മതം മാറിയവര്‍ക്ക് സംവരണം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തമിഴ്നാട്
ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ചയാൾക്ക് പിന്നാക്ക സംവരണത്തിൻ്റെ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. നിലവിൽ സംവരാണാനുകൂല്യം ലഭിക്കുന്നയാൾക്ക് മതപരിവർത്തനത്തിന്റെ പേരിൽ അത് നിഷേധിക്കാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്.
ഹിന്ദുമതത്തിൽ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ചയാൾക്ക് താൻ മുസ്ലിമാണെന്നു മാത്രമേ അവകാശപ്പെടാനാകൂ എന്നും പിന്നാക്ക സംവരണാനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്നുമാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പി.ബി. ബാലാജിയുമടങ്ങുന്ന ബെഞ്ച് കഴിഞ്ഞമാസം വിധിച്ചത്. പിന്നാക്ക, അതി പിന്നാക്ക, പട്ടിക വിഭാഗങ്ങളിൽനിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് പിന്നാക്ക മുസ്ലിം വിഭാത്തിൽപ്പെടുത്തി 3.5 ശതമാനം സംവരണം നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിവിധി.
ഹിന്ദുവായി ജനിച്ച പരമശിവം എന്നയാൾ സമീർ അഹമ്മദ് എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ച ശേഷം ലെബ്ബായി വിഭാഗത്തിൽപ്പെടുത്തി പിന്നാക്ക സർട്ടിഫിക്കറ്റ് നൽകാൻ അപേക്ഷ നൽകി. ഇത് നിഷേധിച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിൽ ഹിന്ദുമതത്തിലേതുപോലെ ജാതി ശ്രേണിയില്ലെന്നാണ് കരുതപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ മതം മാറുന്നയാൾക്ക് താൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകണമെന്ന് വിവിധ സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

