വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം,​ പാർ‌ലമെന്റ് സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം,​ പാർ‌ലമെന്റ് സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി

ന്യൂഡൽഹി : വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന് പാർലമെന്റ് സമിതിയുടെ കരട് റിപ്പോർ‌ട്ട് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. ഉഭയസമ്മതമില്ലാതെയുള്ള സ്വവർഗ രതിയും കുറ്റകരണമാക്കണമെന്ന് കരട് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റ് കേന്ദ്രസർക്കാരിന് നൽകാൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.

വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് പാർലമെന്ററി കാര്യസമിതിയുടെ നീക്കം. ഭാരതീയ ശിക്ഷാ നിയമം പരിശോധിച്ച പാർലമെന്ററി സമിതി യോഗത്തിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്ന ശുപാർശയാണ് കേന്ദ്രത്തിന് കൈമാറാൻ സമിതി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഐ.പി.സി,​ സി.ആ‍ർ.പി.സി എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമുള്ള മൂന്ന് ബില്ലുകളുടെ കരട് റിപ്പോർട്ടുകൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഒക്ടോബർ 27ന് യോഗം ചേരും. ഒക്ടോബർ 21ന് വൈകിട്ട് തങ്ങൾക്ക് ലഭിച്ച മൂന്ന് റിപ്പോർട്ടുകൾ പരിശോധിക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് എം.പിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ നേരത്തെ നിശ്ചയിച്ച ദിവസം തന്നെ കരട് പരിഗണിക്കുമെന്നാണ് ആഭ്യന്തര പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിലപാട്. ഭാരതീയ ന്യായ സംഹിത,​ കരട് റിപ്പോർ‌ട്ടുകൾ ഒക്ടോബർ 27ന് അംഗീകരിക്കുമെന്ന് നോട്ടീസിലൂടെ അംഗങ്ങളെ അറിയിച്ചു.