പ്രാർഥനയ്ക്കെത്തിയവരെയും പാസ്റ്ററെയും മർദ്ദിച്ചു; ഛത്തീസ്‌ഗഢിൽ വീണ്ടും ആക്രമം
റായ്‌പുർ: ഛത്തീസ്‌ഗഢിലെ റായ്പുരിൽ ക്രിസ്ത്യൻ പ്രാർഥനാ കൂട്ടായ്‌യ്ക്കിടെ ബജ്രംഗ്‌ദൾ പ്രതിഷേധം. പെന്തെക്കോസ്‌ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുമ്പോളാണ് ബജ്രംഗ്‌ദൾ പ്രവർത്തകർ ഇവിടെയെത്തി ബഹളംവെച്ചത്. പ്രാർഥനയ്ക്കെത്തിയവരെയും പാസ്റ്ററെയും ബജ്രംഗ്ദൾ പ്രവർത്തകർ മർദിച്ചതായി ആരോപണമുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്നതുകൊണ്ട് തന്നെ പോലീസ് ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.
റായ്‌പുരിലെ കോകർ ബോഡ എന്ന സ്ഥലത്തെ ഒരു വീട്ടിൽ പെന്തെക്കോസ്‌ത് വിഭാഗത്തിൽ പെട്ടവരുടെ പ്രാർഥന നടക്കുകയായിരുന്നു. ഇതിനിടെയാണ് അവിടെ മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ ഇവിടേക്ക് എത്തിയത്. പിന്നാലെ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് വീടിന് ചുറ്റും പ്രതിഷേധം സംഘടിപ്പിച്ചു.

മറ്റ് സ്ഥലങ്ങളിൽനിന്നും പെൺകുട്ടികളെ ഇവിടെയെത്തിച്ച് മതപരിവർത്തനം നടത്തുന്നു എന്നാണ് ബജ്രംഗദൾ പ്രവർത്തകരുടെ ആരോപണം. നൂറോളം പ്രവർത്തകരാണ് പ്രതിഷേധത്തിനായി ഇവിടെ ഒത്തുകൂടിയത് എന്നാണ് റിപ്പോർട്ടുകൾ. ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രാർഥന നടത്തിയ പാസ്റ്ററെയും പ്രാർഥനയ്ക്കെത്തിയവരെയും ബജ്രംഗ്ദൾ പ്രവർത്തകർ മർദിച്ചതായും ആരോപണമുണ്ട്.
Advertisement














































































