മറക്കാനാവാത്ത ആത്മീയ ദിനങ്ങള്‍ സമ്മാനിച്ച ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

മറക്കാനാവാത്ത ആത്മീയ ദിനങ്ങള്‍ സമ്മാനിച്ച ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

സിബി നിലമ്പൂര്‍

കേംബ്രിഡ്ജ് : ഇനി ഇതുപോലൊരു കൂടിച്ചേരലിന് ഒരു വര്‍ഷം കാത്തിരിക്കണമല്ലേ? ' - ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍  വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുത്തു പിരിയുമ്പോള്‍ ഏതാണ്ട് എല്ലാവരും തന്നെ മനസില്‍ പരസ്പരം ഉയര്‍ത്തിയ ചോദ്യം. മൂന്നു നാള്‍ നീണ്ട ആത്മീയ സംഗമം നല്‍കിയ സ്‌നേഹ നൊമ്പരവും ആത്മീയ സന്തോഷവും ഏവരുടെയും ഹൃദയങ്ങളില്‍ നിറഞ്ഞു നിന്നു. യുകെയിലെ മലയാളി വിശ്വാസികളുടെ ഏറ്റവും വലിയ കൂടിച്ചേരല്‍ എന്നു വിശേഷിപ്പിക്കാവുന്ന കണ്‍വന്‍ഷന്‍ കൂടിയാണ് കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍ സമാപിച്ചത്. പ്രതിദിനം 3000ല്‍ അധികം ആളുകളാണ് ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങി വിവിധ സമൂഹമാധ്യമങ്ങളിലൂടെ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. 

കേരളത്തിലെ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ ഒത്തുകൂടിയ ഇടം, യുകെയിലെ എല്ലാ കൗണ്ടികളില്‍ നിന്നുമുള്ള മലയാളികള്‍ സഭാ വ്യത്യാസമില്ലാതെ ഒത്തുചേര്‍ന്ന ദിനരാവുകള്‍. വിശ്വാസികള്‍ക്കിടയില്‍ നിലവില്‍ ഏറെ അംഗീകാരമുള്ള പ്രസംഗകന്‍ പാസ്റ്റര്‍ ഷിബു തോമസ് മുഖ്യ പ്രഭാഷകനായി എത്തിയതും ആളുകളെ ആകര്‍ഷിച്ചു. ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബേബി വര്‍ഗീസായിരുന്നു കണ്‍വന്‍ഷനിലെ മുഖ്യ അതിഥി. ആരോഗ്യനില വകവയ്ക്കാതെ എല്ലാ മീറ്റിങ്ങുകളിലും പങ്കെടുത്ത പാസ്റ്റര്‍ ബാബു ജോണ്‍ വേട്ടമലയുടെ പ്രസംഗവും വേറിട്ടതായി. സഹോദരിമാരുടെ വാര്‍ഷിക യോഗത്തില്‍ സിസ്റ്റര്‍ രേഷ്മ തോമസ് മികച്ച സന്ദേശം പങ്കുവച്ചു. സണ്ടേസ്‌കൂള്‍, പിവൈപിഎ വാര്‍ഷിക യോഗവും സമ്മാനദാനവും ആത്മീയ സംഗമത്തിനു നിറം പകര്‍ന്നു. മൂന്നു രാത്രികളായി 30000ല്‍ പരം ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെയും സംഗമത്തില്‍ പങ്കാളികളായി. 

മറക്കാനാവാത്ത ആത്മീയ അനുഭവം!

കണ്‍വന്‍ഷനെ കുറിച്ചു ചോദിച്ചവര്‍ക്കെല്ലാം പറയാന്‍ ഒരേ മറുപടി. യുകെയില്‍ എത്തിയ ശേഷം ഇത്ര നല്ലൊരു ആത്മീയ അനുഭവം ഇത് ആദ്യമാണെന്നായിരുന്നു പ്രതികരണം. മികച്ച വര്‍ഷിപ് സംഘവും , റീജിയണ്‍ ഗായക സംഘവുമെല്ലാം കണ്‍വന്‍ഷനു മാറ്റുകൂട്ടി. ആദ്യ ദിനം മുതല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ആളുകള്‍ എത്തിയത് സംഘാടകരുടെ നെഞ്ചിടിപ്പുയര്‍ത്തി. കണക്കിലേറെ ആളുകളെത്തുന്നതോടെ കണ്‍വന്‍ഷന്‍ ഹാളില്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുമോ എന്നായിരുന്നു ഭീതി. എന്നിട്ടും പല സെഷനുകളിലും അവസാനമായി എത്തിയവരെ പ്രവേശിപ്പിക്കാന്‍ സാധിക്കാതെ പോയതിന്റെ സങ്കടത്തിലായിരുന്നു സംഘാടകര്‍.

അച്ചടക്കത്തോടെ വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പൂര്‍ണ സമയം പങ്കെടുത്തതും കൃത്യസമയത്തു തന്നെ പ്രോഗ്രാമുകള്‍ അവസാനിപ്പിച്ചതും റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ സംഘാടക വൈദഗ്ധ്യത്തിന്റെ മികവാണെന്നു പറയാതെ വയ്യ. ഒരു കണ്‍വന്‍ഷന് എങ്ങനെ ആതിഥ്യം വഹിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായി കേംബ്രിഡ്ജ് സിയോണ്‍ ഐപിസി ചര്‍ച്ച്. ഭക്ഷണ ശാലയില്‍ സമയം നോക്കാതെ അധ്വാനിച്ച സ്വന്തം സഭയിലെ സഹോദരങ്ങളോടും ഭക്ഷണം ഒരുക്കിയവരോടും എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നു സഭാ ശുശ്രൂഷകനും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറയുന്നു. 
 
എത്ര നാളായി ആഗ്രഹിച്ചതാണ്!

'ഈ വര്‍ഷത്തെ ഏറ്റവും വലിയ ഈവന്റ് അങ്ങനെ കഴിഞ്ഞു പോയി' സിസ്റ്റര്‍ ഫെബി വര്‍ഗീസിന്റേതാണു വാക്കുകള്‍. 'കണ്‍വന്‍ഷന്‍ തീയതി പുറത്തു വന്നപ്പോള്‍ തന്നെ ആന്വല്‍ ലീവിന് അപേക്ഷിച്ചതാണ്. നേരത്തേ ലണ്ടനില്‍ താമസിക്കുമ്പോള്‍ ആരാധനയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്.' ഇറങ്ങാന്‍ നേരം ഒരിക്കല്‍ കൂടി എല്ലാവരെയും കണ്ടു യാത്രപറഞ്ഞു മടക്കം. കണ്‍വന്‍ഷനില്‍ പങ്കെടുത്ത നല്ലൊരു പങ്ക് ആളുകളുടെയും പ്രതിനിധിയാണ് സിസ്റ്റര്‍ ഫെബി. ഇനി ഒരു ഒത്തുചേരല്‍ വരെയുള്ള ഓര്‍മയ്ക്കായി ഒപ്പം നിന്നു സെല്‍ഫി എടുക്കലുകളും സഭകളുടെ ഫോട്ടോ സെഷനുകളും മനോഹര കാഴ്ചകളായി.

ഐ.പി.സി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ വിനോദ് ജോര്‍ജ്, ട്രഷറര്‍ സഹോദരന്‍ ജോണ്‍ മാത്യു,  അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ സഹോദരന്‍ തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷവേണ്ടി പ്രവര്‍ത്തിച്ചു.

Advertisement