മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള നീക്കം സ്വാഗതാർഹം : ക്രൈസ്തവ സഭാ നേതാക്കൾ

മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള നീക്കം സ്വാഗതാർഹം : ക്രൈസ്തവ സഭാ നേതാക്കൾ

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു: ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ബിജെപി സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കൾ. 

ഈ നിയമത്തിൻ്റെ പേരിൽ സഭാ ആരാധനക്കിടെ ക്രൈസ്തവ സമൂഹം പരക്കെ അക്രമത്തിനു വിധേയരാകുന്നതിനിടെയാണ് മത സ്വതന്ത്ര്യത്തിനും മൗലിക അവകാശങ്ങൾക്കും പ്രാധാന്യം കൽപിച്ചുകൊണ്ടുള്ള സർക്കാരിൻ്റെ നടപടിയെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു. 

കോൺഗ്രസിൻ്റെയും ക്രൈസ്തവ സമൂഹത്തിൻ്റെയും എതിർപ്പ് മാനിക്കാതെയാണ് മത വിശ്വാസ സ്വാതന്ത്യ സംരക്ഷണാവകാശ നിയമം കർണാടകയിൽ പാസാക്കിയത്.

കർണാടകയിലെ ക്രൈസ്തവ പീംനത്തെക്കുറിച്ച് ക്രൈസ്തവ  പെന്തെക്കൊസ്ത് സംയുക്തവേദി സഭാ നേതാക്കളുമായി 2021 ഒക്ടോബർ 31 ന് ബിസിപിഎ നടത്തിയ മുഖാമുഖാ ചർച്ചയിൽ വിക്ടറി ഇൻറർനാഷണൽ എജി സീനിയർ പാസ്റ്റർ രവി മണിയെ കോർഡിനേറ്ററായി ഗവൺമെൻ്റുമായി സംസാരിക്കുന്നതിന് തെരഞ്ഞെടുത്തിരുന്നു. ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ പാസ്റ്റർ രവി മണിയൊടൊപ്പം ക്രൈസ്തവരുടെ സുരക്ഷയ്ക്കു വേണ്ടി വിവിധ സഭാ നേതാക്കളും മുൻ ബിജെപി മന്ത്രിസഭയിലെ നേതാക്കളുമായി പലതവണ നടത്തിയ ചർച്ചകളും പരാജയപ്പെടുകയായിരുന്നു. 

ഇതിനിടയിൽ ഡിസംബർ 23ന് മത വിശ്വാസ സ്വാതന്ത്യ സംരക്ഷണാവകാശ ബിൽ നിയമസഭയിൽ പാസാക്കിയിരുന്നെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ 75 അംഗ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തുടർന്ന് ബസവരാജ് ബൊമ്മെ സർക്കാർ 2022 മെയ് 17ന് ഇത് ഓർഡിനൻസായി പുറത്തിറക്കി. ബിജെപിയുടെ ഭൂരിപക്ഷം 39 ആയി ഉയർന്നതോടെ കഴിഞ്ഞ സെപ്റ്റംബർ 15-ന് ചില ഭേദഗതികളോടെ കൗൺസിലിലും പാസാക്കി. തുടർന്ന് നിയമസഭയിൽ വീണ്ടും അവതരിപ്പിച്ച് ബിൽ പാസാക്കുകയായിരുന്നു.

ക്രൈസ്തവ സഭയുയർത്തിയ പ്രതിഷേധം കണക്കിലെടുക്കാതെയാണ് മുൻ ബി.ജെ.പി സർക്കാർ ബില്ലുമായി മുന്നോട്ട് പോയത്. 

മതസ്വാതന്ത്ര്യത്തിനെതിരെയാണ് ഈ നിയമമെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയില്‍ പോകുകയും ചെയ്തിരുന്നു. എന്നാൽ ഇക്കഴിഞ്ഞ കർണാടക നിയമസഭാ ഇലക്ഷന് മുന്നോടിയായി നിരോധനനിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിൻ്റെ തീരുമാനത്തെ കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കളും വിശ്വാസ സമൂഹവും വളരെ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

ജൂലൈ 3 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കുന്നത്.