ക്രൈസ്ത‌വർക്ക് നേരെയുള്ള അതിക്രമങ്ങളിൽ മാർപ്പാപ്പയുടെ ഇടപെടൽ തേടി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

ക്രൈസ്ത‌വർക്ക് നേരെയുള്ള അതിക്രമങ്ങളിൽ മാർപ്പാപ്പയുടെ ഇടപെടൽ തേടി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

രാജ്യത്ത് ക്രൈസ്ത‌വർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ആഗോള കത്തോലിക്ക സഭയുടെ തലവനായ മാർപ്പാപ്പയുടെ ഇടപെടൽ തേടി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (United Christian Forum - UCF). മാർപാപ്പയുടെ പ്രതിനിധിക്ക് യുസിഎഫ് നിവേദനം നൽകി. ഇന്ത്യയിലെത്തിയ വത്തിക്കാൻ പ്രതിനിധിയും സെക്രട്ടറി ഫോർ റിലേഷൻസ് വിത്ത് സ്റ്റേറ്റ്സിനുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗറിനാണ് (Archbishop Paul Richard Gallagher) ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോ ( Archbishop Anil Couto) നിവേദനം സമർപ്പിച്ചത്. രാജ്യത്ത് 2023 ലും 2024 ലും ക്രിസ്ത്യാനികൾക്ക് എതിരെ നടന്ന അക്രമങ്ങളുടെ വിശദമായ കണക്കുകളും കൈമാറിയിട്ടുണ്ട്. 2023ൽ 734, 2024ൽ 834 അതിക്രമങ്ങളും ഉണ്ടായതായി യുസിഎഫ് റിപ്പോർട്ടിലുണ്ട്.

 ഉത്തർപ്രദേശിലും ഛത്തീസ്ഗഡിലുമാണ് അക്രമങ്ങൾ ഏറെ റിപ്പോർട്ട് ചെയ്തത്. ക്രൈസ്തവർക്ക് നേരെ നടന്ന എല്ലാത്തരം അതിക്രമങ്ങളുടേയും ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ടാണ് വത്തിക്കാന് നൽകിയിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഒരു നിവേദനം വത്തിക്കാന് നൽകുന്നതെന്ന പ്രത്യേകതയും ഉണ്ട്. വത്തിക്കാൻ പ്രതിനിധി ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു.

ആദിവാസികൾക്കും ദലിതർക്കും നേരെ നടന്ന നീതി രഹിത്യത്തിന്റേയും കണക്കുകൾ യുസിഎഫ് വ്യക്തമാക്കുന്നു. മൃതദേഹം സംസ്ക്‌കരിക്കുന്നതിനു പോലും അനുമതി ലഭിക്കാത്ത അവസ്ഥയെക്കുറിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകാൻ ക്രിസ്ത്യാനികളായ ആദിവാസികൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതായി കുറ്റപ്പെടുത്തുന്നുണ്ട്. ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങളിൽ കുട്ടികളും സ്ത്രീകളും ഇരയാവുന്നതും പതിവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം വ്യാപകമാണ്.

ക്രൈസ്തവരുടെ ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ നിരന്തര അതിക്രമങ്ങൾ നടത്തുന്നതും പതിവാണ്. മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടക്കണമെന്നും യുസിഎഫ് ആവശ്യപ്പെടുന്നുണ്ട്.