്ന് വ്യക്തമല്ല.
വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് ആഷ്ലിയും ആഷിറും അപകടത്തിൽപ്പെടുന്നത്. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. നിലവിൽ മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ഇത്തരം അപകടമേഖലകളിൽ ഇറങ്ങരുതെന്ന് പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Advertisement















































