പിവൈപിഎ സൗഹൃദവും അമേരിക്കൻ യാത്രയും
മറക്കാനാവാത്ത ഓർമ്മകൾ - 03
സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)
1989 ലെ കുമ്പനാട് കൺവൻഷനിലെ ഗുഡ്ന്യൂസ് സ്റ്റാലിരിക്കയായിരുന്നു ഞാൻ. അന്നു പിവൈപിഎ യിലും ഞാൻ സജീവമായിരുന്നു. എനിക്കു വലിയ അടുപ്പമില്ലെങ്കിലും എന്നെ നന്നായി അറിയാവുന്ന കുമ്പനാട്ടുകാരനായ ഒരു സഹോദരൻ സ്റ്റാളിൽ വന്ന് കുശലപ്രശ്നങ്ങൾക്കൊടുവിൽ ചിരിച്ചുകൊണ്ട് ചോദിച്ചു: പിവൈപിഎയിലെ എല്ലാവരും അമേരിക്കയിൽ വന്നു, സാർ മാത്രമാണെന്താണ് അമേരിക്കയിൽ വരാത്തത്?. എനിക്കു പ്രത്യേക മറുപടി ഒന്നും പറയാനാനില്ലായിരുന്നു. തുടർന്നു അദ്ദേഹം പറഞ്ഞു: സാർ അമേരിക്കയിൽ വരണം. പാസ്പ്പോർട്ടിൻ്റെ ഒരു കോപ്പി എനിക്കു തരണം. ഇതു പറഞ്ഞ് താൻ അവിടെ നിന്നു പോയി. പാസ്പോർട്ടിൻ്റെ കോപ്പി എന്ന്, എങ്ങനെ അദ്ദേഹത്തെ ഏൽപിച്ചു എന്നു ഞാൻ ഓർക്കുന്നില്ല. ആ വിഷയമേ ഞാൻ മറന്നു. കാരണം, സ്റ്റാളിൽ വച്ചു കാണുമ്പോൾ പല സ്നേഹിതരും പലതും പറഞ്ഞു പരിചയം പുതുക്കി പോകാറുണ്ട്. അതെല്ലാം തമ്മിൽ കാണുമ്പോഴുള്ള ഭംഗിവാക്കിന് അപ്പുറം ഒന്നുമാകാറില്ല.
ഏതാണ്ട് ആറു മാസത്തിനു ശേഷം മെയ് അവസാനമോ ജൂൺ ആദ്യമോ ആണെന്നാണ് എൻ്റെ ഓർമ്മ - അമേരിക്കയിൽ നിന്നു വന്ന ഒരു സഹോദരൻ ശാലേം പ്രസ്സിൽ വന്നു എൻ്റെ പേരെഴുതിയ ഒരു വലിയ മഞ്ഞ കവർ ഏൽപ്പിച്ചു. കവർ തുറന്നു നോക്കിയ ഞാൻ അത്ഭുതപ്പെട്ടു. അമേരിക്കൻ വിസക്കു എമ്പസിയിൽ കൊണ്ടുപോകാനുള്ള ഫയൽ ആയിരുന്നു അത്. ഞാൻ വിവരം വി.എം മാത്യു സാറിനോടു പറഞ്ഞു. വിസക്കു പോകുവാൻ തയ്യാറാകുവാൻ പറഞ്ഞു. മുൻപു പോയവരോടും ട്രാവൽ ഏജൻസിയിൽ തിരക്കിയപ്പോഴും കൊണ്ടുപോകേണ്ട ഡോക്കുമെൻ്റിൻ്റെ നീണ്ട ലിസ്റ്റു കിട്ടി. അവയെല്ലാം സഘടിപ്പിക്കുക എളുപ്പമായിരുന്നില്ല. എന്തോ ചില രേഖകളുമായി ഞാൻ മദ്രാസിലെത്തി. അവിടെ സഹായത്തിനു ആരുമുണ്ടായിരുന്നില്ല.
ഇന്നത്തെപ്പോലെ ഓൺലൈൻ ബുക്കിങ്ങ് ഒന്നുമില്ലായിരുന്നു. എമ്പസിയുടെ മതിലിനു പുറത്ത് ആളുകൾ വരിയായി നിൽക്കുകയാണ്. നേരത്തെ ഓഫീസിൽ കയറുവാൻ നേരം വെളുക്കുന്നതിനുമുമ്പുതന്നെ ആളുകൾ ക്യൂവിൽ സ്ഥാനം പിടിക്കും. സമയമാകുമ്പോൾ ഗെയിറ്റു തുറക്കും.രേഖകൾ പരിശോധിച്ച് എല്ലാവരെയും ടോക്കൺ നൽകി ഒരു ഹാളിൽ ഇരുത്തും. ഓരോരുത്തരെ ഓരോ കൗണ്ടറിലേക്കു വിളിക്കും. ഇതാണ് അന്നത്തെ രീതി. പ്രതീക്ഷയോടെ വന്നിട്ട് വിസ കിട്ടാതെ മടങ്ങുന്നവരുടെ പ്രതികരണങ്ങൾ വ്യത്യസ്ഥമായിരുന്നു.
എൻ്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. എന്തൊക്കെ ചോദിക്കും, എന്തു മറുപടി പറയുമെന്ന പരിഭ്രമമായിരുന്നു അപ്പോൾ. കൗണ്ടറിലെത്തിയ ഞാൻ ഫയലുകൾ കൈമാറി. കുറെ ചോദ്യങ്ങൾ ചോദിച്ചു. ഒക്കലഹോമ സഭയുടെ ലെറ്റർ ഹെഡിൽ കണ്ട പേരുകൾ നോക്കി ഇതിൽ ആരെങ്കിലും ബന്ധുക്കൾ ഉണ്ടോ എന്നു ചോദിച്ചു. അപേക്ഷാ ഫോറത്തിൻ്റെ അടിയിൽ എന്തോ എഴുതി ഒരു അഫിഡവിറ്റ് വാങ്ങി അയച്ചു തരുവാൻ പറഞ്ഞ് പാസ്പോർട്ടും എല്ലാം തിരികെ തന്നു. വിസ അനുവദിക്കുവാനുള്ള ഫയൽ അവിടെ വയ്ക്കും നിരസിക്കുന്നവ എന്തെങ്കിലും കാരണം പറഞ്ഞ് മടക്കിത്തരും. അതാണ് അന്നത്തെ രീതി. വിസ കിട്ടില്ലെന്നു ഉറപ്പിച്ചു ഞാൻ മടങ്ങിപ്പോന്നു.
വീട്ടിലെത്തി അടുത്ത ദിവസം വിസ കിട്ടിയോ എന്നു അമേരിക്കയിൽ നിന്നു പേപ്പർ അയച്ച സഹോദരൻ വിളിച്ചു ചോദിച്ചു. ഒരു അഫിഡവിറ്റ് വേണമെന്ന് കുറിച്ചിരുന്ന ഭാഗം ഞാൻ വായിച്ചു കേൾപ്പിച്ചു. അടുത്ത ദിവസം അയക്കാം എന്ന് പറഞ്ഞ് ഫോൺ വച്ചു . അത് എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് വന്ന ഒരാൾ വശം ആവശ്യപ്പെട്ട രേഖ കൊടുത്തയച്ചു.
വീണ്ടും എംബസിയിലേക്ക് വരേണ്ട അയച്ചാൽ മതിയെന്ന് അവർ പറഞ്ഞെങ്കിലും മലയാളി കോൺഫറൻസ് നടക്കുന്ന സമയമായതുകൊണ്ട് അതിനു മുൻപ് എത്തണം എന്നു കരുതിയതിനാൽ ഞാൻ വീണ്ടും മദ്രാസ് ഓഫീസിൽ പോയി. കൗണ്ടറിൽ എത്തിയപ്പോൾ പഴയതുപോലെ ചോദ്യങ്ങൾ ആവർത്തിക്കുവാൻ തുടങ്ങി.കഴിഞ്ഞ ആഴ്ച വന്നിരുന്ന വിവരം പറഞ്ഞു അഫിഡവിറ്റ് കൊടുത്തു. അതുപരിശോധിച്ച ശേഷം വെയിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു.
ഉച്ചകഴിഞ്ഞ് ആറുമാസത്തെ വിസ അടിച്ച പാസ്സ്‌പോർട്ട് കയ്യിൽ തന്നു. അങ്ങനെ ആദ്യത്തെ അമേരിക്കൻ യാത്രയ്ക്ക് തയ്യാറായി.യാതൊരു പരിചയവുമില്ലാത്ത രാജ്യത്തേക്ക് ഒറ്റയ്ക്കാണ് യാത്ര. കൊച്ചിയിൽ നിന്ന് ബോംബെ വഴിയാണ് പോകേണ്ടത്. അന്ന് ബോംബേ ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്ന് ഇൻറർനാഷണലിൽ മാറി കയറണമായിരുന്നു. അതൊരു ഭഗീരഥപ്രയത്നമായിരുന്നു. അങ്ങനെ എയർ ഇന്ത്യയിൽ യാത്ര ആരംഭിച്ചു . വൈകിട്ട് എട്ടു മണിയോടെ ന്യൂയോർക്കിൽ എത്തുമെന്നായിരുന്നു അറിഞ്ഞത്. അവിടെ എത്തിയപ്പോൾ നാലുമണി ആണെന്ന് തോന്നിപ്പോയി അത്രമാത്രം വെളിച്ചമായിരുന്നു. പുറപ്പെടുന്നതിന് മുൻപ് യാത്രയിൽ സഹായിക്കാൻ മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന് ട്രാവൽ ഏജൻസിയിൽ തിരക്കി. ന്യൂയോർക്കിലേക്ക് ഒരാൾ ഉണ്ടെന്നു അറിഞ്ഞു. കൊച്ചിയിൽ വച്ച് അദ്ദേഹവുമായി പരിചയപ്പെട്ടു. ഏക്കറുകളോളം പരന്നുകിടക്കുന്ന തിരക്കേറിയ കെന്നഡി എയർപോർട്ടിൽ ആദ്യമായി എത്തുന്ന ഒരാളുടെ സ്ഥിതി വിവരിക്കുവാൻ പ്രയാസമാണ്.
ആളുകളെല്ലാം പരക്കംപായുകയാണ്. പരിചയപ്പെട്ട സഹോദരൻ്റെ പൊടിപോലും കണ്ടില്ല!. ആളുകൾ പോകുന്നതിനു പുറകെ പോയി കസ്റ്റംസ് കാര്യങ്ങളെല്ലാം നിർവഹിച്ചു . എനിക്ക് പോകേണ്ടത് അമേരിക്കൻ എയർ ലൈൻസിൽ ഡാളസിലേക്കാണ്.
എങ്ങനെ ആ ടെർമിനലിൽ എത്തും.ഒരു പിടിയുമില്ല കുറെ നേരം ആലോചിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങി ശ്രദ്ധിച്ചു നിന്നു.മുന്നിലുള്ള റോഡിലൂടെ പോകുന്ന എയർപോർട്ട് ബസ് കണ്ടു. ബസിലെ ബോർഡിൽ ടെർമിനൽ നമ്പറും അവിടെ വരുന്ന വിമാനങ്ങളുടെ വിവരങ്ങളും തെളിഞ്ഞു കൊണ്ടിരുന്നു. കുറച്ചു നേരം വെയിറ്റ് ചെയ്ത് കാര്യങ്ങൾ മനസിലാക്കിയ ശേഷം ഒരു ബസ്സിൽ കയറി അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് വരുന്ന ടെർമിനലിൽ ഇറങ്ങി. അവിടെ കണ്ടവരോട് ഞാൻ ചോദിച്ചതൊന്നും അവർക്കും അവർ പറഞ്ഞതൊന്നും എനിക്കും പൂർണമായി മനസിലായില്ല . ടിക്കറ്റ് കാണിച്ചപ്പോൾ കൗണ്ടർ കാണിച്ചു തന്നു. ഡാളസിലേക്ക് ചെക്ക് ഇൻ ചെയ്തു.
അവിടെ ചെന്നപ്പോൾ ഗുഡ് ന്യൂസ് പ്രതിനിധി ബ്രദർറെജി ഏബ്രഹാമും അച്ചായനും അമ്മയും എന്നെ കാത്തുനിന്നിരുന്നു. അവരുടെ വീട്ടിൽ എന്നെ സ്വീകരിച്ചു. ആദ്യകാലത്തെ മിക്കയാത്ര കളിലും ആ കുടുംബം തന്നെയാണ് എനിക്ക് ആതിഥ്യം ഒരുക്കിയത്. അടുത്ത ദിവസം റെജി ചില കടകൾ പരിചയപ്പെടുത്തുകയും അമേരിക്കൻ യാത്രയിലെ ഉപയോഗത്തിനായി ഒരു സ്യൂട്ട് വാങ്ങിത്തരികയും ചെയ്തു. പല യാത്രക്ക് അത് ഉപയോഗപ്പെട്ടു.
വിയർത്തൊഴുകുമ്പോഴും മലയാളികൾ സ്യൂട്ട് ധരിക്കുന്ന കാലമായിരുന്നു അത്. ആ വർഷത്തെ മലയാളി കോൺഫറസ് നടന്നത് DFW എയർ പോർട്ടിലെ ഹയറ്റ് റീജൻസി ഹോട്ടലിലാണ് റെജിയും ഞാനും ഹോട്ടൽ ലോബിയിൽ നിൽക്കുമ്പോൾ താടി വെച്ച ഒരു സഹോദരൻ ചിരിച്ചു കൊണ്ട്
'എന്നെ അറിയുമോ?’ എന്ന് ചോദിച്ചു
‘ഓർക്കുന്നില്ല ‘ ഞാൻ മറുപടി പറഞ്ഞു. പക്ഷേ ആ ചിരി എൻ്റെ മനസ്സിൽ തങ്ങി നിന്നിരുന്നു.
‘ഞാൻ സണ്ണി ‘ സ്വയം പരിചയപ്പെടുത്തി.
‘സണ്ണി കൊടുന്തറ ?‘ ഞാൻ ചോദിച്ചു. മറുപടിയും ചിരിയായിരുന്നു.
എൻ്റെ വിസക്കു വേണ്ടി എല്ലാം ചെയ്തുതന്ന സഹോദരനെ തിരിച്ചറിയാൻ കഴിയാതെ പോയതിൽ ഞാൻ സോറി പറഞ്ഞു. അഞ്ചാറു മാസം മുൻപ് ഞാൻ കാണുമ്പോൾ താടിയില്ലായിരുന്നു. പിന്നീട്. കുറച്ചുകാലം സഹോദരൻ സണ്ണി ഒക്കലഹോമയിലെ ഗുഡ്ന്യൂസ് പ്രതിനിധിയായി പ്രവർത്തിച്ചു
പിന്നീട് ഒന്ന് രണ്ട് വട്ടം യാത്രാസംബന്ധമായി ചില കടലാസുകൾ ആവശ്യം വന്നപ്പോൾ എന്നെ സഹായിച്ചത് ബ്രദർ ഷാജി മണിയാറ്റ് ആണ്. അദ്ദേഹം ഇപ്പോൾ ഓൺലൈൻ ഗുഡ്ന്യൂസിൻ്റെ ഡയറക്ട് ബോർഡംഗമാണ്.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും വന്നുചേർന്ന രണ്ടായിരത്തി അധികം പ്രതിനിധികൾ സംബന്ധിച്ച വലിയ കോൺഫറൻസ് ആയിരുന്നു അത് . ആ സമ്മേളനത്തിൽ സംബന്ധിക്കുവാൻ കഴിഞ്ഞത് അനുഗ്രഹമായിരുന്നു
ബ്രദർ റെജിയുടെ ഉത്സാഹത്തിൽ കോൺഫറൻ ട്രഷറർ പാസ്റ്റർ കെ. ഐ. തോമസിൻ്റെ സഹകരണത്തോടെ ഒരു സ്റ്റാൾ ക്രമീകരിച്ചു. മലയാളി കോൺഫറൻസിൽ ഗുഡ്ന്യൂസിനു ആദ്യമായി ഒരു സ്റ്റാൾ ക്രമീകരിച്ചത് ആ കോൺഫറൻസിൽ ആണെന്നാണ് എൻ്റെ ഓർമ്മ. ഗുഡ്ന്യൂസിന്റെ മറ്റൊരു പ്രതിനിധിയായ ബ്രദർ എസ്. /പി ജയിംസ് തുടങ്ങി പലരും കൗണ്ടറിൽ സഹകരിച്ചു. അനേകരെ പരിചയപ്പെടുവാനും ഗുഡ്ന്യൂസിനെ പരിചയപ്പെടുത്തുവാനും കോൺഫറൻസ് മുഖാന്തരമായി.
എൻ്റെ പല യാത്രകളിൽ വിവിധ നിലകളിൽ സഹകരിച്ചവർ, ഒഴിഞ്ഞു മാറിയവർ, പാസ്റ്റർമാർ, സഭകൾ, അവിടത്തെ യാത്രകളിൽ ദീർഘദൂരം കാറിൽ കൊണ്ടു പോയവർ, എനിക്ക് താമസത്തിന് വീട് തുറന്നു തന്ന പ്രിയപ്പെട്ടവർ -മിക്ക വീടുകളിലെയും മുറികൾ അവരുടെ കരുതലുകൾ - തുടങ്ങിവ വിവിധ കാര്യങ്ങളെല്ലാം എന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നു!
ഇപ്പോൾ മറ്റൊരു കാര്യം കൂടെ എൻറെ ഓർമ്മയിൽ എത്തി. പാസ്റ്റർ കെ. ഇ മാത്യു കുമ്പനാട് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം കുറച്ചു പണം വായ്പയായി ചോദിച്ചു. പകരമായി അമേരിക്കയിലേക്ക് പോകുവാൻ വിസ ശരിയാക്കിതരാം എന്ന് പറഞ്ഞു. പക്ഷേ അന്ന് എനിക്ക് പണം കൊടുക്കുവാൻ കഴിഞ്ഞില്ല. അന്ന് ആ സഹായം ചെയ്തിരുന്നെങ്കിൽ എൻ്റെ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. ഗുഡ്ന്യൂസുമായി സഹകരിക്കുവാനോ ഇങ്ങനെ പ്രയോജനപ്പെടുവാനോ എനിക്ക് കഴിയുമായിരുന്നില്ല എന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ അന്ന് ദൈവം എന്നെ ആ യാത്രയിൽ നിന്ന് തടഞ്ഞതാകാം എല്ലാം നന്നായി ചെയ്യുന്ന ദൈവത്തിന് ഒരിക്കലും തെറ്റു പറ്റുകയില്ലല്ലോ.

മറക്കാനാവാത്ത ഓർമ്മകൾ - 02
സി.വി.മാത്യു (ചീഫ് എഡിറ്റർ, ഗുഡ്ന്യൂസ്)
ഏതാണ്ട് 40 വർഷത്തിനു മുമ്പ് ഞാൻ ഇൻഡ്യാ എവരി ഹോം ക്രൂസേഡിൽ പ്രവർത്തിക്കുന്നകാലം. അന്ന് വിദേശയാത്ര സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത സാഹചര്യം. സിലോൺ എവരി ഹോം ക്രൂസേഡിലെ ഒരു കോൺഫറൻസിനായി ഇന്ത്യയിൽ നിന്ന് രണ്ടുപേരെ അയക്കുവാൻ നിർദ്ദേശം വന്നു.
കേരളത്തിൽ നിന്നും മദ്രാസ് ഓഫീസിൽ നിന്നും ഓരോരുത്തർക്ക് ചീട്ട് വീണു. കേരളത്തിലെ ഓഫീസിൽ അന്ന് ഉണ്ടായിരുന്ന മുതിർന്ന ആർക്കും പാസ്പോർട്ട് ഇല്ലായിരുന്നു. ഞാൻ എന്തോ കൗതുകത്തിന് വാങ്ങി വച്ചിരുന്ന പാസ്പോർട്ടിനെക്കുറിച്ച് പെട്ടെന്ന് ഓർത്തു , എനിക്ക് പാസ്പോർട്ട് ഉണ്ടെന്ന് ഓഫീസിൽ അറിയിച്ചു. അങ്ങനെ കോൺഫറൻസിനായി പോകുവാനുള്ള അവസരം എനിക്കു ലഭിച്ചു. യാത്രാ സംബന്ധമായ കാര്യങ്ങൾ എല്ലാം മദ്രാസിലെ ഓഫീസിൽ നിന്നു ഡയറക്ടർ മി. ജെയിംസ് എബനേസർ സാർ ക്രമീകരിച്ചു.
ഞാൻ മദ്രാസ് ഓഫീസിലെത്തി. തോമസ് കുക്ക് കമ്പനിയിൽ നിന്നു കുറച്ചു ഫോറിൻ കറൻസി വാങ്ങി. മദ്രാസ് ഓഫീസിൽ നിന്നുള്ള സഹോദരനുമൊത്ത് വീസ ഓഫീസിൽ പോയി. അന്ന് സിലോണിലേക്കു വീസ ലഭിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, ആദ്യത്തെ വിസയും വിദേശ യാത്രയും ഒരു രേഖയായി പരിഗണിക്കും. അന്നത്തെ പാസ്പോർട്ട് ഇന്നത്തേതിൻ്റെ ഇരട്ടി വലുപ്പമുള്ളതായിരുന്നു. അതിലെ ഒരു പേജു മുഴുവൻ നിറഞ്ഞുനിൽക്കുന്ന റബർ സ്റ്റാമ്പായിരുന്നു വീസ. യാത്രക്കായി മദ്രാസിൽ നിന്ന് ട്രെയിനിൽ രാമേശ്വരത്തെത്തി. അവിടെ നിന്ന് കൊളമ്പോയിലേക്ക് ഫെറിയിലാണ് (ചെറിയ കപ്പൽ) യാത്ര. ഞങ്ങൾ രാമേശ്വരത്ത് എത്തിയപ്പോഴേക്കും അന്നത്തെ ഫെറി ഫുൾ ആയി. അടുത്ത ഫെറി സർവീസിനായി ഒന്നര ദിവസത്തോളം അവിടെ താമസിക്കേണ്ടി വന്നു. രാമേശ്വരത്തെ അപ്പൊസ്ഥലൻ എന്നറിയപ്പെട്ടിരുന്ന പാസ്റ്റർ എം. പൗലോസിനെ സന്ദർശിക്കണമെന്നാഗ്രഹിച്ചുവെങ്കിലും അന്ന് അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല.

കടൽ യാത്രയും ആദ്യ അനുഭവമായിരുന്നു. ഒരു സൈഡ് സീറ്റ് കണ്ടെത്തി യാത്ര തുടർന്നു. അപ്പർ ഡെക്ക് ഫസ്റ്റ് ക്ലാസ്സാണ്. മുകളിലേക്കുള്ള വാതിൽ അവർ തുറന്നിട്ടിരിക്കും. പരിചയമില്ലാത്തവർ കാഴ്ചകൾ കാണാനായി മുകളിലേക്കു കയറുക പതിവാണ്. കുറച്ചുകഴിയുമ്പോൾ ചെക്കർ വന്ന് വാതിലടക്കും. ഫൈൻ ആയി കിട്ടാവുന്ന സംഖ്യ പിരിച്ചെടുക്കും. അത് അവരുടെ സ്ഥിരം പരിപാടിയാണ്. കൊളമ്പോ പോർട്ടിൽ ഞങ്ങളെ സ്വീകരിക്കുവാൻ ഇ.എച്ച്.സി. പ്രവർത്തകർ വാഹനവുമായി കാത്തുനിന്നിരുന്നു.
രണ്ടു ദിവസത്തെ മീറ്റിംഗുകൾ ഞങ്ങൾക്കു നഷ്ടമായി. പ്രധാന പ്രസംഗകൻ ബാഗ്ലൂരിൽ നിന്നുവന്ന വിബിഎസ് (ഒറിജിനൽ) ഡയറക്ടറായിരുന്നു. പേര് ഓർക്കുന്നില്ല. അദ്ദേഹത്തിൻ്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഒരു വാക്യമെടുത്താൽ അതു മിതും പറഞ്ഞ് കാടുകയറി പോകാതെ വിഷയത്തിൽ പിടിച്ചുകയറി കയറി പോകുന്ന വ്യഖ്യാന രീതി മറക്കാനാവില്ല. അവസാന ദിവസം ആരാധനയോടനുബന്ധിച്ചു കർതൃമേശയുണ്ടായിരുന്നു. വീഞ്ഞിനു പകരം മുന്തിരി ചാറല്ലാതെ മറ്റെന്തോ ഉപയോഗിച്ചു നടത്തിയ മേശയിൽ സംബന്ധിക്കുവാൻ മടി തോന്നിയെങ്കിലും പങ്കെടുത്തു. പലതുകൊണ്ടും ശ്രദ്ധേയമായ സമ്മേളമായിരുന്നു അത്.
ഞങ്ങൾ എത്താൻ വൈകിയതിൻ്റെ കാരണം സിലോൺ ഡയറക്ടറായ മി.തേവബാലസിംഗം ചോദിച്ചറിഞ്ഞിരുന്നു. കോൺഫറൻസ് കഴിഞ്ഞ് സിലോണിലെ തേയിലത്തോട്ടവും മറ്റും കാണുവാൻ അവസരം അദ്ദേഹം ഒരുക്കിയിരുന്നു. ഒരു ദിവസം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങി. ഒരു പ്രാവശ്യം കൂടെ സിലോൺ സന്ദർശിക്കണമെന്നു മനസിൽ കരുതിയാണു മടങ്ങിയതെങ്കിലും അവിടെ തുടർന്നുണ്ടായ ആഭ്യന്തരകലാപം മൂലം. കഴിഞ്ഞില്ല. എങ്കിലും ആദ്യ യാത്രാനുഭങ്ങൾ അവിസ്മരണീയങ്ങളായിരുന്നു. അൽപം ഷോപ്പിംഗിനായി ഒരു മാളിൽ പോയി. വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു ജപ്പാൻ നിർമിത പാനസോണിക്ക് റേഡിയോ - സ്റ്റീരിയോ ടേപ്പ് റെക്കാർഡറും മറ്റു ചില ഫോറിൻ സാധങ്ങളും വാങ്ങി. അന്നു വാങ്ങിയ ഒറിജിനൽ തെർമോസ് ഫ്ലാസ്ക്ക് ഇന്നും ഓർമ്മക്കായി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
1982 ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ രണ്ടു വരെയായിരുന്നു ആ യാത്ര. തിരികെ പോകാനൊരുങ്ങുമ്പോൾ വന്നതുപോലെ ഞങ്ങൾ ഇനിയും ബുദ്ധിമുട്ടരുതെന്നു കരുതി ഡയറക്ടർ സാർ എടുത്തു വച്ചിരുന്ന മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് കയ്യിൽ തന്നപ്പോൾ അത്ഭുതപ്പെട്ടു പോയി. ആദ്യ വിമാന യാത്ര ആർക്കും മറക്കാനാവില്ലല്ലോ. പെട്ടിയൊക്കെ പാക്കുചെയ്തു. അവിടെ വിതരണം ചെയ്ത ‘ഔവർ ഡെയ്ലി ബ്രെഡ്’ എന്ന ചെറിയ ധ്യാന പുസ്തകം വീണ്ടും ഉപയോഗിക്കാനായി ഏറ്റവും മുകളിലായി വെച്ചു.

എയർപോർട്ടിലെ കസ്റ്റംസ് പരിശോധന കർക്കശമാണെന്ന് മനസിലായി. ഇലക്ട്രോണിക് സാധനങ്ങൾക്ക് ഡ്യൂട്ടി ഉറപ്പ്. കൈവശം വേണ്ടത്ര പണവുമില്ല. കസ്റ്റംസ് പരിശോധന ഇന്നത്തെപ്പോലെയല്ല. അവർ പെട്ടിയഴിച്ചാൽ സകല സാധനവും വാരിവലിച്ച് പുറത്തിടും. തിരികെ അടുക്കി വയ്ക്കുന്നതു ശ്രമകരമായ പണിയാണ്.
വലിയ ആകാംക്ഷയോടെ വിമാനത്തിൽ കയറി. മറക്കാനാവാത്ത ആദ്യ വിമാന യാത്ര. കന്നിയാത്രക്കാർക്ക് കനിഞ്ഞു നൽകാറുള്ള വിൻഡോ സീറ്റുകിട്ടിയത് സന്തോഷം ഇരട്ടിയാക്കി!
കൊളമ്പോയിൽ നിന്നു തിരുവനന്തപുരത്തേക്കാണ് യാത്ര. കസ്റ്റംസിനെക്കുറിച്ചുള്ള ആശങ്ക യാത്രയുടെ ആസ്വാദ്യതന്നെ കുറച്ചു കളഞ്ഞു. എയർപോർട്ട് ആദ്യം കാണുമ്പോഴുള്ള ആഹ്ലാദവും അങ്കലാപ്പും ചെറുതൊന്നുമല്ല. ഞാൻ പെട്ടിയുമായി കസ്റ്റംസ് ഓഫീസറുടെ മുന്നിലെത്തി. ആദ്യയാത്രക്കാരുടെയും ഡ്യൂട്ടി സാധനങ്ങൾ പെട്ടിയിലുള്ളവരുടെയും മുഖത്തുനോക്കി അവർ കാര്യങ്ങൾ വായിച്ചെടുക്കും.
40 വർഷം മുമ്പുള്ള കഥയാണു ഞാൻ ഓർത്തെടുക്കുന്നത്. പെട്ടി തുറക്കുവാൻ ഓഫീസർ ആവശ്യപ്പെട്ടു. ഞാൻ പെട്ടി തുറന്നുവെച്ചു. ഡെയിലി ബ്രഡ് കണ്ട ഓഫീസർ എൻ്റെ മുഖത്തുനോക്കി ചോദിച്ചു: പാസ്റ്ററാണോ? ഒരു സുവിശേഷ പ്രവർത്തകനാണന്നും ശ്രീലങ്കയിൽ ഒരു കോൺഫറൻസിനു പോയതാണെന്നും ശാന്തമായി മറുപടി പറഞ്ഞു. പെട്ടിയടച്ചു പൊയ്കൊള്ളാൻ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. അദ്ദേഹം ഒരു വിശ്വാസിയാണെന്നു മനസിലായി. കൂടുതൽ പരിചയപ്പെടുവാനൊന്നും അവിടെ സമയമില്ല.
യാത്രയിൽ തുണയായ Our Daily Bread നു ഗുഡ്ന്യൂസുമായി ഒരു ബന്ധമുണ്ട്. ഗുഡ്ന്യൂസിൻ്റെ എംബ്ലത്തിലെ തുറന്ന ബൈബിൾ ഡെയിലി ബ്രെഡിൽ നിന്നു ഞാൻ നിർദ്ദേശിച്ചതാണ്. ഇന്നത്തെ ചിന്തയിലെ പല രചനകൾക്കും എനിക്ക് സഹായമായതും ഡെയിലി ബ്രഡ് എന്ന ചെറിയ ധ്യാനക്കുറിപ്പുകളാണ്.
ഇന്നിതു വായിക്കുമ്പോൾ ഇതിലെന്തു പുതുമ എന്നു തോന്നാം. ആദ്യാനുഭവങ്ങൾക്ക് അതിൻ്റേതായ പ്രാധാന്യമുണ്ട്. വിമാനത്തിൻ്റെ ശബ്ദം കേൾക്കുമ്പോൾ മുറ്റത്തേക്ക് ഓടിയിറങ്ങി ആകാശത്തേക്കു നോക്കുന്നവർ ഇന്നുമില്ലേ? 40 വർഷം മുമ്പുണ്ടായ അനുഭവം മറക്കാനെളുപ്പമല്ലല്ലോ! അതും ആത്മിയ പ്രവർത്തനവുമായി ബന്ധപ്പെട്ടതാകുമ്പോൾ !

