വാഗ്ദത്ത തീരങ്ങളിലേക്ക്: ധൈര്യത്തോടെ മുന്നോട്ട് !
പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മാൾട്ട ദ്വീപിൽ കപ്പൽ ഛേദമുണ്ടായ സ്ഥലത്ത് നിൽക്കുന്നു
പിൽഗ്രിംസ് ഡയറി -1: പാസ്റ്റർ പോൾ ഗോപാല കൃഷ്ണൻ
മാൾട്ട ദ്വീപ്
മാൾട്ട ദ്വീപിന്റെ പരുക്കൻ തീരങ്ങളിൽ, കപ്പൽ തകർച്ചയെ അതിജീവിച്ച് നനഞ്ഞൊട്ടി നിൽക്കുമ്പോഴും പൗലോസിന്റെ ഉള്ളിൽ ഭയമോ നിരാശയോ ലവലേശമില്ലായിരുന്നു. കൈയിൽ അണലി ചുറ്റിയപ്പോൾ അത് തകർക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന് ലോകം ചിന്തിച്ചേക്കാം. എന്നാൽ ദൈവം നൽകിയ ശുശ്രൂഷയും വാഗ്ദത്തങ്ങളും നിറവേറുന്നത് വരെ ഒരു ശക്തിക്കും ഒരു ക്രിസ്തു ഭക്തനെ തകർക്കുവാൻ കഴിയില്ലെന്ന് പൗലോസിനറിയാമായിരുന്നു. അവനെ ഭയപ്പെടുത്താനോ നിരാശനാക്കാനോ ഒരു കാറ്റിനും ഒരു വിഷപ്പരപ്പിനും കഴിഞ്ഞില്ല.
എന്തെന്നാൽ, റോമൻ ചക്രവർത്തിക്ക് മുന്നിൽ സാക്ഷ്യം വഹിക്കും എന്ന ദൈവത്തിന്റെ വലിയൊരു വാഗ്ദത്വം അവൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. പ്രതിസന്ധികൾ വാഗ്ദത്തങ്ങളെ തകർക്കാൻ വേണ്ടി വരുന്നവയല്ല, അവയെ നിറവേറ്റാനുള്ള ദൈവീക പദ്ധതികളുടെ ഭാഗമാണ്. കപ്പലിന്റെ തകർച്ച റോമിലേക്കുള്ള അടുത്ത ഘട്ടത്തിലേക്കും, അണലി ചുറ്റിയത് ദൈവത്തിന്റെ അത്ഭുതകരമായ സംരക്ഷണത്തിന്റെ തെളിവായും മാറി.
അതുകൊണ്ട്, ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് കാറ്റിനെ നോക്കാതെ, പ്രതിസന്ധികളെ ഭയക്കാതെ മുന്നോട്ട് പോവുക; വാഗ്ദത്ത തീരങ്ങളിലേക്ക് (അപ്പോ. പ്രവർത്തി: 27&28 )

യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിലുള്ള മെഡിറ്ററേനിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് രാജ്യമാണ് മാൾട്ട. മാൾട്ട, ഗോസോ (Gozo), കോമിനോ (Comino) എന്നീ മൂന്ന് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്.

