സ്വയംപ്രഖ്യാപിത ആൾദൈവത്തിന്റെ മതപ്രഭാഷണത്തിൽ തിക്കും തിരക്കും; പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ
![സ്വയംപ്രഖ്യാപിത ആൾദൈവത്തിന്റെ മതപ്രഭാഷണത്തിൽ തിക്കും തിരക്കും; പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ](https://onlinegoodnews.com/uploads/images/202407/image_750x_6684fa7e47437.jpg)
ചാക്കോ കെ തോമസ് ബെംഗളൂരു
ഹാഥ്‌രസ് : ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ആൾദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 121 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷക്കണക്കിന് അനുയായികളുള്ള നാരായൺ ഹരിയെന്ന ഭോലെ ബാബയും ഭാര്യയും സംഘടിപ്പിച്ച മതപ്രഭാഷണത്തിനിടെ യായിരുന്നു അപകടം.
ഹാഥ്‌രസ്, ഇറ്റാ ജില്ലകളുടെ അതിർത്തിയായ സിക്കന്ദ്രറാവു പട്ടണത്തിലെ രതിഭാൻപുർ ഗ്രാമത്തിൽ ജൂലൈ 2 നാണ് ഭോലെ ബാബയുടെ സത്‌സംഗിനിടെ ദുരന്തമുണ്ടായത്. അറുപതിനായിരത്തിൽപ്പരം ആളുകളാണ് ആത്മീയ പ്രഭാഷണം കേൾക്കുവാൻ എത്തിയിരുന്നത്.
പ്രഭാഷണം കേൾക്കുക എന്നതല്ല ആൾ ദൈവത്തിൻ്റെ കാൽ തൊട്ടു വന്ദിക്കാനും കാൽ പാദം പതിഞ്ഞ മണ്ണ് ശേഖരിക്കാനുമുള്ള തിക്കും തിരക്കും ആണ് മഹാ ദുരന്തത്തിൽ കലാശിച്ചത്.
ജനങ്ങളെ ഏറ്റവും അധികം ആകർഷിച്ച് വശംവദരാക്കാൻ കഴിയുന്ന മേഖലയാണ് ആത്മീയത. ഇത്തരം ആത്മീയത ഇന്ന് തഴച്ചുവളരുകയാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രമാണ് ഇത് ചർച്ച ചെയ്യപ്പെടുന്നത്. ഭോലെ ബാബ എന്നയാൾ ഒരു മനുഷ്യൻ മാത്രമാണന്ന് ചിന്തിക്കാതെ അയാൾ ദൈവീക രൂപാന്തരം പ്രാപിച്ചു എന്ന വിശ്വാസം മനസ്സിൻ്റെ അന്ധതയാണ് .
ആയിരങ്ങളുടെ ആൾദൈവമായ ഭോലെ ബാബ ആരാണ് എന്ന ചോദ്യം എത്തി നിൽക്കുക ഉത്തർപ്രദേശ് ഇറ്റ ജില്ലയിലെ ബഹാദൂർ ഗ്രാമത്തിലെ നാരായൺ സാകർ വിശ്വഹരിയിലാണ്. പഠനത്തിന് ശേഷം ഇന്റലിജൻസ് ബ്യൂറോയിൽ ദീർഘകാലം പ്രവർത്തിച്ചുവെന്ന് സ്വയം അവകാശപ്പെടുന്ന വിശ്വഹരിയുടെ മാർഗം അന്നേ ഭക്തിയായിരുന്നു. "തിരക്കിട്ട ജോലി'ക്കിടയിലും ആളുകളെ ഭക്തിയുടെയും ധർമ്മത്തിന്റെയും വഴിയേ നയിക്കാൻ അതീവ തൽപ്പരനായിരുന്നു. തൊണ്ണൂറുകളിൽ യു പി പൊലീസിലെ ജോലി രാജിവച്ച് "യഥാർഥ ജീവിതനിയോഗ'മായ ഭക്തിമാർഗത്തിലേക്ക് മാറി. ഭോലെ ബാബയായി. സാധാരണസ്വാമിമാരെ പോലെ കാഷായത്തിന്റെ മേലാപ്പ് ഇല്ല.
18 വർഷം യുപി പൊലീസിൽ പ്രവർത്തിച്ചു. സ്വയം വിരമിച്ച ശേഷം നാട്ടിലെ കുടിലിൽ താമസിക്കവെ ദൈവവുമായി സംസാരിച്ചെന്ന് അവകാശവാദം. പിന്നീട് ലക്ഷക്കണക്കിന് അനുയായികളുള്ള മതപ്രഭാഷകനായി. പൊലീസിന് പുറമെ സ്വന്തം സായുധ സംഘത്തിന്റെയും കാവൽ. കോവിഡ് കാലത്ത് അരലക്ഷം പേരെ പങ്കെടുപ്പിച്ച് മതപ്രഭാഷണം നടത്തിയത് വിവാദമായിരുന്നു.
സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടില്ല. കാരണം അടിത്തട്ടിലാണ് ഭോലെ ബാബയുടെ ലക്ഷക്കണക്കിന് അനുയായികളുള്ളതെന്നാണ് അദ്ദേഹത്തിന്റെ "ഭക്ത'രുടെ വാദം. ചൊവ്വാഴ്ചകളിലാണ് തന്റെ പ്രാർഥനായോഗങ്ങൾ നടത്തുക. ഇതിൽ നിന്ന് കിട്ടുന്ന സംഭാവന "ഭക്തർ'ക്കായി തന്നെ ചെലവിടുന്നുവെന്ന് അവകാശവാദം. യുപി രാഷ്ട്രീയ നേതാക്കളുമായും അടുപ്പം. പടിഞ്ഞാറൻ യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഡൽഹി എന്നിങ്ങനെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് അനുയായികളുണ്ട്. ദുരന്ത സംഭവത്തിന് ശേഷം ആൾദൈവം ഭോലെ ബാബ ഒളിവിൽ ആണ്.
Advertisemen