അവനില്‍ ഒരു വിശ്രാമം | യേശു പാദാന്തികം
യേശു പാദാന്തികം 12
അവനില്‍ ഒരു വിശ്രാമം
വായനാഭാഗം: യോഹന്നാന്‍ 14:27
വസിക്കുക എന്നാല്‍, സന്ദര്‍ശിക്കുക എന്നല്ല, താമസിക്കുക - ഭവനത്തില്‍ ജീവിക്കുക എന്നാണര്‍ഥം. അവനെ നാം നമ്മുടെ ഭവനമാക്കണം! കൊമ്പു മുന്തിരിവള്ളിയെ എങ്ങനെ അതിന്‍റെ വാസസ്ഥലമാക്കുന്നുവോ, അതുപോലെ വേര്‍പിരിയാത്ത ഒരു വാസം (യോഹന്നാന്‍ 15:4)
"എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്" (യോഹന്നാന്‍ 14:2).
ചരിത്രകാലത്തു മനുഷ്യന്‍ പ്രകൃതിദത്തമായ ഗുഹകളെ അവന്‍റെ വീടുകളാക്കി. പിന്നെ, സൗകര്യപ്രദമായി ജീവിക്കുവാന്‍ പാകത്തില്‍ അവന്‍ വീടുകള്‍ പണിയുവാന്‍ തുടങ്ങി ആധുനിക മനുഷ്യന്‍ കോടികള്‍ മുടക്കി, എല്ലാ സുഖസൗകര്യങ്ങളുമുള്ള കൊട്ടാരങ്ങളാണു പണിയുന്നത്. എന്നാല്‍, ഈ പളുങ്കുകൊട്ടാരങ്ങള്‍ക്കുപോലും അവന്‍റെ കലങ്ങുന്ന ഹൃദയത്തിനു ഒരു വിശ്രാമസ്ഥലമാകുവാന്‍ കഴിയുന്നില്ല.
ആധുനിക മനുഷ്യന്‍ 'ഹൃദയം കലങ്ങിയയവനാണ്. ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള നാടായി ഭാരതം വളരുകയാണ്. അനിയന്ത്രിത ആഹാരരീതിയെയും വ്യായാമമില്ലായ്മയെയുമൊക്കെ നാം കുറ്റം പറയുമെങ്കിലും ഹൃദ്രോഗവിദഗ്ധര്‍ തീര്‍ത്തുപറയുന്ന ഒരു കാര്യമുണ്ട്. ഹൃദയാഘാത കേസുകളിലെ പ്രധാന വില്ലന്‍ 'ൃലെേ'ൈ എന്നു വിളിക്കുന്ന സമ്മര്‍ദമാണ്. ജോലിയിലെ സമ്മര്‍ദം, കുടുംബബന്ധങ്ങളിലെ പാളിച്ചകള്‍, സാമൂഹ്യ ബന്ധങ്ങളുടെ പൊള്ളത്തരം എല്ലാംകൂടെ മനുഷ്യനെ സമ്മര്‍ദത്തിലാഴ്ത്തുന്നു.
എല്ലാം നേടിയിട്ടും എന്തിനു നേടിയെന്നറിയാതെ മനുഷ്യന്‍ ജീവിതത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുന്നു. അകാരണമായ ഭീതിയില്‍ അവന്‍ പതറുന്നു. അതു മറച്ചുവയ്ക്കുവാന്‍ 'ടൃലേൈ ാമിമഴലാലി'േ എന്നു പറഞ്ഞ്, മദ്യപാനത്തിലും പാര്‍ട്ടിയിലും രാത്രി കളഞ്ഞ് വെളുപ്പിനെയെപ്പോഴെങ്കിലും ആഡംബരം മുറ്റിയ വീട്ടുമുറിയിലെ ശീതികരണയന്ത്രത്തിനുകീഴെ പതുപതുത്ത മെത്തയില്‍ ദേഹത്തിന്‍റെ ഭാരമെറിഞ്ഞ് ഒന്നുറങ്ങാമെന്നു ചിന്തിക്കുമ്പോള്‍ ബിസിനസ്സില്‍ എത്തിപ്പിടിക്കുവാനുള്ള ടാര്‍ഗറ്റ് ഒരു ചോദ്യചിഹ്നമായി നിന്നു കൊഞ്ഞനം കാട്ടുന്നു. ഉറക്കം തീര്‍ന്നു. കട്ടിലില്‍ എണീറ്റിരുന്നു കനംവെച്ച കണ്ണുകള്‍ അടയ്ക്കാന്‍ വിഫലശ്രമം നടത്തുന്നു. എന്തുകൊണ്ടെന്നറിയില്ല, കണ്ണടയ്ക്കുവാന്‍ അവനു ഭീതിയാണ്. പിന്നെ എണ്ണം നോക്കാതെ ഉറക്കമരുന്നുകള്‍ എടുത്തുവിഴുങ്ങുന്നു... ഓഫായി കിടക്കുന്നു! ഭാരം തൂക്കിലേറ്റിയ മനുഷ്യന്‍! ഇത്ര നിസ്സഹായനായ മനുഷ്യന്‍ ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടുണ്ടാവില്ല! ഹൃദയം കലങ്ങിയ മനുഷ്യന്‍!
യേശു പറഞ്ഞു; "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍" (യോഹ. 14:1).
വഴിയെപോകുന്ന ആര്‍ക്കും കയറിവന്നു പറഞ്ഞു ഇറങ്ങിപ്പോകാവുന്ന ഒരു ആശ്വാസവചനമല്ല ഇത്. നിങ്ങളുടെ ഹൃദയം കലങ്ങാതിരിക്കണമെങ്കില്‍ നിങ്ങളുടെ ഭീതിയെ കെടുത്തുവാന്‍ ശക്തിയുള്ള ഒന്നു നിങ്ങള്‍ക്കു ലഭ്യമാണെന്നു നിങ്ങള്‍ തിരിച്ചറിയണം. ഇവിടെ, ആശ്വസിക്കുവാനൊരു കാരണം പറഞ്ഞുകൊണ്ടാണു ഹൃദയം കലങ്ങേണ്ടതില്ല എന്നു യേശു പറയുന്നത്: ദൈവത്തിലും എന്നിലും വിശ്വസിക്കുക, അതിനാല്‍ തീര്‍ക്കുവാനാകാത്ത ഒരു പ്രശ്നവും നിങ്ങള്‍ക്കില്ല!" യേശുവിനു മാത്രം പറയുവാന്‍ കഴിയുന്ന വാക്കുകളാണിത്!
"വിശ്വസിക്കുക" എന്നവാക്ക്, സാധാരണ ഭാഷയിലേതിനേക്കാള്‍ ആഴമുള്ള അര്‍ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതു, ദൈവമുണ്ടെന്ന വിശ്വാസമോ, യേശു ദൈവപുത്രനാണെന്ന വിശ്വാസമോ മാത്രമല്ല. വിശ്വാസം ഇവിടെ ആശ്രയം (ഠൃൗെേ) ആണ്.
വഴിനടന്നുകൊണ്ടിരിക്കെ നിങ്ങള്‍ക്കു പെട്ടെന്നു തലചുറ്റല്‍ ഉണ്ടായി എന്നു ചിന്തിക്കുക. നിങ്ങള്‍ക്കു ബോധം നഷ്ടപ്പെട്ടുവെന്നു നിങ്ങള്‍ക്കു മനസിലായി. പെട്ടെന്നു അടുത്തനിന്ന കൂട്ടുകാരനിലേക്കു നിങ്ങള്‍ ചായുന്നു.... നിങ്ങള്‍ ബോധഹീനനായി. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ശക്തിയില്‍ നില്‍ക്കുകയല്ല; നിങ്ങള്‍ക്കതിനു കഴിയുകയില്ല. നിങ്ങളുടെ മുഴുവന്‍ ഭാരവും ആരെ നിങ്ങള്‍ ചാരിനില്‍ക്കുന്നുവോ, അയാളിലേക്കു പകര്‍ന്നുകൊടുത്തുകഴിഞ്ഞു.
ഇതാണു യഥാര്‍ഥത്തില്‍ ഇവിടെ വിശ്വാസം-ആശ്രയം-എന്നതുകൊണ്ടര്‍ഥമാക്കുന്നത്! ഇപ്രകാരം ഒരു ആശ്രയം നിങ്ങള്‍ക്കു ദൈവത്തില്‍-യേശുവില്‍-ഉണ്ടാകുന്നുവെങ്കില്‍ പിന്നീടു നിങ്ങള്‍ക്കു ഹൃദയം കലങ്ങേണ്ടിവരികയില്ല-ഒരിക്കലും.
എന്തുകൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്നു? പ്രഗത്ഭരും പ്രശസ്തരുമായ താരങ്ങള്‍ - സ്പോര്‍ട്ട്സിലും, രാഷ്ട്രീയത്തിലും, സിനിമയിലും, ബിസിനസിലുമെല്ലാം തിളങ്ങുന്ന താരങ്ങള്‍ തന്നെ-ജീവനൊടുക്കുന്നു? ലോകത്തിന്‍റെ എല്ലാ വന്‍കരകളിലും താമസിക്കുവാന്‍ കൊട്ടാരങ്ങളും ലോകത്തിലെവിടെ ചെന്നാലും സ്വീകരിക്കാനാളുകളും ചെലവഴിക്കാന്‍ ഇഷ്ടംപോലെ പണവും കൈവിരൽത്തുമ്പിന്‍റെ ചലനത്തില്‍ എല്ലാം കൈവശമാക്കുവാനുള്ള കഴിവും...സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്കുമപ്പുറത്ത് എല്ലാം സ്വന്തമായിരുന്നിട്ടും അവര്‍ക്കെന്തുകൊണ്ട് ഈ ഭൂമിയില്‍ കുറച്ചുനാള്‍കുടെയെങ്കിലും ജീവിക്കണമെന്നു ചിന്തിച്ചുകൂടാ?
ഇവയെല്ലാമുണ്ടെങ്കിലും അവര്‍ ഒന്നുമില്ലാത്തവരാണ്. അവര്‍ ഹൃദയം കലങ്ങിയവരാണ്! അവര്‍ക്കു ചാരുവാന്‍ ഒരു ആശ്രയസ്ഥാനം കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
അവര്‍ ചാരിയത് അവരുടെ പണത്തിലും പദവിയിലും പ്രശസ്തിയിലുമായിരുന്നു. അവരുടെ ഭാരം താങ്ങാനുള്ള ശേഷിയില്ലാതെ ആ ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്നുവീണു. അവരുടെ വിങ്ങുന്ന ഹൃദയത്തിന്‍റെ അകക്കണ്ണീര്‍ തുടയ്ക്കുവാന്‍ വിലയേറിയ മേനിവസ്ത്രങ്ങള്‍ അപര്യാപ്തമായിരുന്നു. പലപ്പോഴും അവര്‍ അവരെപ്പോലെയുള്ള കൂട്ടുകാരുടെമേല്‍ ചാരുവാന്‍ നോക്കി... അവരൊക്കെ "ചാഞ്ഞ മതിലും ആടുന്ന വേലിയും" പോലെ മാത്രമുള്ളവരെന്നു (സങ്കീര്‍ത്തനം 62:3) തിരിച്ചറിഞ്ഞപ്പോഴേക്കും രണ്ടു കൂട്ടരുടെയും പതനം നടന്നുകഴിഞ്ഞിരുന്നു... ഓ! അവരുടെ സകല ഭാരങ്ങളെയും താങ്ങുവാന്‍ കഴിവുള്ള യുഗങ്ങളുടെ പാറയാണു ക്രിസ്തു എന്നു തിരിച്ചറിഞ്ഞ് അവര്‍ യേശുവില്‍ ചാരിയിരുന്നെങ്കില്‍! എങ്കില്‍ അവരുടെ തകര്‍ന്നുകലങ്ങിയ ഹൃദയം സുഖപ്പെടുമായിരുന്നു.
യേശു പറഞ്ഞു: "എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേക വാസസ്ഥലങ്ങളുണ്ട്.... ഞാന്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കുവാന്‍ പോകുന്നു.. പിന്നീടു ഞാന്‍ വന്നു നിങ്ങളെ എന്‍റെ അരികില്‍ ചേര്‍ത്തുകൊള്ളും" (യോഹ. 14:33).
സ്വർഗത്തില്‍ യേശു നമുക്കു വാസസ്ഥലം ഒരുക്കുന്നുണ്ട് എന്നാലിപ്പോള്‍, ഇവിടെ നാം എവിടെ വസിക്കും?
ഇപ്പോള്‍ നാം അവനില്‍ വസിക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്. "എന്നില്‍ വസിപ്പിന്‍!" (യോഹ. 15:4). 'വസിക്കുക' എന്നാല്‍ സന്ദര്‍ശിക്കുക എന്നല്ല, താമസിക്കുക-ഭവനത്തില്‍ ജീവിക്കുക-എന്നാണര്‍ഥം. അവനെ നാം നമ്മുടെ ഭവനമാക്കണം. കൊമ്പു മുന്തിരിവള്ളിയെ എങ്ങനെ അതിന്‍റെ വാസസ്ഥലമാക്കുന്നവോ, അതു പോലെ വേര്‍പിരിയാത്ത ഒരു വാസം.. (യോഹ. 15:4).
ഇത് ഒരു 24/7 ബിസിനസാണ്. യേശുവിനെ വല്ലപ്പോഴും സന്ദര്‍ശിക്കുകയല്ല, യേശുവില്‍ നാം സ്ഥിരവാസമാക്കണം. പിന്നെ നാം മറ്റൊന്നിലും മറ്റാരിലും ചാരുകയില്ല, അതിന്‍റെ ആവശ്യവുമില്ല.
യേശുവില്‍ നാം വിശ്രാമം കണ്ടെത്തിയാല്‍ പിന്നെ അവന്‍ നമ്മെ അനാഥരായി വിടുകയില്ല. ഇപ്പോള്‍ നാം അവനില്‍ വസിക്കുന്നു. പിന്നീടു നാം അവനോടുകൂടെ വസിക്കും, അവന്‍ നമുക്കായി ഒരുക്കയ സ്വര്‍ഗീയ ഭവനത്തില്‍!
"നിങ്ങളെത്തന്നെ ദൈവത്തിന്‍റെ കരങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുക!" അവന്‍ നിങ്ങളെ മറ്റാരുടെയും കരങ്ങളിലേക്കു എറിഞ്ഞുകൊടുക്കയില്ല.
സമര്‍പ്പണ പ്രാര്‍ഥന
കര്‍ത്താവേ ഞാന്‍ ക്ഷീണിതനാണ്. ഞാന്‍ നിന്നിലേക്കു ചാരുന്നു. അങ്ങയുടെ സുരക്ഷിതകരങ്ങളിലാണു ഞാന്‍ എന്നതു ഞാന്‍ അനുഭവിച്ചറിയുന്നു. ആമേന്‍!
തുടര്‍വായനയ്ക്ക്: സങ്കീര്‍ത്തനം 23:1-6; യോഹന്നാന്‍ 16: 16-24


