സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല: സുപ്രീംകോടതി

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല: സുപ്രീംകോടതി

ചാക്കോ കെ.തോമസ്

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വിധിന്യായം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ സ്വവർഗവിവാഹത്തിന്റെ നിയമസാധുതയോട് വിയോജിച്ചപ്പോൾ രണ്ടുപേർ അനുകൂലിച്ചു. അതോടെ 3– 2ന് ഹർജികൾ തള്ളി. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരാണ് വിയോജിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം സഞ്ജയ് കിഷൻ കൗൾ അനുകൂലിച്ചു. ഹർജികളിൽ നാല് വ്യത്യസ്ത വിധികളാണ് പ്രസ്താവിച്ചത്. 

സ്വവർഗ ലെെംഗികത നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത് തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയിൽ പറഞ്ഞു. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആർട്ടിക്കിൽ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്പെഷ്യൽ മാരേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് അത് അംഗീകരിക്കുന്നത്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. ആ ആക്റ്റിൽ മാറ്റം വരുത്തണമോയെന്ന് പാർലമെൻറിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഭരണഘടനാ ബെഞ്ച് 10 ദിവസത്തെ മാരത്തൺ ഹിയറിംഗിന് ശേഷം മെയ് 11 ന് ഹർജികളിൽ വിധി പറയുന്നത് മാറ്റി വെച്ചതായിരുന്നു.

സ്വവർഗദമ്പതികൾ, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകൾ, സാമൂഹ്യസംഘടനകൾ തുടങ്ങി വിവിധ കക്ഷികൾ നൽകിയ 20 ഹർജികളാണ് പരിഗണിച്ചത്‌. സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌, ഹിന്ദു മാരേജ്‌ ആക്ട്‌, ഫോറിൻ മാരേജ്‌ ആക്ട്‌ തുടങ്ങിയ നിയമങ്ങൾ സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകാത്തത്‌ ചോദ്യംചെയ്‌താണ്‌ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌ പ്രകാരം ഇത്തരം വിവാഹങ്ങൾക്ക്‌ നിയമസാധുത ഇല്ലാത്ത വസ്‌തുത മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന്‌ വാദംകേൾക്കലിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.