ഫിലാദൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ആഗസ്റ്റ് 29, 30 തീയതികളിൽ
ഫിലദെൽഫിയ : എബനേസർ ചർച്ച് ഓഫ് ഗോഡ് കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ആഗസ്റ്റ് 29, 30 തീയതികളിൽ നടക്കും. 30 ശനിയാഴ്ച രാവിലെ ജൂബിലി സമ്മേളനം നടക്കും. സീനിയർ പാസ്റ്റർ രഞ്ജൻ പി. ചെറിയാൻ്റെ നേതൃത്വത്തിൽ ജൂബിലി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചാരിറ്റി, സുവനീർ, പബ്ളിസിറ്റി, പബ്ളിക് റിലേഷൻസ്, ഫെലോഷിപ്പ് തുടങ്ങിയ സബ്കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.
വെൽഷ് റോഡിലുള്ള സഭാ ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ചർച്ച് ഓഫ് ഗോഡ് ടെന്നസി സ്റ്റേറ്റ് ഓവർസീയർ റവ. ഡോ. ടിം ഹിൽ, പെൻസിൽവാനിയ സ്റ്റേറ്റ് ഓവർസീയർ റവ. ഷേ ഹ്യൂസ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഗാനശുശ്രൂഷക്ക് സുവി. ബ്ലസൻ മേമന നേതൃത്വം നൽകും. സഭയുടെ ആരംഭകാല പ്രവർത്തകരെ സമ്മേളനത്തിൽ ആദരിക്കും.

എഴുപതുകളുടെ ആരംഭത്തിൽ മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കൻ ഐക്യ നാടുകളിലേക്ക് കേരളീയരുടെ കുടിയേറ്റം ശക്തിപ്പെടുവാൻ തുടങ്ങിയ കാലത്ത്, ഫിലാദൽഫിയ പട്ടണത്തിൽ ചെസ്റ്റ്നട്ട് സ്ട്രീറ്റിലെ 816 -ാംനമ്പർ.അപ്പാർട്ട്മെന്റിൽ 1975 നവംബർ 2 ന് ഞായറാഴ്ച പാസ്റ്റർ വർഗീസ് മത്തായിയുടെ നേതൃത്വത്തിൽ എട്ടു വിശ്വാസികൾ ഒരുമിച്ച് പങ്കെടുത്ത് പ്രാർത്ഥിച്ചാരംഭിച്ച കൂട്ടായ്മയാണ്, ഇന്ന് ഫിലാദൽഫിയയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്തു സഭകളിൽ ഒന്നായി വളർന്നു കഴിഞ്ഞ എബനേസർ ചർച്ച് ഓഫ് ഗോഡ് ദൈവസഭ.
1976 ഡിസംബർ 26 ന് പാസ്റ്റർ ബേബി ഡാനിയേൽ സഭാ ശുശ്രൂഷകനായി ചാർജ്ജെടുക്കുകയും തുടർന്ന് 39 വർഷക്കാലം സഭയുടെ സീനിയർ ശുശ്രൂഷകനായി സുദീർഘമായ സേവനം ചെയ്യുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ആരാധന നടന്നതിനു ശേഷം 1986 ൽ റൂസ്‌വെൽറ്റിലുള്ള 258 - 60 നമ്പർ കെട്ടിടം സ്വന്തമായി സഭയുടെ പേരിൽ വാങ്ങുവാൻ ഇടയായി.

1997 സഭാ വളർച്ചയിലെ ഒരു നിർണായക ഘട്ടമായിരുന്നു . പുതുതായി കടന്നുവരുന്ന വിശ്വാസികളെ ഉൾക്കൊള്ളാൻ പഴയ കെട്ടിടം പോരാതെ വരികയാൽ സൗകര്യപ്രദമായ മറ്റൊരു ആരാധനാലയം വെൽഷ് റോഡിൽ വാങ്ങിച്ചു. 2015 ഡിസംബർ മുതൽ പാസ്റ്റർ രഞ്ജൻ പി. ചെറിയാൻ സഭാ ശുശ്രൂഷയിൽ ആയിരിക്കുന്നു. 120 കുടുംബങ്ങളിൽ നിന്നുമായി മുന്നൂറിലധികം വിശ്വാസികൾ ആരാധനയിൽ സംബന്ധിക്കുന്നു. ജൂബിലിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ജൂബിലി കമ്മറ്റി പ്രവർത്തിച്ചുവരുന്നു.
വിവരങ്ങൾക്ക് : പാസ്റ്റർ രഞ്ജൻ പി ചെറിയാൻ - 713 - 409 - 5184, ഫിന്നി ഫിലിപ്പ് (സെക്രട്ടറി) - 215-432 -5062, ഷിജിൻ വർഗീസ് (ട്രഷറാർ) - 215 - 435 - 2176
വാർത്ത: ബാബുക്കുട്ടി ജോർജ് (മീഡിയ കോർഡിനേറ്റർ)

