കന്യാസ്ത്രീകൾക്കെതിരെയുള്ള കള്ളകേസുകൾ ഉടനടി റദ്ദാക്കണം: ഇടതുപക്ഷ പ്രതിനിധി സംഘം
റായ്‌പൂർ : മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ ഉടനടി റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം. ദുർഗ് ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇടതുപക്ഷ നേതാക്കൾ. മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, എംപിമാരായ കെ രാധാകൃഷ്ണൻ, എ എ റഹിം, സിപിഐ നേതാവ് ആനി രാജ, എംപി പി പി സുനീർ, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ജോസ് കെ മാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തീർത്തും നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയാണെന്ന് മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. ഗുരുതരമായ ആരോ ഗ്യപ്രശ്നങ്ങളുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിട്ടുള്ളത്. ബോധപൂർവം നിർമിച്ച കേസാണ് ഇത്. ബിജെപി സർക്കാർ ക്രിസ്‌തുമത വിശ്വാസികളെ ലക്ഷ്യം വച്ചിരിക്കുകയാണ്. ഇന്ത്യയിലെ പൗരൻമാരല്ല എന്നുപറഞ്ഞാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഉടനടി ഇവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന എല്ലാ സാമൂഹ്യവ്യവസ്ഥയെയും തകർക്കുന്ന നിലപാടാണ് ബിജെപി സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. കൃത്യമായ അജണ്ടയോടെയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത എന്തിനെയും എതിർക്കുക എന്ന കൃത്യമായ അജണ്ടയാണുള്ളതെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
മതപരിവർത്തനം എന്ന വകുപ്പ് ചുമത്തിയാണ് ആദ്യം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തതെന്നും എന്നാൽ പെൺകുട്ടികൾ ക്രിസ്‌തുമത വിശ്വാസികളാണെന്ന് മനസിലാക്കിയതോടെ തന്ത്രപരമായി മനുഷ്യക്കടത്ത് എന്ന വകുപ്പ് ചുമത്തുകയായിരുന്നുവെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
കന്യാസ്ത്രീകളോടും പെൺകുട്ടികളോടും സംസാരിച്ചുവെന്ന് ആനി രാജ പറഞ്ഞു. രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ പ്രശ്‌നമുണ്ട്. പലവിധ അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരാണ് ഇരുവരും. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ഇവർക്ക് ജയിൽ അധികൃതർ ലഭ്യമാക്കിയിട്ടില്ല. മരുന്നുകൾ എത്തിച്ചു നൽകാനും ശ്രമിക്കുന്നില്ല. ആർത്രൈറ്റിസ് അടക്കമുള്ള രോഗങ്ങളുള്ള കന്യാസ്ത്രീകളെ നിലത്താണ് കിടത്തിയിരിക്കുന്നത്. ഇതും ഇവർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടിയന്തരമായി ഇവരെ ആശുപത്രിയിലെത്തിക്കണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അം ഗീകരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ കന്യാസ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് ജയിൽ അധികൃതർ സമ്മതിച്ചതായും ആനിരാജ പറഞ്ഞു.
ബജ്റംഗ്‌ദൾ പ്രവർത്തകർ ക്രൂരമായി മർദിച്ചുവെന്ന് കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ പറഞ്ഞതായും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലും ഡോക്യുമെൻ്റുകൾ പരിശോധിച്ചതുമെല്ലാം സംഘപരിവാർ പ്രവർത്തകരായിരുന്നു. റെയിൽവേ ജീവനക്കാരെയും റെയിൽവേ പൊലീസിനെയും നോക്കുകുത്തികളാക്കിയാണ് സംഘപരിവാർ പ്രവർത്തകർ ചോദ്യം ചെയ്യൽ നടത്തിയത്. രാവിലെ മുതൽ വൈകിട്ടുവരെ ബജ്റംഗ്‌ദൾ പ്രവർത്തകർ നിരന്തരം കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തികയും ചോദ്യം ചെയ്യുകയും ചെയ്‌തു. മതപരിവർത്തനം നടത്തിയെന്ന് മൊഴി നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി യുവാവ് അറിയിച്ചെന്ന് ഇടതു പ്രതിനിധി സംഘം പറഞ്ഞു.
വിദേശികൾ എന്നു വിളിച്ചുകൊണ്ടാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായും ആനി രാജ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മതപരിവർത്തനം നടത്തുകയെന്ന് പറഞ്ഞ് ക്രിസ്‌തുമത വിശ്വാസികളെ ലക്ഷ്യം വയ്ക്കുന്നതാണ് ബിജെപിയുടെ അജണ്ട എന്നും ആനി രാജ പറഞ്ഞു.
വളരെ വലിയ അനീതിയാണ് നടന്നതെന്നും ഭരണകൂടമാണ് കന്യാസ്ത്രീകൾക്കെതിരെ ഈ അനീതി നടത്തിയതെന്നും ജോസ് കെ മാണി എംപി പറഞ്ഞു. രാഷ്ട്രീയപരമായി കൃത്യമായ തിരക്കഥയോടെ ഒരുക്കിയ കേസാണിത്. വളരെ വൈകാരികമായാണ് കന്യാസ്ത്രീകൾ പ്രതികരിച്ചത്. വാക്കുകൾ കൊണ്ട് വളരെയധികം വേദനിപ്പിച്ചതായാണ് കന്യാസ്ത്രീകൾ പറഞ്ഞത്. ഭരണകൂടം തന്നെ ഇത്തരത്തിൽ പെരുമാറുന്നത് വളരെ ഗൗരവമായി ചിന്തിക്കേണ്ടതാണ്. ബോധപൂർവമായ നടപടിയാണിത്. മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇതിനെതിരെ പ്രതികരിക്കണമെന്നും ഭരണകൂടം കന്യാസ്ത്രീകളോട് മാപ്പ് പറയണമെന്നും ജോസ് കെ മാണി എംപി പറഞ്ഞു.

