ക്രിസ്തുവിന്റെ ക്രൂശിൽ പുകഴുന്നവരാകാം
റവ. ജോർജ് മാത്യു പുതുപ്പള്ളി
അമേരിക്കയിൽ പോയപ്പോൾ ഡോ. ബില്ലി ഗ്രഹാമിന്റെ നോർത്ത് കരോലിനയിലെ ഭവനം സന്ദർശിക്കുക എന്റെ ഒരു ആഗ്രഹമായിരുന്നു. അതിനുള്ള കാര്യങ്ങൾ ക്രമീകരിച്ചതുമാണ്. അപ്രതീക്ഷിതമായി സംഭവിച്ച ചില സാങ്കേതിക തടസങ്ങൾമൂലം അക്കാര്യം നടക്കാതെ പോയി. കാൽവറി ക്രൂശിനെ ഏറെ പ്രസംഗിച്ച സുവിശേഷകനായിരുന്നു ഡോ. ബില്ലി ഗ്രഹാം. അദ്ദേഹത്തെ ഞാൻ ഏറെ ഇഷ്ടപ്പെടാനുള്ള ഒരു കാരണവും അതായിരുന്നു.
ലോകചരിത്രത്തിൽ ഏറ്റവും കറുത്ത ദിനമായി കരുതുന്നത് ഏതു ദിവസമാണെന്ന് ഒരു കൂട്ടം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോട് ഡോ. ബില്ലി ഗ്രഹാം ചോദിച്ചു. 'ക്രിസ്തുവിനെ കാൽവറിയിൽ ക്രൂശിച്ച ദിവസമാണെന്ന്' അവർ ഏകകണ്ഠമായി പറഞ്ഞു. അവരുടെ ഉത്തരത്തിന് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു. സകല മനുഷ്യരുടെയും പാപങ്ങൾ ഒന്നായി ചേർത്ത് പാപമറിയാത്തവന്റെ മേൽ വച്ചത് ആ ദിവസമാണ്. മലപോലെ വലുതായിരുന്ന പാപത്തിന്റെ കൂമ്പാരം സൂര്യനെപ്പോലും മറച്ചുകളഞ്ഞു. സകല ലോകത്തെയും വിറപ്പിച്ചുകളഞ്ഞ ഈ പ്രപഞ്ചം ഒരു പുതിയ മഹത്തായ ദിവസത്തിന്റെ പ്രഭാതത്തിലായിരുന്നു എന്നതാണ് സത്യം.
കിടക്കമുറിയുടെ ജനാലയിൽക്കൂടി സൂര്യോദയം വീക്ഷിക്കുന്ന സ്വഭാവം ഡോ. ബില്ലി ഗ്രഹാമിനുണ്ടായിരുന്നു. പടിഞ്ഞാറേ നോർത്ത് കരോലിനയുടെ നീല പർവതനിരകളുടെ മുകളിൽ കൂടിയാണ് പ്രകാശം കടന്നു വന്നിരുന്നത്. അപ്പോഴെല്ലാം അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം പ്രഭാതത്തിനു തൊട്ടുമുമ്പുള്ള കൂരിരുട്ടായിരുന്നു. കാൽവറി മരണത്തിനും ഉയിർത്തെഴുന്നേൽപ്പിനും ഇടയിൽ ഒരു ദിവസം മാത്രമേയുള്ളൂ. 'സകലവും നിവൃത്തിയായി' എന്ന് വിജയാഹ്ലാദത്തോടെയാണ് യേശുകർത്താവ് പ്രസ്താവിച്ചത്. പാപത്തിന്റെയും നിരാശയുടെയും കൂരിരുട്ടിലായിരുന്ന ലോകത്തിൽ പെട്ടന്ന് സ്വർഗീയപ്രകാശം പൊട്ടിവിടർന്നു. സർ ജോർജ് ബ്രൗണിംഗ് എഴുതിയ 'In the Cross of Christ Glory' എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് ഗാനം യേശുക്രിസ്തുവിന്റെ ക്രൂശിൽ പുകഴുന്നതിന്റെ സന്തോഷം വ്യക്തമാക്കുന്നുണ്ട്. അപ്പൊസ്തലനായ പൗലൊസിന്റെ പ്രസ്താവനയിലും ഈ ആശയത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്.
ക്രൂശിൽ എന്തു മഹത്വമാണുള്ളത് ? ക്രൂശ് പീഡനത്തിന്റെയും ആക്ഷേപത്തിന്റെയും ഉപകരണമായിരുന്നു. അത് കുറ്റവാളികൾക്കു വേണ്ടി ഉണ്ടാക്കിയതാണ്. ക്രൂശ് സഹനത്തിന്റെയും നിന്ദയുടെയും പ്രതീകമായിരുന്നു. എന്തുകൊണ്ടാണ് പൗലൊസ് അതിൽ പുകഴുന്നത് ? ചരിത്രത്തിൽ ഉടനീളം സകല മനുഷ്യരുടെയും പ്രത്യാശയും സ്വപ്നവും അതിനോടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിൽ പുകഴുന്നു. കലഹം നിറഞ്ഞ ഈ ലോകത്തിൽ കരുണാസമ്പന്നനായ ദൈവത്തിന്റെ സ്നേഹം ആ മരണത്തിലായതുകൊണ്ട് ക്രൂശിൽ പുകഴുന്നു. മനുഷ്യരോ ദൈവദൂതന്മാരോ ഇന്നുവരെ നിവർത്തിച്ചിട്ടുള്ളതിൽ വച്ചേറ്റവും സ്വാർത്ഥരഹിതമായ പ്രവൃത്തി അതിൽ സംഭവിച്ചതു കൊണ്ടാണ് ക്രൂശിൽ പുകഴുന്നത്. ആകയാൽ നമുക്കും ക്രിസ്തുവിന്റെ ക്രൂശിൽ പുകഴാം.
ചിന്തക്ക് : 'ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്ത് എല്ലാം ഇരുട്ടുണ്ടായി. ഏകദേശം ഒമ്പതാംമണി നേരത്തു യേശു : ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു : അവൻ ഏലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറച്ച് ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിപ്പാൻ കൊടുത്തു. ശേഷമുള്ളവർ : നിൽക്ക, ഏലിയാവ് അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു (മത്തായി 27 : 45..51)

