യേശുവിൻ്റെ പാദസ്പർശനമേറ്റ മണ്ണിലേക്ക് !

യേശുവിൻ്റെ പാദസ്പർശനമേറ്റ മണ്ണിലേക്ക് !

മറക്കാനാവാത്ത ഓർമ്മകൾ - 04

യേശുവിൻ്റെ പാദസ്പർശനമേറ്റ മണ്ണിലേക്ക് !

സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)

രണ്ടായിരത്തി ഏഴ് ഫെബ്രുവരി പത്തൊമ്പത്- ജീവിതത്തില്‍ ഏറെ ആഗ്രഹിച്ചതെങ്കിലും സാധിക്കാന്‍ ഇടയില്ലെന്നു കരുതിയ വലിയൊരഭിലാഷത്തിന്‍റെ പൂര്‍ത്തീകരണത്തിനു തുടക്കം കുറിച്ചദിനം.

നമ്മുടെ കര്‍ത്താവിന്‍റെ പാദസ്പര്‍ശമേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ഏതൊരു ക്രിസ്ത്യാനിയുടെയും ആഗ്രഹമാണ്. വേദപുസ്തകം വായിക്കുമ്പോള്‍ ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യംവഹിച്ച സ്ഥലങ്ങളില്‍ ഒന്നെത്തിനോക്കുവാന്‍ കഴിഞ്ഞെങ്കില്‍ ഭാഗ്യമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍, തുറന്നു കിടക്കുന്ന കല്ലറയെക്കുറിച്ചു ഉണ്ണൂണ്ണിസാര്‍ പ്രസംഗത്തിലൂടെ വാങ്മയചിത്രങ്ങള്‍ വരച്ചപ്പോള്‍ അവിടം കാണുവാനുള്ള ആഗ്രഹം  എന്നിലുടലെടുത്തു. 

പക്ഷെ അത് എങ്ങനെ സാധിക്കുമെന്നു നിശ്ചയമില്ലായിരുന്നു. മനസ്സിന്‍റെ അടിത്തട്ടില്‍ ഉറങ്ങിക്കിടന്ന ആഗ്രഹം ഗുഡ്ന്യൂസില്‍ അഡ്മിറല്‍ ട്രാവല്‍സിന്‍റെ പരസ്യം വന്നപ്പോള്‍ ഇരട്ടിച്ചു. വളരെ ചിന്തിച്ചശേഷം ഒടുവില്‍ എങ്ങനെയും പോകണമെന്നു നിശ്ചയിച്ചു. 'വിശുദ്ധനാട് യാത്രാപരിപാടിയില്‍' പരിചയസമ്പന്നനായ ബ്രദര്‍ തോമസ് വടക്കേക്കുറ്റ് യാത്രയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ആഗ്രഹം വര്‍ധിച്ചു. വിശുദ്ധനാട് സന്ദര്‍ശനത്തിന്‍റെ ആഗ്രഹത്തിനു മനസ്സില്‍ ബീജാവാപം ചെയ്ത ഉണ്ണൂണ്ണിസാറിന്‍റെ മകന്‍ പാസ്റ്റര്‍ ടി. എസ്. ഏബ്രഹാം തുടങ്ങിയ പ്രായവും പക്വതയുമുള്ളവര്‍ സംഘാംഗങ്ങളാണെന്നറിഞ്ഞപ്പോള്‍ ആഗ്രഹം ആവേശമായി. 
തിങ്കളാഴ്ച വെളുപ്പിനു മൂന്നു മണിക്കു കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടല്‍ ലോട്ടസ് - 8 ല്‍ എത്തുവാനായിരുന്നു നിര്‍ദ്ദേശം. ഭാരത് ബൈബിള്‍ സൊസൈറ്റി ട്രഷററും സഹപ്രവര്‍ത്തകനുമായ ടി.എം. ഏബ്രഹാം സാര്‍ ഞങ്ങളെ യാത്രയാക്കുവാന്‍ എയര്‍പോര്‍ട്ടുവരെ വന്നു. പ്രഭാതത്തില്‍ റോഡ് വിജനമായിരുന്നതിനാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ ഞങ്ങള്‍ എത്തി. അപ്പോഴേക്കും കഫ്റ്റേരിയ നിറഞ്ഞിരുന്നത് യാത്രയില്‍ ഓരോരുത്തര്‍ക്കുമുള്ള ആവേശം വ്യക്തമാക്കി. ഏഴു മണിക്കു വിമാനം പുറപ്പെടേണ്ടതിനാല്‍ നാലു മണിയോടെ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ടുചെയ്യണമായിരുന്നു.

നൂറില്‍പരം വിമാനങ്ങളില്‍ കയറിയിറങ്ങിയിട്ടുള്ളതിനാല്‍ വിമാനയാത്രയുടെ ആവേശമൊന്നും എന്നില്‍ ബാക്കി നിന്നിരുന്നില്ല. പക്ഷേ, ഈ യാത്രയ്ക്ക് അതുവരെയില്ലാത്ത ഒരു ഉണര്‍വായിരുന്നു. യാത്രയുടെ ഉദ്ദേശ്യം തന്നെയായിരുന്നു കാരണം. വിമാനത്താവളത്തിലെ 'ചെക്ക് -ഇന്‍' നടപടികള്‍ക്കു ശേഷം ഏഴുമണിയോടെ ഞങ്ങള്‍ ഒമാന്‍ എയര്‍ വെയ്സിന്‍റ - 828 വിമാനത്തില്‍ കയറി. ആദ്യം മസ്കറ്റിലേക്കും അവിടെ നിന്നും അമ്മാനിലേക്കും പറക്കുകയായിരുന്നു ലക്ഷ്യം.

ഭൂമിക്കു മുകളില്‍ ഏതാണ്ട് 36,000 അടി ഉയരത്തില്‍ ആയിരത്തോളം കിലോമീറ്റര്‍ വേഗത്തില്‍ പറക്കുമ്പോഴും വിമാനം ചലിക്കുന്നതായി തോന്നിയില്ല. വളരെ താഴെ പല ആകൃതിയിലുള്ള മേഘക്കുന്നുകള്‍ ഹൃദ്യമായ കാഴ്ചയായിരുന്നു. നിശ്ചിത പരിപാടിയനുസരിച്ച് മസ്ക്കറ്റില്‍ പത്തു മണിക്കും അവിടെ നിന്നു അടുത്ത വിമാനത്തില്‍ യാത്രതിരിച്ച് അമ്മാനില്‍ 12.30 നും എത്തി.
എയര്‍പോര്‍ട്ടിനു വെളിയില്‍ ഞങ്ങള്‍ക്കുള്ള ബസ്സു കാത്തുകിടന്നിരുന്നു. നീലനിറമുള്ള ഉടുപ്പണിഞ്ഞ ബസ്സ്സീറ്റ് ഇരിക്കാന്‍ സുഖമുള്ളതായിരുന്നു.

മോശെയ്ക്കു വാഗ്ദത്ത ദേശം ചൂണ്ടിക്കാണിച്ചുകൊടുത്ത നെബോ പര്‍വതം കാണുകയായിരുന്നു ആദ്യ പരിപാടി. വിസ്മയനീയമായിരുന്നു ആ യാത്ര. അമ്മാനു തെക്കു ഭാഗത്തുള്ള ഓള്‍ഡ് കിങ്സ് ഹൈവേയിലൂടെയുള്ള യാത്ര വിശുദ്ധനാട്ടിലേക്കുള്ള പ്രയാണത്തിന്‍റെ ആദ്യഘട്ടമായിരുന്നു. ബസ് താഴെ നിര്‍ത്തി, കല്ലുപാകിയ വഴിയിലൂടെ താഴെയും ദൂരെയുമുള്ള താഴ്വരയും കുന്നുകളും കണ്ട് നടന്നാണ് മുകളില്‍ എത്തിയത്. നെബോയുടെ മുകളിലെത്തി നാലുപാടും നോക്കിയപ്പോള്‍ നഗരത്തിന്‍റെയും താഴ്വരയുടെയും ദൃശ്യങ്ങള്‍ കണ്‍കുളിര്‍പ്പിച്ചു. കനാന്‍ ദേശവും മലകളും താഴ്വരകളും ചാവുകടലും എല്ലാം അവിടെ നിന്നാല്‍ അങ്ങു ദൂരെ കാണാം.
ആറുനൂറായിരം യിസ്രായേല്‍ ജനത്തെ നയിച്ച മോശെക്ക് 'പാലും തേനും ഒഴുകുന്ന' കനാന്‍ദേശത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും, വാഗ്ദത്തദേശം ചൂണ്ടിക്കാണിക്കുന്നതിനുള്ള സൗമനസ്യം യഹോവ നല്‍കി. വാഗ്ദത്തദേശം കണ്‍കുളിര്‍ക്കെ കണ്ട മോശെയുടെ ജീവിതം ദൈവനിയോഗപ്രകാരം ആ മലമ്പ്രദേശത്ത് അവസാനിച്ചു. ലോകം കണ്ടതിലേക്കും വലിയ നേതാവായ മോശെയെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുവാന്‍ പിസ്ഗാ സന്ദര്‍ശനം കാരണമായി. 

നെബോയുടെ മുകളില്‍ മോശെയുടെ നാമത്തില്‍ ഒരു ദൈവാലയമുണ്ട്. അവിടെ ആരാധനയുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, ആലയം സന്ദര്‍ശകര്‍ക്കുവേണ്ടി തുറന്നിട്ടിരിക്കുന്നു. പുറത്ത് പിച്ചളസര്‍പ്പത്തിന്‍റെ വലിയ ഒരു പ്രതീകമുണ്ട്. വഴിയിലുള്ള കരിങ്കല്‍ കവാടങ്ങളിലും തൂണുകളിലും പ്രാചീന ചിത്രരചനയുടെ മനോഹാരിത പ്രകടമാക്കുന്ന നിരവധി ദൃശ്യങ്ങളുണ്ട്. 
മോശെ കനാന്‍ നോക്കിക്കണ്ട സ്ഥലമാണു നെബോ. ശുശ്രൂഷതികച്ച മോശെയെ യഹോവ തന്‍റെ സന്നിധിയിലേക്കു വിളിച്ചുചേര്‍ത്തതും അവിടെ വച്ചുതന്നെയാണെന്നു ആവര്‍ത്തന പുസ്തകത്തില്‍ കാണാം (34:1, 32:50). യെരീഹോവിനെതിരെ മോവാബിലെ അബാരിം നിരകളിലാണു നെബോ ഗിരികള്‍ (സംഖ്യ 33: 47, ആവ. 32: 49). അതിന്‍റെ ഉത്തുംഗശൃംഗമാകാം നെബോ (ആവ. 3:27). 1200 മീറ്ററിലധികം ഉയരമുള്ള നെബോയില്‍നിന്നും ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ ഹൃദയഹാരിയാണ്.
ഇന്ന് അറബികള്‍ ജബല്‍-എല്‍-നെബോ എന്നു വിളിക്കുന്ന കൊടുമുടിയാകാം ബൈബിളിലെ നെബോ എന്നു കരുതപ്പെടുന്നു. യോര്‍ദാന്‍ ചാവുകടലില്‍ പതിക്കുന്ന സ്ഥലത്തുനിന്നു 19 കീ.മി. കിഴക്കു സ്ഥിതിചെയ്യുന്നു. ആവര്‍ത്തനം 32:49, 34: 1-6 ഭാഗങ്ങളിലെ വിവരണത്തോട് ഈ സ്ഥലം ഏറ്റവും യോജിക്കുന്നു. ക്രി.മു.1200 മുതല്‍ ആള്‍പ്പാര്‍പ്പുണ്ടായിരുന്ന പ്രദേശങ്ങളാണിതെന്നു പുരാവസ്തുഗവേഷകര്‍ സമര്‍ഥിക്കുന്നു. മോശെ ഇവിടെവെച്ചു മരിച്ചെങ്കിലും ശവകുടീരം കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ഒരുപക്ഷേ, യഹോവ അതു മര്‍മമായി മറച്ചു വച്ചതാകാം.

മോശെയുടെ സ്മാരകമായി പണിതീര്‍ത്തിരിക്കുന്ന പള്ളിയുടെ അകത്തു കയറിയ ഞങ്ങള്‍ പള്ളിക്കകം ചുറ്റിനടന്നു കണ്ടു. അള്‍ത്താരയ്ക്കു മുന്നിലെ കല്‍പീഠത്തില്‍ മെഴുകുതിരികള്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. വിശ്വാസികള്‍ക്ക് അവിടെയിരുന്ന് പ്രാര്‍ഥിക്കുന്നതിനു സൗകര്യമുണ്ട്. പള്ളിയെക്കുറിച്ചു വിശദീകരിക്കുവാന്‍ അവിടെ ആരുമില്ലായിരുന്നു. പുറത്ത് ചിത്രകാര്‍ഡുകളും മറ്റും വില്പന നടത്തുന്നുണ്ട്. ഇടതുവശത്തെ ഹാളിലുള്ള ബഞ്ചുകളില്‍ ഞങ്ങള്‍ അല്‍പസമയം ഇരുന്നു. മോശെയെക്കുറിച്ചും യ്സ്രയേല്‍ ചരിത്രത്തെക്കുറിച്ചും പാസ്റ്റര്‍ ടി.എസ്. ഏബ്രഹാം ലഘുവിശദീകരണം നടത്തി. പ്രാര്‍ഥനയ്ക്കുശേഷം പുറത്തിറങ്ങി വാഗ്ദത്തദേശം കണ്‍കുളിര്‍ക്കെ കണ്ടു. (അവിടെയുണ്ടായിരുന്ന പള്ളി പൊളിച്ച് വിശാലവും ആധുനികവുമായ പുതിയ പള്ളി പണിതുകൊണ്ടിരിക്കുകയാണിപ്പോള്‍) ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഏതു ഭാഗത്താണെന്നു കാണിക്കുന്ന ഒരു ബോര്‍ഡ് താഴെ സ്ഥാപിച്ചിട്ടുണ്ട്.

നെബോ പര്‍വതത്തിനു ഏതാണ്ടു ആറു മൈല്‍ മാത്രം അകലെയാണ് പ്രസിദ്ധമായ മദബ പട്ടണം. ആറാം നൂറ്റാണ്ടില്‍ മദബയില്‍ ഒരു വലിയ പള്ളിയുണ്ടായിരുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചു. ആകര്‍ഷവും വര്‍ണാഭവുമായ മൊസൈക്ക് വിരിച്ച തറയായിരുന്നു ഈ പള്ളിക്കുണ്ടായിരുന്നത്. മൊസൈക്കിന്‍റെ നഗരമെന്നാണ് 'മദബ' അറിയപ്പെട്ടിരുന്നത്. അവിടെയുണ്ടായിരുന്ന പ്രസിദ്ധമായ പള്ളികളും മറ്റും ഭൂമികുലുക്കത്തില്‍ തകര്‍ന്നുപോയി. കിങ്ങ്സ് ഹൈവേയുടെ സമീപമായിരുന്നു പ്രസിദ്ധമായ ഈ നഗരം. സംഖ്യാ 21 ലെ യുദ്ധവുമായി ബന്ധപ്പെട്ടാണ് ഈ പട്ടണത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശനം. പിന്നീട് ഈ പട്ടണം ദാവീദ് കീഴടക്കി (1 ദിന. 19). മദബയില്‍ ഇപ്പോഴുള്ള പള്ളിയുടെ ഉള്‍വശം മുഴുവന്‍ മൊസൈക്കുകൊണ്ട് നിര്‍മ്മിച്ച ചിത്രങ്ങള്‍കൊണ്ട് മനോഹരമാണ്. ചുമരുകളിലും തറയിലും നിറയെ ബൈബിള്‍ചിത്രങ്ങളാണ്. എത്രനേരം നോക്കിനിന്നാലും തൃപ്തിയാകാത്തവിധം ആകര്‍ഷണമാണവ.

അടുത്ത പ്രഭാതത്തില്‍, മോശെക്കു എത്താന്‍ കഴിയാതിരുന്ന കനാനില്‍ കാലുകുത്താമെന്ന പ്രതീക്ഷയോടെ ഇരുള്‍ പരക്കുന്നതിനുമുമ്പ് ഞങ്ങള്‍ അമ്മാനിലെ അല്‍ വാലീദു ഹോട്ടലിലേക്കു മടങ്ങി. കുളിച്ചു ഭക്ഷണം കഴിച്ചതിനുശേഷം നന്നായി ഉറങ്ങി. ഹൃദ്യമായ കാഴ്ചകളും ചരിത്രസത്യങ്ങളിലേക്കുള്ള മനസ്സിന്‍റെ യാത്രയും യാത്രാക്ഷീണമറിയുവാന്‍ ഇട നല്‍കിയില്ല. അങ്ങനെ ഉഷസായി, സന്ധ്യയുമായി ഒന്നാം ദിവസം.

സന്ധ്യയായി  ഉഷസുമായി രണ്ടാം ദിവസം. യോർദാന്റെ തലസ്ഥാനമായ അമ്മാനിലെ അൽ വാലിദ്ഹോട്ടൽ മുറികളിൽ വെയിക്കിംഗ് അലാം മുഴങ്ങുന്നതിനുമുമ്പ് തന്നെ എല്ലാവരും റെഡിയായിരുന്നു. അടുത്ത ലക്ഷ്യം പ്രതീക്ഷയോടെ കാത്തിരുന്ന വാഗ്ദത്ത ഭൂമി
യാണ്. അതിർത്തിയിലെ കർശനമായ അടിമുടി പരിശോധനകൾക്ക് ശേഷം രണ്ടരയോടെ ഞങ്ങൾ ഇസ്രാ യേൽ മണ്ണിൽ കാൽ ചവുട്ടി സൈനിക ഉദ്യോഗസ്ഥർ ഞങ്ങളെ അഭിവാദ്യം ചെയ്തു.
വിസ്മരിക്കാനാവാത്ത ഒത്തിരി ഓർമ്മകൾ നൽകിയ യാത്രയുടെ തുടക്കമായിരുന്നു അത്.
ഉച്ചയ്ക്ക് ‘’പീറ്റർ ഫിഷ്’’ കൂട്ടിയുള്ള ഭക്ഷണം, യേശുവിൻറെ പട്ടണമായിരുന്നെങ്കിലും ദൈവ ശബ്ദത്തിന് കാതു തുറക്കാത്തതിനാൽ തകർന്നടിഞ്ഞ കഫർന്നഹും പത്രോസിന്റെ വീട്  ഗലീല തടാകത്തിലുള്ള ബോട്ട് യാത്ര യേശുവിൻറെ പ്രഭാഷണ വേദിതുടങ്ങിയവ മനസ്സി്‍ൽ മായാത്ത ഓർമ്മകൾ അവശേഷിപ്പിക്കുന്ന കാഴ്ചകളാണ്.

നസറത്ത്   ശമരിയ  ഏലിയാ വിന്റെ കർമ്മഭൂമിയായകർമേൽ യോപ്പ തുറമുഖം  യെരുശലേമിലെ നിരവധി സ്മാരക മന്ദിരങ്ങൾ  അപ്പത്തിന്റെ വീടായ യെരുശലേം നഗരം   ചാവുകടൽ പ്രലോഭനമല    വിലാപ മതിൽ യേശുവിൻറെ മടങ്ങിവരവുകാത്ത് ഒരുങ്ങിയിരിക്കുന്ന ഒലിവ് മല  യേശു കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ച ഗത്ശമന തോട്ടം കല്ലറ തോട്ടത്തിലെ ‘ഒഴിഞ്ഞ കല്ലറ ‘ ഇവയൊന്നും സന്ദർശകന്റെ മനസ്സിൽ നിന്നൊരിക്കലും മാഞ്ഞുപോകുകയില്ല.

ജീവിതത്തിൽ അസുലഭമായി മാത്രം ലഭിക്കാവുന്ന യേശുവിൻറെ പാദ സ്പർശന മേറ്റ ഗെത്ശമന തോട്ടത്തിൽ നടന്ന തിരുവത്താഴശുശ്രൂഷ ആർക്കും മറക്കാൻ കഴിയുകയില്ല.പാസ്റ്റർ ടി എസ് ഏബ്രഹാം ശുശ്രൂഷ നടത്തി.

ഹോളി ലാൻഡ് സന്ദർശനം ഒരുവിധത്തിൽ പൂർത്തിയാക്കിയ ഞങ്ങൾ തുടർന്ന് ഈജിപ്തിലേക്കുള്ളള്ള യാത്ര ആരംഭിച്ചു.ചാവുകടൽ തീരത്തു കൂടെ ദീർഘദൂരം യാത്ര ചെയ്തു ബേർശേബമരുഭൂമി തരണം ചെയ്തു സോദോം പിന്നിട്ട യാത്ര വൈകിട്ട് നാലേമുക്കാലോടെ ഈജിപ്തിലേക്ക്പ്രവേശിച്ചു. മൂന്ന് ദിവസം ഒപ്പമുണ്ടായിരുന്ന റംസി വിട പറഞ്ഞു  ഉസാമയാണ് പുതിയ ലീഡർ. ഗൈഡ് ടീമിന് ഒരു പേര് നൽകി ഫാമിലി.

യാത്രക്കിടയിൽഏതെങ്കിലും സ്ഥലം കാണാനുള്ള സമയത്ത് ഗൈഡ് നീട്ടി വിളിക്കും ഫാമിലീീ എല്ലാവരും പെട്ടെന്നുണരും.

മലമ്പാതകൾക്കിടയിൽ കുന്നിൻമുകളിലുള്ള കാതറിൻ മോണാസ്ട്രിക്കടുത്തു ബസ് നിന്നു. കുറെ പേർനടന്നും ചിലർ ടാക്സിയിലും ഒട്ടകപ്പുറത്തും മുകളിലെത്തി. അവിടെ മോശയുടെ കിണറും ഒരു മുൾ പടർപ്പും മറ്റും സംരക്ഷിച്ചിരിക്കുന്നു മോശയ്ക്ക് കല്പന നൽകിയത് ഈ പർവ്വതപ്രദ്രശത്ത് എവിടെയോ വച്ചാണെന്ന്ണെന്ന് കരുതുന്നു. ചരിത്രത്തിൻറെ ഭാഗമായ സൂയസ് കനാൽ കടലിനടിയിലൂടെ കടന്ന് യാത്ര തുടരുകയാണ്.

ലോകപ്രശസ്തമായ കെയ്റോ മ്യൂസിയം ആണ് അടുത്ത ലക്ഷ്യം പല നിലകളിലായി പണിതിരിക്കുന്ന പടുകൂറ്റൻ കെട്ടിടത്തിലാണ് മ്യൂസിയം ഫറവോമാരുടെ പ്രതാപം മുഴുവൻ ആ മ്യൂസിയത്തിൽനിഴലിക്കുന്നു  നിരവധി മമ്മികൾ അവിടെയുണ്ട് .ഫറവോയുടെ സമ്പത്തും സൗകര്യങ്ങളും കാണുമ്പോഴാണ് മോശ വേണ്ടെന്ന് വച്ചത് എത്ര വലിയ പദവിയും സമ്പത്തും ആണെന്ന് മനസ്സിലാക്കുക .

മോശ കുഞ്ഞിനെ മാതാപിതാക്കൾ ഒളിപ്പിച്ചുവെച്ച  നൈൽ നദിയിലൂടെ സഞ്ചരിക്കുന്ന ബോട്ടിൽ ആയിരുന്നു അന്നത്തെ അത്താഴം, അതിനുശേഷം ആരാധനയും.
ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡ് ആയിരുന്നു അടുത്ത ലക്ഷ്യം  അനേക ഏക്കറിൽ പണിതിരിക്കുന്നതായ ഭീമൻ പിരമിഡ് അക്കാലത്ത് പടുത്തുയർത്തിയ തുതന്നെഅത്ഭുതമാണ്. യഥാർത്ഥത്തിൽ ഫറോവയുടെ ശവകുടീരങ്ങളാണ് പിരമിഡുകൾ  ചെറുതും വലുതുമായ നിരവധി പിരമിഡുകൾ അവിടെയുണ്ട്.

മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ നിറഞ്ഞ യാത്രയിൽ പലപ്രായക്കാരായ അംഗങ്ങൾ ഉണ്ടായിരുന്നു പൊതുവേ ഗൗരവക്കാരൻ എന്നു കരുതുന്ന പാസ്റ്റർ ടി എസ് എബ്രഹാം സൗഹൃദത്തോടെ എല്ലാവരോടും സംസാരിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു  ദീർഘ യാത്രയുടെ മുഷിപ്പ് മാറ്റുവാൻ സൈമൺ സാറിനെയും മറ്റും അർത്ഥവത്തായ പഴയ പാട്ടുകൾ പാടിയ മാലാപറമ്പ് ബേബിച്ചായന്റെ സൗഹൃദം ആർക്കും മറക്കാനാവില്ല

ഈ യാത്രയെക്കുറിച്ചുള്ളതായിരുന്നു എൻറെ ആദ്യത്തെ പുസ്തക രചനയും മറക്കാനാവില്ലല്ലോ!
(വിശുദ്ധ നാട്ടിലേക്ക് ഒരു ഫെലോഷിപ്പ് ടൂർ എന്ന പുസ്തകത്തിൻറെ കുറച്ചു കോപ്പികൾ ഗുഡ്ന്യൂസ് ഓഫീസിൽ കാണും.തപാൽ ചെലവിനായി പത്തു രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് സഹിതം ആദ്യം ആവശ്യപ്പെടുന്നവർക്ക്  പുസ്തകങ്ങൾ അയച്ചു തരും)

പിന്നീട് ഗുഡ്ന്യൂസിന്റെ സഹകരണത്തോടെ തൃശ്ശൂർ ഹിൻസ് ട്രാവൽസ് നടത്തിയ മൂന്ന് യാത്രകളിൽ സഹോദരൻ ബെന്നിയോടൊപ്പം ഞാനും പങ്കെടുത്തു. ഒടുവിൽ ഒരു യാത്ര തനിയെ ലീഡ്ചെയ്യേണ്ടിവന്നു അതും മറക്കാൻ ആവാത്ത അനുഭവമാണ്.

വായനക്കാരോട്  എനിക്കുള്ള ശുപാർശ. ഒരിക്കലെങ്കിലും സാധിക്കുമെങ്കിൽ ഹോളി ലാൻ്റ് സന്ദർശിക്കണം. പല പ്രസംഗങ്ങളും കേൾക്കുമ്പോൾ  സന്ദർശിച്ച സ്ഥലങ്ങളെല്ലാം  നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തും. അതുകൊണ്ട് ഇത് നല്ലൊരു അനുഭവമായിരിക്കും. സാധ്യത ഉള്ളവർ കഴിവതും ഇവിടം സന്ദർശിച്ചാലും.

മറക്കാനാവാത്ത ഓർമ്മകൾ - 03

പിവൈപിഎ സൗഹൃദവും അമേരിക്കൻ യാത്രയും

സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)

1989 ലെ കുമ്പനാട് കൺവൻഷനിലെ ഗുഡ്ന്യൂസ് സ്റ്റാലിരിക്കയായിരുന്നു ഞാൻ. അന്നു പിവൈപിഎ യിലും ഞാൻ സജീവമായിരുന്നു. എനിക്കു വലിയ അടുപ്പമില്ലെങ്കിലും എന്നെ നന്നായി അറിയാവുന്ന കുമ്പനാട്ടുകാരനായ ഒരു സഹോദരൻ സ്റ്റാളിൽ വന്ന് കുശലപ്രശ്നങ്ങൾക്കൊടുവിൽ ചിരിച്ചുകൊണ്ട് ചോദിച്ചു: പിവൈപിഎയിലെ എല്ലാവരും അമേരിക്കയിൽ വന്നു, സാർ മാത്രമാണെന്താണ് അമേരിക്കയിൽ വരാത്തത്?. എനിക്കു പ്രത്യേക മറുപടി ഒന്നും പറയാനാനില്ലായിരുന്നു. തുടർന്നു അദ്ദേഹം പറഞ്ഞു: സാർ അമേരിക്കയിൽ വരണം. പാസ്പ്പോർട്ടിൻ്റെ ഒരു കോപ്പി എനിക്കു തരണം. ഇതു പറഞ്ഞ് താൻ അവിടെ നിന്നു പോയി. പാസ്പോർട്ടിൻ്റെ കോപ്പി എന്ന്, എങ്ങനെ അദ്ദേഹത്തെ ഏൽപിച്ചു എന്നു ഞാൻ ഓർക്കുന്നില്ല. ആ വിഷയമേ ഞാൻ മറന്നു. കാരണം, സ്റ്റാളിൽ വച്ചു കാണുമ്പോൾ പല സ്നേഹിതരും പലതും പറഞ്ഞു പരിചയം പുതുക്കി പോകാറുണ്ട്. അതെല്ലാം തമ്മിൽ കാണുമ്പോഴുള്ള ഭംഗിവാക്കിന് അപ്പുറം ഒന്നുമാകാറില്ല.

ഏതാണ്ട് ആറു മാസത്തിനു ശേഷം മെയ് അവസാനമോ ജൂൺ ആദ്യമോ ആണെന്നാണ് എൻ്റെ ഓർമ്മ - അമേരിക്കയിൽ നിന്നു വന്ന ഒരു സഹോദരൻ ശാലേം പ്രസ്സിൽ വന്നു എൻ്റെ പേരെഴുതിയ ഒരു വലിയ മഞ്ഞ കവർ ഏൽപ്പിച്ചു. കവർ തുറന്നു നോക്കിയ ഞാൻ അത്ഭുതപ്പെട്ടു. അമേരിക്കൻ വിസക്കു എമ്പസിയിൽ കൊണ്ടുപോകാനുള്ള ഫയൽ ആയിരുന്നു അത്. ഞാൻ വിവരം വി.എം മാത്യു സാറിനോടു പറഞ്ഞു. വിസക്കു പോകുവാൻ തയ്യാറാകുവാൻ പറഞ്ഞു. മുൻപു പോയവരോടും ട്രാവൽ ഏജൻസിയിൽ തിരക്കിയപ്പോഴും കൊണ്ടുപോകേണ്ട ഡോക്കുമെൻ്റിൻ്റെ നീണ്ട ലിസ്റ്റു കിട്ടി. അവയെല്ലാം സഘടിപ്പിക്കുക എളുപ്പമായിരുന്നില്ല. എന്തോ ചില രേഖകളുമായി ഞാൻ മദ്രാസിലെത്തി. അവിടെ സഹായത്തിനു ആരുമുണ്ടായിരുന്നില്ല.

ഇന്നത്തെപ്പോലെ ഓൺലൈൻ ബുക്കിങ്ങ് ഒന്നുമില്ലായിരുന്നു. എമ്പസിയുടെ മതിലിനു പുറത്ത് ആളുകൾ വരിയായി നിൽക്കുകയാണ്. നേരത്തെ ഓഫീസിൽ കയറുവാൻ  നേരം വെളുക്കുന്നതിനുമുമ്പുതന്നെ ആളുകൾ ക്യൂവിൽ സ്ഥാനം പിടിക്കും. സമയമാകുമ്പോൾ ഗെയിറ്റു തുറക്കും.രേഖകൾ പരിശോധിച്ച് എല്ലാവരെയും ടോക്കൺ നൽകി ഒരു ഹാളിൽ ഇരുത്തും. ഓരോരുത്തരെ ഓരോ കൗണ്ടറിലേക്കു വിളിക്കും. ഇതാണ് അന്നത്തെ രീതി. പ്രതീക്ഷയോടെ വന്നിട്ട് വിസ കിട്ടാതെ മടങ്ങുന്നവരുടെ പ്രതികരണങ്ങൾ വ്യത്യസ്ഥമായിരുന്നു.

എൻ്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. എന്തൊക്കെ ചോദിക്കും, എന്തു മറുപടി പറയുമെന്ന പരിഭ്രമമായിരുന്നു അപ്പോൾ. കൗണ്ടറിലെത്തിയ ഞാൻ ഫയലുകൾ കൈമാറി. കുറെ ചോദ്യങ്ങൾ ചോദിച്ചു. ഒക്കലഹോമ സഭയുടെ ലെറ്റർ ഹെഡിൽ കണ്ട പേരുകൾ നോക്കി ഇതിൽ ആരെങ്കിലും ബന്ധുക്കൾ ഉണ്ടോ എന്നു ചോദിച്ചു. അപേക്ഷാ ഫോറത്തിൻ്റെ അടിയിൽ എന്തോ എഴുതി ഒരു അഫിഡവിറ്റ് വാങ്ങി അയച്ചു തരുവാൻ പറഞ്ഞ് പാസ്പോർട്ടും എല്ലാം തിരികെ തന്നു. വിസ അനുവദിക്കുവാനുള്ള ഫയൽ അവിടെ വയ്ക്കും നിരസിക്കുന്നവ എന്തെങ്കിലും കാരണം പറഞ്ഞ് മടക്കിത്തരും. അതാണ് അന്നത്തെ രീതി. വിസ കിട്ടില്ലെന്നു ഉറപ്പിച്ചു ഞാൻ മടങ്ങിപ്പോന്നു.

വീട്ടിലെത്തി അടുത്ത ദിവസം വിസ കിട്ടിയോ എന്നു അമേരിക്കയിൽ നിന്നു പേപ്പർ അയച്ച സഹോദരൻ വിളിച്ചു ചോദിച്ചു. ഒരു അഫിഡവിറ്റ് വേണമെന്ന് കുറിച്ചിരുന്ന ഭാഗം ഞാൻ വായിച്ചു കേൾപ്പിച്ചു. അടുത്ത ദിവസം അയക്കാം എന്ന് പറഞ്ഞ് ഫോൺ വച്ചു . അത് എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് വന്ന ഒരാൾ വശം ആവശ്യപ്പെട്ട രേഖ കൊടുത്തയച്ചു.

വീണ്ടും എംബസിയിലേക്ക് വരേണ്ട അയച്ചാൽ മതിയെന്ന് അവർ പറഞ്ഞെങ്കിലും മലയാളി കോൺഫറൻസ് നടക്കുന്ന സമയമായതുകൊണ്ട് അതിനു മുൻപ് എത്തണം എന്നു കരുതിയതിനാൽ ഞാൻ വീണ്ടും മദ്രാസ് ഓഫീസിൽ പോയി. കൗണ്ടറിൽ എത്തിയപ്പോൾ പഴയതുപോലെ ചോദ്യങ്ങൾ ആവർത്തിക്കുവാൻ തുടങ്ങി.കഴിഞ്ഞ ആഴ്ച വന്നിരുന്ന വിവരം പറഞ്ഞു അഫിഡവിറ്റ് കൊടുത്തു. അതുപരിശോധിച്ച ശേഷം വെയിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു.

 ഉച്ചകഴിഞ്ഞ് ആറുമാസത്തെ വിസ അടിച്ച പാസ്സ്‌പോർട്ട് കയ്യിൽ തന്നു. അങ്ങനെ ആദ്യത്തെ അമേരിക്കൻ യാത്രയ്ക്ക് തയ്യാറായി.യാതൊരു പരിചയവുമില്ലാത്ത രാജ്യത്തേക്ക് ഒറ്റയ്ക്കാണ് യാത്ര. കൊച്ചിയിൽ നിന്ന് ബോംബെ വഴിയാണ് പോകേണ്ടത്. അന്ന് ബോംബേ ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്ന് ഇൻറർനാഷണലിൽ മാറി കയറണമായിരുന്നു. അതൊരു ഭഗീരഥപ്രയത്നമായിരുന്നു. അങ്ങനെ എയർ ഇന്ത്യയിൽ യാത്ര ആരംഭിച്ചു . വൈകിട്ട് എട്ടു മണിയോടെ ന്യൂയോർക്കിൽ എത്തുമെന്നായിരുന്നു അറിഞ്ഞത്. അവിടെ എത്തിയപ്പോൾ നാലുമണി ആണെന്ന് തോന്നിപ്പോയി അത്രമാത്രം വെളിച്ചമായിരുന്നു. പുറപ്പെടുന്നതിന് മുൻപ് യാത്രയിൽ സഹായിക്കാൻ മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന് ട്രാവൽ ഏജൻസിയിൽ തിരക്കി. ന്യൂയോർക്കിലേക്ക് ഒരാൾ ഉണ്ടെന്നു അറിഞ്ഞു. കൊച്ചിയിൽ വച്ച് അദ്ദേഹവുമായി പരിചയപ്പെട്ടു. ഏക്കറുകളോളം പരന്നുകിടക്കുന്ന തിരക്കേറിയ കെന്നഡി എയർപോർട്ടിൽ ആദ്യമായി എത്തുന്ന ഒരാളുടെ സ്ഥിതി വിവരിക്കുവാൻ പ്രയാസമാണ്.

 ആളുകളെല്ലാം പരക്കംപായുകയാണ്. പരിചയപ്പെട്ട സഹോദരൻ്റെ പൊടിപോലും കണ്ടില്ല!. ആളുകൾ പോകുന്നതിനു പുറകെ പോയി കസ്റ്റംസ് കാര്യങ്ങളെല്ലാം നിർവഹിച്ചു . എനിക്ക് പോകേണ്ടത് അമേരിക്കൻ എയർ ലൈൻസിൽ ഡാളസിലേക്കാണ്.

 എങ്ങനെ ആ ടെർമിനലിൽ എത്തും.ഒരു പിടിയുമില്ല കുറെ നേരം ആലോചിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങി ശ്രദ്ധിച്ചു നിന്നു.മുന്നിലുള്ള റോഡിലൂടെ പോകുന്ന എയർപോർട്ട് ബസ് കണ്ടു. ബസിലെ ബോർഡിൽ ടെർമിനൽ നമ്പറും അവിടെ വരുന്ന വിമാനങ്ങളുടെ വിവരങ്ങളും തെളിഞ്ഞു കൊണ്ടിരുന്നു. കുറച്ചു നേരം വെയിറ്റ് ചെയ്ത് കാര്യങ്ങൾ മനസിലാക്കിയ ശേഷം ഒരു ബസ്സിൽ കയറി അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് വരുന്ന ടെർമിനലിൽ ഇറങ്ങി. അവിടെ കണ്ടവരോട് ഞാൻ ചോദിച്ചതൊന്നും അവർക്കും അവർ പറഞ്ഞതൊന്നും എനിക്കും പൂർണമായി മനസിലായില്ല . ടിക്കറ്റ് കാണിച്ചപ്പോൾ കൗണ്ടർ കാണിച്ചു തന്നു. ഡാളസിലേക്ക് ചെക്ക് ഇൻ ചെയ്തു.

അവിടെ ചെന്നപ്പോൾ ഗുഡ് ന്യൂസ് പ്രതിനിധി ബ്രദർറെജി ഏബ്രഹാമും അച്ചായനും അമ്മയും എന്നെ കാത്തുനിന്നിരുന്നു. അവരുടെ വീട്ടിൽ എന്നെ സ്വീകരിച്ചു. ആദ്യകാലത്തെ മിക്കയാത്ര കളിലും ആ കുടുംബം തന്നെയാണ് എനിക്ക് ആതിഥ്യം ഒരുക്കിയത്. അടുത്ത ദിവസം റെജി ചില കടകൾ പരിചയപ്പെടുത്തുകയും അമേരിക്കൻ യാത്രയിലെ ഉപയോഗത്തിനായി ഒരു സ്യൂട്ട് വാങ്ങിത്തരികയും ചെയ്തു. പല യാത്രക്ക് അത് ഉപയോഗപ്പെട്ടു. 

 വിയർത്തൊഴുകുമ്പോഴും മലയാളികൾ സ്യൂട്ട് ധരിക്കുന്ന കാലമായിരുന്നു അത്. ആ വർഷത്തെ മലയാളി കോൺഫറസ് നടന്നത് DFW എയർ പോർട്ടിലെ ഹയറ്റ് റീജൻസി ഹോട്ടലിലാണ് റെജിയും ഞാനും ഹോട്ടൽ ലോബിയിൽ നിൽക്കുമ്പോൾ താടി വെച്ച ഒരു സഹോദരൻ ചിരിച്ചു കൊണ്ട് 

'എന്നെ അറിയുമോ?’ എന്ന് ചോദിച്ചു 

‘ഓർക്കുന്നില്ല ‘ ഞാൻ മറുപടി പറഞ്ഞു. പക്ഷേ ആ ചിരി എൻ്റെ മനസ്സിൽ തങ്ങി നിന്നിരുന്നു.

‘ഞാൻ സണ്ണി ‘ സ്വയം പരിചയപ്പെടുത്തി.

‘സണ്ണി കൊടുന്തറ ?‘ ഞാൻ ചോദിച്ചു. മറുപടിയും ചിരിയായിരുന്നു.

എൻ്റെ വിസക്കു വേണ്ടി എല്ലാം ചെയ്തുതന്ന സഹോദരനെ തിരിച്ചറിയാൻ കഴിയാതെ പോയതിൽ ഞാൻ സോറി പറഞ്ഞു. അഞ്ചാറു മാസം മുൻപ് ഞാൻ കാണുമ്പോൾ താടിയില്ലായിരുന്നു. പിന്നീട്. കുറച്ചുകാലം സഹോദരൻ സണ്ണി ഒക്കലഹോമയിലെ ഗുഡ്ന്യൂസ് പ്രതിനിധിയായി പ്രവർത്തിച്ചു

പിന്നീട് ഒന്ന് രണ്ട് വട്ടം യാത്രാസംബന്ധമായി ചില കടലാസുകൾ ആവശ്യം വന്നപ്പോൾ എന്നെ സഹായിച്ചത് ബ്രദർ ഷാജി മണിയാറ്റ് ആണ്. അദ്ദേഹം ഇപ്പോൾ ഓൺലൈൻ ഗുഡ്ന്യൂസിൻ്റെ ഡയറക്ട് ബോർഡംഗമാണ്.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും വന്നുചേർന്ന രണ്ടായിരത്തി അധികം പ്രതിനിധികൾ സംബന്ധിച്ച വലിയ കോൺഫറൻസ് ആയിരുന്നു അത് . ആ സമ്മേളനത്തിൽ സംബന്ധിക്കുവാൻ കഴിഞ്ഞത് അനുഗ്രഹമായിരുന്നു 

ബ്രദർ റെജിയുടെ ഉത്സാഹത്തിൽ കോൺഫറൻ ട്രഷറർ പാസ്റ്റർ കെ. ഐ. തോമസിൻ്റെ സഹകരണത്തോടെ ഒരു സ്റ്റാൾ ക്രമീകരിച്ചു. മലയാളി കോൺഫറൻസിൽ ഗുഡ്ന്യൂസിനു ആദ്യമായി ഒരു സ്റ്റാൾ ക്രമീകരിച്ചത് ആ കോൺഫറൻസിൽ ആണെന്നാണ്  എൻ്റെ ഓർമ്മ. ഗുഡ്ന്യൂസിന്റെ മറ്റൊരു പ്രതിനിധിയായ ബ്രദർ എസ്. /പി ജയിംസ് തുടങ്ങി പലരും കൗണ്ടറിൽ സഹകരിച്ചു. അനേകരെ പരിചയപ്പെടുവാനും ഗുഡ്ന്യൂസിനെ പരിചയപ്പെടുത്തുവാനും കോൺഫറൻസ് മുഖാന്തരമായി.

എൻ്റെ പല യാത്രകളിൽ വിവിധ നിലകളിൽ സഹകരിച്ചവർ, ഒഴിഞ്ഞു മാറിയവർ, പാസ്റ്റർമാർ, സഭകൾ, അവിടത്തെ യാത്രകളിൽ ദീർഘദൂരം കാറിൽ കൊണ്ടു പോയവർ, എനിക്ക് താമസത്തിന് വീട് തുറന്നു തന്ന പ്രിയപ്പെട്ടവർ -മിക്ക വീടുകളിലെയും മുറികൾ അവരുടെ കരുതലുകൾ - തുടങ്ങിവ വിവിധ കാര്യങ്ങളെല്ലാം എന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നു!

 ഇപ്പോൾ മറ്റൊരു കാര്യം കൂടെ എൻറെ ഓർമ്മയിൽ എത്തി. പാസ്റ്റർ കെ. ഇ മാത്യു കുമ്പനാട് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം കുറച്ചു പണം വായ്പയായി ചോദിച്ചു. പകരമായി അമേരിക്കയിലേക്ക് പോകുവാൻ വിസ ശരിയാക്കിതരാം എന്ന് പറഞ്ഞു. പക്ഷേ അന്ന് എനിക്ക് പണം കൊടുക്കുവാൻ കഴിഞ്ഞില്ല. അന്ന് ആ സഹായം ചെയ്തിരുന്നെങ്കിൽ എൻ്റെ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. ഗുഡ്ന്യൂസുമായി സഹകരിക്കുവാനോ ഇങ്ങനെ പ്രയോജനപ്പെടുവാനോ എനിക്ക് കഴിയുമായിരുന്നില്ല എന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ അന്ന് ദൈവം എന്നെ ആ യാത്രയിൽ നിന്ന് തടഞ്ഞതാകാം എല്ലാം നന്നായി ചെയ്യുന്ന ദൈവത്തിന് ഒരിക്കലും തെറ്റു പറ്റുകയില്ലല്ലോ.

മറക്കാനാവാത്ത ഓർമ്മകൾ - 02

സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)

താണ്ട് 40 വർഷത്തിനു മുമ്പ് ഞാൻ ഇൻഡ്യാ എവരി ഹോം ക്രൂസേഡിൽ പ്രവർത്തിക്കുന്നകാലം. അന്ന് വിദേശയാത്ര സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യം. സിലോൺ എവരി ഹോം ക്രൂസേഡിലെ ഒരു കോൺഫറൻസിനായി ഇന്ത്യയിൽ നിന്ന് രണ്ടുപേരെ അയക്കുവാൻ നിർദ്ദേശം വന്നു.

കേരളത്തിൽ നിന്നും മദ്രാസ് ഓഫീസിൽ നിന്നും ഓരോരുത്തർക്ക് ചീട്ട് വീണു. കേരളത്തിലെ ഓഫീസിൽ അന്ന് ഉണ്ടായിരുന്ന മുതിർന്ന ആർക്കും പാസ്പോർട്ട് ഇല്ലായിരുന്നു. ഞാൻ എന്തോ കൗതുകത്തിന് വാങ്ങി വച്ചിരുന്ന പാസ്പോർട്ടിനെക്കുറിച്ച് പെട്ടെന്ന് ഓർത്തു , എനിക്ക് പാസ്പോർട്ട് ഉണ്ടെന്ന് ഓഫീസിൽ അറിയിച്ചു. അങ്ങനെ കോൺഫറൻസിനായി പോകുവാനുള്ള അവസരം എനിക്കു ലഭിച്ചു. യാത്രാ സംബന്ധമായ കാര്യങ്ങൾ എല്ലാം മദ്രാസിലെ ഓഫീസിൽ നിന്നു ഡയറക്ടർ മി. ജെയിംസ് എബനേസർ സാർ ക്രമീകരിച്ചു.

 ഞാൻ മദ്രാസ് ഓഫീസിലെത്തി. തോമസ് കുക്ക് കമ്പനിയിൽ നിന്നു കുറച്ചു ഫോറിൻ കറൻസി വാങ്ങി. മദ്രാസ് ഓഫീസിൽ നിന്നുള്ള സഹോദരനുമൊത്ത് വീസ ഓഫീസിൽ പോയി. അന്ന് സിലോണിലേക്കു വീസ ലഭിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, ആദ്യത്തെ വിസയും വിദേശ യാത്രയും ഒരു രേഖയായി പരിഗണിക്കും. അന്നത്തെ പാസ്പോർട്ട് ഇന്നത്തേതിൻ്റെ ഇരട്ടി വലുപ്പമുള്ളതായിരുന്നു. അതിലെ ഒരു പേജു മുഴുവൻ നിറഞ്ഞുനിൽക്കുന്ന റബർ സ്റ്റാമ്പായിരുന്നു വീസ. യാത്രക്കായി മദ്രാസിൽ നിന്ന് ട്രെയിനിൽ രാമേശ്വരത്തെത്തി. അവിടെ നിന്ന് കൊളമ്പോയിലേക്ക് ഫെറിയിലാണ് (ചെറിയ കപ്പൽ) യാത്ര. ഞങ്ങൾ രാമേശ്വരത്ത് എത്തിയപ്പോഴേക്കും അന്നത്തെ ഫെറി ഫുൾ ആയി. അടുത്ത ഫെറി സർവീസിനായി ഒന്നര ദിവസത്തോളം അവിടെ താമസിക്കേണ്ടി വന്നു. രാമേശ്വരത്തെ അപ്പൊസ്ഥലൻ എന്നറിയപ്പെട്ടിരുന്ന പാസ്റ്റർ എം. പൗലോസിനെ സന്ദർശിക്കണമെന്നാഗ്രഹിച്ചുവെങ്കിലും അന്ന് അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല.

 കടൽ യാത്രയും ആദ്യ അനുഭവമായിരുന്നു. ഒരു സൈഡ് സീറ്റ് കണ്ടെത്തി യാത്ര തുടർന്നു. അപ്പർ ഡെക്ക് ഫസ്റ്റ് ക്ലാസ്സാണ്. മുകളിലേക്കുള്ള വാതിൽ അവർ തുറന്നിട്ടിരിക്കും. പരിചയമില്ലാത്തവർ കാഴ്ചകൾ കാണാനായി മുകളിലേക്കു കയറുക പതിവാണ്. കുറച്ചുകഴിയുമ്പോൾ ചെക്കർ വന്ന് വാതിലടക്കും. ഫൈൻ ആയി കിട്ടാവുന്ന സംഖ്യ പിരിച്ചെടുക്കും. അത് അവരുടെ സ്ഥിരം പരിപാടിയാണ്. കൊളമ്പോ പോർട്ടിൽ ഞങ്ങളെ സ്വീകരിക്കുവാൻ ഇ.എച്ച്.സി. പ്രവർത്തകർ വാഹനവുമായി കാത്തുനിന്നിരുന്നു.

രണ്ടു ദിവസത്തെ മീറ്റിംഗുകൾ ഞങ്ങൾക്കു നഷ്ടമായി. പ്രധാന പ്രസംഗകൻ ബാഗ്ലൂരിൽ നിന്നുവന്ന വിബിഎസ് (ഒറിജിനൽ) ഡയറക്ടറായിരുന്നു. പേര് ഓർക്കുന്നില്ല. അദ്ദേഹത്തിൻ്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഒരു വാക്യമെടുത്താൽ അതു മിതും പറഞ്ഞ് കാടുകയറി പോകാതെ വിഷയത്തിൽ പിടിച്ചുകയറി കയറി പോകുന്ന വ്യഖ്യാന രീതി മറക്കാനാവില്ല. അവസാന ദിവസം ആരാധനയോടനുബന്ധിച്ചു കർതൃമേശയുണ്ടായിരുന്നു. വീഞ്ഞിനു പകരം മുന്തിരി ചാറല്ലാതെ മറ്റെന്തോ ഉപയോഗിച്ചു നടത്തിയ മേശയിൽ സംബന്ധിക്കുവാൻ മടി തോന്നിയെങ്കിലും പങ്കെടുത്തു. പലതുകൊണ്ടും ശ്രദ്ധേയമായ സമ്മേളമായിരുന്നു അത്.

 ഞങ്ങൾ എത്താൻ വൈകിയതിൻ്റെ കാരണം സിലോൺ ഡയറക്ടറായ മി.തേവബാലസിംഗം ചോദിച്ചറിഞ്ഞിരുന്നു. കോൺഫറൻസ് കഴിഞ്ഞ് സിലോണിലെ തേയിലത്തോട്ടവും മറ്റും കാണുവാൻ അവസരം അദ്ദേഹം ഒരുക്കിയിരുന്നു. ഒരു ദിവസം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങി. ഒരു പ്രാവശ്യം കൂടെ സിലോൺ സന്ദർശിക്കണമെന്നു മനസിൽ കരുതിയാണു മടങ്ങിയതെങ്കിലും അവിടെ തുടർന്നുണ്ടായ ആഭ്യന്തരകലാപം മൂലം. കഴിഞ്ഞില്ല. എങ്കിലും ആദ്യ യാത്രാനുഭങ്ങൾ അവിസ്മരണീയങ്ങളായിരുന്നു. അൽപം ഷോപ്പിംഗിനായി ഒരു മാളിൽ പോയി. വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു ജപ്പാൻ നിർമിത പാനസോണിക്ക് റേഡിയോ - സ്റ്റീരിയോ ടേപ്പ് റെക്കാർഡറും മറ്റു ചില ഫോറിൻ സാധങ്ങളും വാങ്ങി. അന്നു വാങ്ങിയ ഒറിജിനൽ തെർമോസ് ഫ്ലാസ്ക്ക് ഇന്നും ഓർമ്മക്കായി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

1982 ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ രണ്ടു വരെയായിരുന്നു ആ യാത്ര. തിരികെ പോകാനൊരുങ്ങുമ്പോൾ വന്നതുപോലെ ഞങ്ങൾ ഇനിയും ബുദ്ധിമുട്ടരുതെന്നു കരുതി ഡയറക്ടർ സാർ എടുത്തു വച്ചിരുന്ന മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് കയ്യിൽ തന്നപ്പോൾ അത്ഭുതപ്പെട്ടു പോയി. ആദ്യ വിമാന യാത്ര ആർക്കും മറക്കാനാവില്ലല്ലോ. പെട്ടിയൊക്കെ പാക്കുചെയ്തു. അവിടെ വിതരണം ചെയ്ത ‘ഔവർ ഡെയ്ലി ബ്രെഡ്’ എന്ന ചെറിയ ധ്യാന പുസ്തകം വീണ്ടും ഉപയോഗിക്കാനായി ഏറ്റവും മുകളിലായി വെച്ചു.

എയർപോർട്ടിലെ കസ്റ്റംസ് പരിശോധന കർക്കശമാണെന്ന് മനസിലായി. ഇലക്ട്രോണിക് സാധനങ്ങൾക്ക് ഡ്യൂട്ടി ഉറപ്പ്. കൈവശം വേണ്ടത്ര പണവുമില്ല. കസ്റ്റംസ് പരിശോധന ഇന്നത്തെപ്പോലെയല്ല. അവർ പെട്ടിയഴിച്ചാൽ സകല സാധനവും വാരിവലിച്ച് പുറത്തിടും. തിരികെ അടുക്കി വയ്ക്കുന്നതു ശ്രമകരമായ പണിയാണ്.

 വലിയ ആകാംക്ഷയോടെ വിമാനത്തിൽ കയറി. മറക്കാനാവാത്ത ആദ്യ വിമാന യാത്ര. കന്നിയാത്രക്കാർക്ക് കനിഞ്ഞു നൽകാറുള്ള വിൻഡോ സീറ്റുകിട്ടിയത് സന്തോഷം ഇരട്ടിയാക്കി!

കൊളമ്പോയിൽ നിന്നു തിരുവനന്തപുരത്തേക്കാണ് യാത്ര. കസ്റ്റംസിനെക്കുറിച്ചുള്ള ആശങ്ക യാത്രയുടെ ആസ്വാദ്യതന്നെ കുറച്ചു കളഞ്ഞു. എയർപോർട്ട് ആദ്യം കാണുമ്പോഴുള്ള ആഹ്ലാദവും അങ്കലാപ്പും ചെറുതൊന്നുമല്ല. ഞാൻ പെട്ടിയുമായി കസ്റ്റംസ് ഓഫീസറുടെ മുന്നിലെത്തി. ആദ്യയാത്രക്കാരുടെയും ഡ്യൂട്ടി സാധനങ്ങൾ പെട്ടിയിലുള്ളവരുടെയും മുഖത്തുനോക്കി അവർ കാര്യങ്ങൾ വായിച്ചെടുക്കും. 

40 വർഷം മുമ്പുള്ള കഥയാണു ഞാൻ ഓർത്തെടുക്കുന്നത്. പെട്ടി തുറക്കുവാൻ ഓഫീസർ ആവശ്യപ്പെട്ടു. ഞാൻ പെട്ടി തുറന്നുവെച്ചു. ഡെയിലി ബ്രഡ് കണ്ട ഓഫീസർ എൻ്റെ മുഖത്തുനോക്കി ചോദിച്ചു: പാസ്റ്ററാണോ? ഒരു സുവിശേഷ പ്രവർത്തകനാണന്നും ശ്രീലങ്കയിൽ ഒരു കോൺഫറൻസിനു പോയതാണെന്നും ശാന്തമായി മറുപടി പറഞ്ഞു. പെട്ടിയടച്ചു പൊയ്കൊള്ളാൻ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. അദ്ദേഹം ഒരു വിശ്വാസിയാണെന്നു മനസിലായി. കൂടുതൽ പരിചയപ്പെടുവാനൊന്നും അവിടെ സമയമില്ല.

 യാത്രയിൽ തുണയായ Our Daily Bread നു ഗുഡ്ന്യൂസുമായി ഒരു ബന്ധമുണ്ട്. ഗുഡ്ന്യൂസിൻ്റെ എംബ്ലത്തിലെ തുറന്ന ബൈബിൾ ഡെയിലി ബ്രെഡിൽ നിന്നു ഞാൻ നിർദ്ദേശിച്ചതാണ്. ഇന്നത്തെ ചിന്തയിലെ പല രചനകൾക്കും എനിക്ക് സഹായമായതും ഡെയിലി ബ്രഡ് എന്ന ചെറിയ ധ്യാനക്കുറിപ്പുകളാണ്.

ഇന്നിതു വായിക്കുമ്പോൾ ഇതിലെന്തു പുതുമ എന്നു തോന്നാം. ആദ്യാനുഭവങ്ങൾക്ക് അതിൻ്റേതായ പ്രാധാന്യമുണ്ട്. വിമാനത്തിൻ്റെ ശബ്ദം കേൾക്കുമ്പോൾ മുറ്റത്തേക്ക് ഓടിയിറങ്ങി ആകാശത്തേക്കു നോക്കുന്നവർ ഇന്നുമില്ലേ? 40 വർഷം മുമ്പുണ്ടായ അനുഭവം മറക്കാനെളുപ്പമല്ലല്ലോ! അതും ആത്മിയ പ്രവർത്തനവുമായി ബന്ധപ്പെട്ടതാകുമ്പോൾ !