ഹാൻഡ് പമ്പും ഞാനും പിന്നെ മിഷനറി ജോൺ ഹൈഡും

ഹാൻഡ് പമ്പും ഞാനും പിന്നെ മിഷനറി ജോൺ ഹൈഡും

റവ. കെ. സി ജോൺ ഫ്ലോറിഡ

എൻ്റെ പ്രസംഗത്തിലൂടെ ഞാൻ ഇടയ്ക്കിടെ പറയുന്ന ഒരു ചിന്ത പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.

വഴിവക്കിലും മറ്റും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പമ്പുകൾ (Hand Pump) നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. തുടർച്ചയായി ഉപയോഗിക്കുന്ന പമ്പിൽ നിന്നും വളരെ വേഗത്തിൽ ജലം സംഭരിക്കുവാൻ കഴിയും. എന്നാൽ ദീർഘനാൾ ഉപയോഗിക്കാതിരിക്കുന്ന പമ്പ് പ്രവർത്തിപ്പിക്കുവാൻ തന്നെ വലിയ പ്രയാസമായിരിക്കും; കാരണം, പൊടിയും തുരുമ്പും മറ്റും അതിന്റെ സുഗമമായ ഉപയോഗത്തെ തടസ്സപ്പെടുത്തുന്നു. ദീർഘസമയം പ്രവർത്തിപ്പിക്കാതെ ഇട്ടിരുന്നാൽ അതിലെ ജലനിരപ്പ് താഴേക്ക് പോകും. ആ സാഹചര്യത്തിൽ, കൂടുതൽ സമയം അധ്വാനിച്ചു പമ്പ് ചെയ്താൽ മാത്രമേ പിന്നീട് വെള്ളം പുറത്തേക്ക് വരൂ. അഴുക്കും പൊടിയും നീങ്ങി ശുദ്ധമായ വെള്ളം ലഭിക്കുവാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യും.

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും ആവശ്യമായ പ്രാർത്ഥനയുടെ കാര്യവും ഇതുപോലെ തന്നെയാണ്. തുടരെ പ്രാർത്ഥിക്കുന്ന സ്വഭാവമുള്ള ഒരാൾക്ക് ഏതു വിഷയത്തിനു വേണ്ടിയും എപ്പോഴും പ്രാർത്ഥിക്കുവാനുള്ള പ്രേരണയുണ്ടാകും. ചെറിയ ചെറിയ വിഷയങ്ങൾ പോലും അവർക്ക് പ്രാർത്ഥനയായി മാറും. ദൈവവുമായുള്ള ഈ അടുത്ത ബന്ധം ഏതു കാര്യവും മടികൂടാതെ ദൈവത്തോട് അറിയിക്കുന്നതിനുള്ള ധൈര്യം നൽകുകയും ദൈവവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിന് സഹായിക്കുകയും ചെയ്യും.

 പതിവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പമ്പിൽ ജലനിരപ്പ് എപ്പോഴും മുകളിൽ തന്നെയായിരിക്കും, അതിനാൽ വേഗത്തിൽ വെള്ളം ലഭിക്കും. അതുപോലെ, ദൈവവുമായുള്ള ബന്ധം അടുത്തുതന്നെ നിലനിർത്തുന്നതോറും പ്രാർത്ഥനയുടെ മറുപടിയും എളുപ്പമാകും.

 ഉപയോഗിക്കാതിരിക്കുന്ന ഏതു കാര്യത്തിന്റെയും അവസ്ഥ ഇതുതന്നെയാണ്. എഴുതുവാൻ കഴിവുള്ളവർ അത് നിരന്തരം ഉപയോഗിച്ചാലേ എഴുത്ത് മെച്ചപ്പെടുത്തുവാൻ കഴിയൂ. പാടുവാനുള്ള കഴിവ് ഉപയോഗിക്കാതിരുന്നാൽ നമ്മിലെ ഗായകൻ പതുക്കെ ഇല്ലാതായിപ്പോകും (മരിച്ചുപോകും). തുടരെ പ്രയോഗിക്കുന്നതിലൂടെ മാത്രമേ പ്രസംഗകലയും മെച്ചപ്പെടുത്തുവാൻ കഴിയൂ.

 ദൈവവുമായുള്ള ബന്ധവും ഇതുപോലെ തന്നെയാണ്. ഈ ആത്മീയബന്ധം എപ്പോഴും പുതുക്കുവാൻ ശ്രമിച്ചില്ലെങ്കിൽ, പിന്നീട് ഒരിക്കലും ദൈവത്തോട് അടുക്കുവാൻ കഴിയാത്ത വിധം ഹൃദയം കഠിനപ്പെട്ടുപോകും. ഒടുവിൽ അത് വിശ്വാസത്തിലെ പിന്മാറ്റത്തിലേക്കും ആത്മീയ നാശത്തിലേക്കും നയിച്ചേക്കാം.

  1. ഇടവിടാതെ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത 

പമ്പ് നിരന്തരം ഉപയോഗിക്കുമ്പോൾ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതുപോലെ, വിശ്വാസിയും എപ്പോഴും പ്രാർത്ഥനയിൽ ഉണർന്നിരിക്കണമെന്ന് ബൈബിൾ ഓർമ്മിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 5:17)

 2. ദൈവവുമായുള്ള അടുത്ത ബന്ധവും ഹൃദയശുദ്ധിയും 

പമ്പ് ദീർഘനാൾ ഉപയോഗിക്കാതിരുന്നാൽ തുരുമ്പും അഴുക്കും നിറയുന്നതുപോലെ, പ്രാർത്ഥന കുറയുമ്പോൾ ആത്മീയജീവിതത്തിൽ പാപത്തിന്റെ അഴുക്കുകൾ നിറയാം. ദൈവത്തോട് അടുക്കുമ്പോൾ മാത്രമേ ആത്മീയ ശുദ്ധി നിലനിർത്താൻ കഴിയൂ.

ദൈവത്തോടു അടുക്കുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുക്കും. പാപികളായുള്ളോരേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ.(യാക്കോബ് 4:8)

യഹോവ തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു."(സങ്കീർത്തനങ്ങൾ 145:18).

 3. നൽകപ്പെട്ടിരിക്കുന്ന കഴിവുകൾ ഉപയോഗിക്കാതിരുന്നാൽ നഷ്ടപ്പെടും 

ദൈവം തന്ന കൃപാവരങ്ങളും കഴിവുകളും നിരന്തരം ഉപയോഗിച്ചില്ലെങ്കിൽ അത് നമ്മിൽ നിന്ന് നഷ്ടപ്പെട്ടുപോകുമെന്ന് യേശുവിന്റെ 'താലന്തുകളുടെ ഉപമ' വ്യക്തമാക്കുന്നു.

മത്തായി 25:29 - താലന്തുകളുടെ ഉപമ) ഉള്ളവന്നു ഏവന്നും നൽകപ്പെടും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.

 4. ആത്മീയ പിന്മാറ്റവും ഹൃദയം കഠിനപ്പെട്ടുപോകുന്ന അവസ്ഥയും

ദൈവവുമായുള്ള ആത്മീയബന്ധം പുതുക്കാതിരുന്നാൽ ഹൃദയം കഠിനമായിപ്പോകും.

സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ജീവനോടെ വിട്ടുമാറിക്കളയുന്ന ദുഷ്ടഹൃദയം അവിശ്വാസത്താൽ നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങളിൽ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെട്ടുപോകാതിരിക്കേണ്ടതിന്നു 'ഇന്നു' എന്നു പറയുന്നേടത്തോളം ദിനംപ്രതി അന്യോന്യം പ്രബോധിപ്പിച്ചുകൊള്ളുവിൻ. (എബ്രായർ 3:12-13)

ജോൺ ഹൈഡ് ഇന്ത്യയിൽ മിഷനറി പ്രവർത്തനത്തിന് എത്തിയ ആദ്യ നാളുകളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകളും ജനങ്ങളുടെ എതിർപ്പും കാരണം വലിയ പരാജയങ്ങൾ നേരിട്ടു. എത്ര അധ്വാനിച്ചിട്ടും ആത്മീയമായ യാതൊരു ചലനവും ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ദീർഘനാൾ ഉപയോഗിക്കാതിരുന്ന പമ്പിൽ നിന്ന് വെള്ളം വരാൻ വലിയ പ്രയാസപ്പെടുന്നതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷാ ജീവിതം.

​അപ്പോഴാണ് ആത്മീയ ഉണർവ്വിനായി 'നിരന്തരമായ പ്രാർത്ഥന' എന്ന മാർഗ്ഗം അദ്ദേഹം തിരഞ്ഞെടുക്കുന്നത്. അദ്ദേഹം പ്രാർത്ഥനയ്ക്കായി തന്റെ സമയം പൂർണ്ണമായി മാറ്റിവെച്ചു. ദിവസത്തിൽ മണിക്കൂറുകളോളം, പിന്നീട് ദിവസങ്ങളോളം അദ്ദേഹം പ്രാർത്ഥനയിൽ ചെലവഴിച്ചു.

​സംഭവം ഇങ്ങനെയാണ്:

ഒരിക്കൽ സിയാൽകോട്ട് (Sialkot) കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ, പ്രാർത്ഥന തുടരുന്നതിനായി അദ്ദേഹം രാത്രി മുഴുവൻ ഉറങ്ങാതെ മുട്ടിലിരുന്ന് നിലവിളിച്ചു പ്രാർത്ഥിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ നിരന്തര പ്രാർത്ഥന കാരണം അദ്ദേഹത്തോടൊപ്പം മുറി പങ്കിട്ട മറ്റ് മിഷനറിമാർക്ക് ആദ്യം അത് വലിയ അസ്വസ്ഥത ഉണ്ടാക്കി. പമ്പ് ചെയ്യുമ്പോൾ ആദ്യം ചെളിവെള്ളം വരുന്നതുപോലെ, പ്രാർത്ഥനയുടെ ആദ്യ നാളുകളിൽ വലിയ ആത്മീയ പോരാട്ടങ്ങളും നിരാശയും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

​എന്നാൽ അദ്ദേഹം പ്രാർത്ഥന നിർത്തിയില്ല. പമ്പ് തുടർച്ചയായി അടിച്ചുകൊണ്ടിരുന്നപ്പോൾ ശുദ്ധമായ നീരുറവ പൊട്ടിയതുപോലെ, ജോൺ ഹൈഡിന്റെ ജീവിതത്തിൽ പ്രാർത്ഥന ഒരു 'ശീലമായി' മാറി. പിന്നീട് എപ്പോൾ നോക്കിയാലും അദ്ദേഹം പ്രാർത്ഥനയുടെ മൂഡിലായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ പോലും അദ്ദേഹം പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

തുടർച്ചയായി ഉപയോഗിക്കുന്ന പമ്പിൽ ജലനിരപ്പ് എപ്പോഴും മുകളിൽ നിൽക്കുന്നതുപോലെ, ജോൺ ഹൈഡിന്റെ പ്രാർത്ഥന കാരണം അദ്ദേഹത്തിൽ ദൈവീക ശക്തി എപ്പോഴും നിറഞ്ഞുനിന്നു. ഇതിന്റെ ഫലമായി:

​1908-ൽ അദ്ദേഹം പ്രാർത്ഥിച്ചു: "ദൈവമേ, ഈ വർഷം ദിവസവും ഒരു ആത്മാവിനെയെങ്കിലും എനിക്ക് തരണമേ." ആ വർഷം 365-ലധികം ആളുകൾ ക്രിസ്തുവിലേക്ക് വന്നു.

​അടുത്ത വർഷം അദ്ദേഹം പ്രാർത്ഥന ഇരട്ടിയാക്കി, ദിവസവും രണ്ട് ആത്മാക്കൾക്കായി പ്രാർത്ഥിച്ചു; അതും ദൈവം നൽകി.

​പിന്നീട് അത് ദിവസവും നാല് ആത്മാക്കൾക്കായി മാറി.

​പമ്പിൽ നിന്ന് വളരെ വേഗത്തിൽ ജലം സംഭരിക്കാൻ കഴിയുന്നതുപോലെ, ജോൺ ഹൈഡ് പിന്നീട് ആരുടെയെങ്കിലും അടുത്തുചെന്ന് "യേശു" എന്ന് ഉച്ചരിക്കുമ്പോഴേക്കും അവരുടെ ഹൃദയം ഉരുകുകയും അവർ ദൈവത്തിലേക്ക് അടുക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തോട് അത്രമാത്രം അടുത്തുപോയിരുന്നു.

ദൈവവുമായുള്ള ബന്ധം  നിലനിർത്തുന്തോറും പ്രാർത്ഥനയുടെ മറുപടിയും എളുപ്പമാകും

 

 

 

സൺഡേ ടോക്ക് -3

സദാചാരവും ആത്മീയതയും

കുടുംബത്തിലെ സദാചാരത്തെയും ആത്മീയതയെയും ഒരു ആത്മീയൻ നോക്കിക്കാണുമ്പോൾ അത് ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഒരു പ്രതിഫലനമാണ് എന്ന് മനസിലാക്കാം. ബൈബിൾ അധിഷ്ഠിതമായ ചില ആത്മീയ ചിന്തകൾ കുറിക്കട്ടെ. 

ക്രിസ്തീയ സദാചാരത്തിന്റെ അടിസ്ഥാനം

ബൈബിൾ അനുസരിച്ച് കുടുംബം എന്നത് ദൈവം സ്ഥാപിച്ച വിശുദ്ധമായ ഒരു സംവിധാനമാണ്. സദാചാരവും ആത്മീയതയും കുടുംബത്തിൽ നിന്നാണ് തുടങ്ങുന്നത്, അവ ദൈവഭയത്തിലും സ്നേഹത്തിലുമാണ്.

1. സ്നേഹവും കീഴ്വഴക്കവും

ക്രിസ്തീയ കുടുംബജീവിതത്തിന്റെ കാതൽ എഫേസ്യർക്ക് എഴുതിയ ലേഖനത്തിൽ (5:21-25) വ്യക്തമാക്കുന്നുണ്ട്.

പരസ്പര സമർപ്പണം:

"ക്രിസ്തുവിനോടുള്ള ഭയംനിമിത്തം നിങ്ങൾ അന്യോന്യം കീഴ്പ്പെട്ടിരിക്കുവിൻ."

ത്യാഗപരമായ സ്നേഹം:

 ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കണം. ഈ സ്നേഹമാണ് കുടുംബത്തിലെ ഏറ്റവും വലിയ സദാചാരം.

2. മാതാപിതാക്കളും മക്കളും

കുടുംബത്തിലെ അച്ചടക്കത്തെയും ബഹുമാനത്തെയും കുറിച്ച് ബൈബിൾ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നു:

ബഹുമാനം:

"നിന്റെ ദൈവമായ കർത്താവ് നിനക്ക് തരുന്ന ദേശത്ത് നീ ദീർഘായുസ്സോടെ ഇരിക്കേണ്ടതിന് നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" (പുറപ്പാട് 20:12). ഇത് വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്പനയാണ്.

ശിക്ഷണം:

മക്കളെ ദൈവവഴിയിൽ വളർത്തുക എന്നത് മാതാപിതാക്കളുടെ ആത്മീയ കടമയാണ്. "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല" (സദൃശവാക്യങ്ങൾ 22:6).

3. ആത്മീയതയുടെ പ്രായോഗിക വശങ്ങൾ

കുടുംബത്തിൽ പുലർത്തേണ്ട ചില ആത്മീയ മൂല്യങ്ങൾ ഇവയാണ്:

ക്ഷമ:

"ഒരാൾക്ക് മറ്റൊരാളോട് പരാതിയുണ്ടെങ്കിൽ പരസ്പരം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുവിൻ" (കൊലോസ്യർ 3:13).

 പ്രാർത്ഥന:

ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിൽക്കുന്നു. ദൈവസാന്നിധ്യം അനുഭവിക്കുന്ന ഒരിടമായി വീട് മാറണം.

വിശ്വസ്തത: ദാമ്പത്യത്തിലെ വിശ്വസ്തത ആത്മീയതയുടെ അടയാളമാണ്. അത് ദൈവത്തിന് പ്രസാദകരമായ സദാചാര ജീവിതത്തിന്റെ ഭാഗമാണ്.

"ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ കർത്താവിനെ സേവിക്കും" (യോശുവ 24:15). ഈ വാക്യം ഓരോ കുടുംബത്തിന്റെയും ആത്മീയ മുദ്രാവാക്യമായിരിക്കണം. ലോകത്തിന്റെ മൂല്യങ്ങളല്ല, മറിച്ച് ദൈവവചനത്തിന്റെ മൂല്യങ്ങളാണ് കുടുംബത്തെ നയിക്കേണ്ടത്. സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നീ ആത്മാവിന്റെ ഫലങ്ങൾ (ഗലാത്യർ 5:22) വിളയുന്ന ഇടമായി കുടുംബം മാറുമ്പോൾ അവിടെ യഥാർത്ഥ സദാചാരം നിലനിൽക്കുന്നു.

ബൈബിൾ തലത്തിൽ കുടുംബം എന്നത് വെറും താമസസ്ഥലമല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹം ഭൂമിയിൽ പ്രായോഗികമാക്കുന്ന ഒരു ചെറിയ സഭയാണ് (Domestic Church).

കുടുംബത്തെ ഒരു "ചെറിയ സഭ" ആയി കാണുന്ന രീതി ക്രിസ്തീയ ആത്മീയതയുടെ കാതലാണ്. സ്നേഹം, വിശ്വസ്തത, ദൈവഭയം.

ജീവിതത്തിൽ പ്രായോഗികമാക്കിയ ഉത്തമമായ ഒരു ഉദാഹരണം ബൈബിളിൽ നിന്നും കാണിക്കാം.

ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ പ്രതിഫലനം എന്ന ആശയത്തിന് ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ് അക്വിലാസും പ്രിസ്കില്ലയുടെയും ദമ്പതികൾ.

പൗലോസ് അപ്പസ്തോലന്റെ സഹപ്രവർത്തകരായിരുന്ന ഇവരെക്കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തിലും (18:2, 18, 26) ലേഖനങ്ങളിലും പരാമർശിക്കുന്നുണ്ട്.

അക്വിലാസും പ്രിസ്കില്ലയും എപ്പോഴും ഒരുമിച്ചാണ് ബൈബിളിൽ പ്രത്യക്ഷപ്പെടുന്നത്. സ്നേഹത്തിലും ശുശ്രൂഷയിലും അവർ ഏകമനസ്സുള്ളവരായിരുന്നു. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ, തങ്ങളുടെ ജീവിതം സുവിശേഷത്തിനായി അവർ സമർപ്പിച്ചു. പൗലോസ് അപ്പസ്തോലനുവേണ്ടി "തങ്ങളുടെ കഴുത്തു പണയം വെക്കാൻ" പോലും അവർ തയ്യാറായതായി റോമർ 16:4-ൽ പറയുന്നു. ഇത് ക്രിസ്തീയ കുടുംബത്തിലെ ത്യാഗപരമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്.

തങ്ങളുടെ വീട് അവർ വിശ്വാസികൾക്കായി തുറന്നിട്ടു. "അവരുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ" (1 കൊരിന്ത്യർ 16:19) എന്ന് പൗലോസ് എഴുതുന്നു. കുടുംബം ആത്മീയതയുടെയും പ്രാർത്ഥനയുടെയും കേന്ദ്രമായിരിക്കണം എന്ന ചിന്ത ഇവിടെ പ്രായോഗികമാകുന്നു.

ആത്മീയ ശിക്ഷണവും മാർഗ്ഗനിർദ്ദേശവും

അപ്പോല്ലോസ് എന്ന പ്രഗത്ഭനായ പ്രസംഗകന് ദൈവവഴിയെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നത് ഈ ദമ്പതികളാണ് (പ്രവൃത്തികൾ 18:26). കുടുംബത്തിന് പുറത്തുള്ളവരെപ്പോലും ആത്മീയമായി വളർത്താൻ തക്കവണ്ണം ആഴമുള്ളതായിരുന്നു അവരുടെ കുടുംബജീവിതം. ക്ഷമയോടും സ്നേഹത്തോടും കൂടി അവർ ദൈവവചനം മറ്റുള്ളവർക്ക് പകർന്നുനൽകി.

യോശുവ 24:15 ("ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ കർത്താവിനെ സേവിക്കും") എന്ന വചനം അന്വർത്ഥമാക്കിയ ദമ്പതികളായിരുന്നു ഇവർ. ലൗകികമായ ലാഭത്തേക്കാൾ ദൈവത്തിന്റെ ഉടമ്പടിയോട് വിശ്വസ്തത പുലർത്തിയ ഇവർ, ഇന്നും ഓരോ ക്രിസ്തീയ കുടുംബത്തിനും മാതൃകയാണ്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement