കൂരിരുളിൽ പ്രകാശിക്കും ദിവ്യവെളിച്ചം

റവ. ജോർജ് മാത്യു പുതുപ്പള്ളി
'സങ്കീർത്തനങ്ങളുടെ രാജ്ഞി' എന്ന് വെടപണ്ഡിതർ വിശേഷിപ്പിക്കുന്ന ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലെ ഓരോ വാക്യവും അർത്ഥമറിഞ്ഞു ധ്യാനിക്കുന്നവർക്ക് നൽകുന്ന ദിവ്യാനുഭൂതി ഏറെ ഹൃദ്യമാണ്. ദൈവം മനുഷ്യനുമായി ഇത്രയേറെ സുഹൃദ് ബന്ധം സൂചിപ്പിക്കുന്ന മറ്റു വേദഭാഗങ്ങൾ തിരുവചനത്തിൽ അധികമില്ല.യഹോവ ദാവീദിനെ എങ്ങനെയെല്ലാം സഹായിച്ചു, യഹോവ തനിക്ക് ആരായിരുന്നു, ഇനി ആരായിരിക്കും എന്നൊക്കെ വ്യക്തമാക്കുന്ന ഈ സങ്കീർത്തനം ഏതു തലമുറയിലുള്ള ദൈവജനത്തിനും സ്വന്തമാണ്.
യഥാർത്ഥ ഇടയന്റെ തൊഴിലിലെ പ്രാവീണ്യവും അനുഭവസമ്പത്തും ഈ ഗീതത്തിൽ ഉടനീളം കാണുവാൻ കഴിയും. ആത്മാർത്ഥതയുള്ള ഒരു ഇടയൻ തന്റെ ആടുകളെയെല്ലാം എങ്ങനെ സംരക്ഷിക്കുന്നു എന്ന് ഈ സങ്കീർത്തനം വ്യക്തമാക്കുന്നു. വലിയ ഇടയനായ കർത്താവിന്റെ സംരക്ഷണം സ്വന്തജീവിതത്തിൽ അനുഭവിച്ചറിഞ്ഞവർക്ക് ഇത് അവരുടെ സങ്കീർത്തനമായി മാറുന്നു. അവഗണിക്കപ്പെട്ടു കിടന്ന ദാവീദിനെ കണ്ടെത്തി വലിയവനാക്കിയ യഹോവ നമ്മെയും കണ്ടെത്തിയില്ലേ ? പാപത്തിന്റെ പടുകുഴിയിൽനിന്ന് നമ്മെ കരകയറ്റി നമ്മുടെ കാലുകൾ ക്രിസ്തുവാകുന്ന പാറമേൽ ഉറപ്പിച്ചു നിർത്തിയ കർത്താവിന്റെ കരുണ നമുക്ക് എങ്ങനെ മറക്കുവാൻ കഴിയും?.
അവിടുന്ന് നമ്മെ നടത്തിയ വഴികൾ, നമുക്കായി തുറന്നുതന്ന വാതിലുകൾ, ശത്രുവിനെതിരെ പോരാടി നമ്മെ നിലനിർത്തിയ മാർഗങ്ങൾ, നന്മയുടെയും കരുണയുടെയും വഴികൾ നമുക്കായി തുറന്നുതന്നത്, നാം ഇന്നായിരിക്കുന്ന അനുഗ്രഹത്തിന്റെ അവസ്ഥയിൽ നമ്മെ എത്തിച്ചത്, എല്ലാറ്റിനും ഉപരിയായി നമ്മുടെ പ്രാണനെ വീണ്ടെടുത്ത് നിത്യജീവന് അവകാശികളാക്കി സ്വർഗസ്ഥപിതാവിനെ 'അബ്ബാ പിതാവേ' എന്നു വിളിക്കുവാനുള്ള അവകാശം നമുക്കു നൽകിയത്... ഇവയൊക്കെ നമുക്ക് എങ്ങനെയാണു മറക്കുവാൻ കഴിയുക ?
രാത്രിയിൽ നാം തളർന്ന് ഉറങ്ങുമ്പോഴും, മയങ്ങാതെയും ഉറങ്ങാതെയും നമ്മെ സംരക്ഷിക്കുന്ന കർത്താവിന്റെ കരുണ എത്രയോ വലിയത് ? ഇടിയും മിന്നലും കൂരിരുളും നിറഞ്ഞ ജീവിതസാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ, അനർത്ഥങ്ങളിൽ അകപ്പെടുത്താതെ നമ്മോടുകൂടെ നടക്കുന്ന യേശുകർത്താവ്. നമുക്കും ഉറക്കെ വിളിച്ചു പറയാം, ഈ കർത്താവ് എനിക്കു നല്ലവൻ, വല്ലഭൻ, എന്നാളും മതിയായവൻ, എക്കാലവും വിശ്വസ്തൻ. 'യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന് എന്തു പകരം കൊടുക്കും ? ഞാൻ രക്ഷയുടെ പാനപാത്രമെടുത്ത് യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.' കാരണം അത് എന്റെ ദൈവത്തിനു പ്രസാദമുള്ള സ്തോത്രയാഗമാണ്.
ചിന്തക്ക് : 'കൂരിരുൾ താഴ്‌വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ. നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു. എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു. എന്റെ പാനപാത്രവും നിറഞ്ഞുകവിയുന്നു. നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും. ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും' (സങ്കീർത്തനങ്ങൾ 23 : 4...6).
Advertisement