ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കീർണം: ജസ്റ്റീസ് ജെ.ബി കോശി

ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കീർണം: ജസ്റ്റീസ് ജെ.ബി കോശി

കോട്ടയം: വിവിധ ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ സങ്കീർണമെന്നു ജസ്റ്റീസ് ജെ.ബി കോശി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിൽ ക്രൈസ്തവർക്ക് അർഹമായ അവകാശങ്ങൾ പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നുവെന്ന പരാതികൾ ഗൗരവമായാണു കമ്മീഷൻ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ച് സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ, നടപ്പാക്കാവുന്ന 284 നിർദേശങ്ങളുണ്ടെന്നും റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാരിന്റെ നയപരമായ നിലപാടുകൾക്കുള്ളിൽ നിന്നു തീരുമാനങ്ങളിലേക്കെത്തുന്നതിനു സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളും സമ്മർദങ്ങളും ആവശ്യമാണെന്നും അദ്ദേഹം  പറഞ്ഞു. ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് സംബന്ധിച്ചു നൽകിയ നിർദേശം സർക്കാർ നടപ്പാക്കി. നേരത്തേ സ്കോളർഷിപ്പിന്റെ വിവരങ്ങൾ അറിയാൻ ഒരു വിഭാഗത്തിനു മാത്രമായിരുന്നു സാധ്യതയുണ്ടായിരുന്നത്. ഇപ്പോൾ, അതു പത്രങ്ങളിലും മറ്റും പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയാറായിട്ടുണ്ട്.

സമാനരീതിയിൽ മറ്റു നിർദേശങ്ങളും സർക്കാർ നടപ്പാക്കുമെന്നാണു പ്രതീക്ഷ. വസ്തുതാപരമായ വിവരങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മീഷന്റെ പ്രവർത്തനപരിധിയിൽ നിന്നു സമഗ്രമായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്കു നൽകിയിട്ടുള്ളത്. 

Advertisement