ആ മുപ്പത്തിരണ്ടിലെ അവസാന കണ്ണിയും യാത്രയായി

കോട്ടയത്തെ പെന്തെകോസ്തു മുന്നേറ്റത്തിനും ഐപിസി കോട്ടയം ഫിലദൽഫിയുടെ വളർച്ചയ്ക്കും നിർണായക ഘടകമായ ഒരു സംഭവമായിരുന്നു 1950 ഒക്ടോബർ 1നു നാഗമ്പടം ആറ്റിൽ നടന്ന 32 പേരുടെ കൂട്ടസ്‌നാനം. ആ 32ലെ അവസാന കണ്ണിയായ ചേച്ചമ്മ മത്തായി എന്ന ചിന്നമ്മ അമ്മച്ചിയും ഏപ്രിൽ 17നു യാത്രയായി. കഞ്ഞിക്കുഴി ഐപിസി ഫിലഡൽഫിയാ സഭാംഗമായ പുത്തൻപറമ്പിൽ പരേതനായ പി.സി. മത്തായിയുടെ സഹധർമ്മിണിയാണ് ചേച്ചമ്മ മത്തായി.
വിശ്വാസ ജീവിതത്തിൽ ഒട്ടനവധി അനുഭവ സമ്പത്തുള്ള ചിന്നമ്മ അമ്മച്ചിയുമായി ഗുഡ്‌ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം നടത്തിയ അഭിമുഖം ഗുഡ്‌ന്യൂസ് വാരികയിൽ (2022 ജനു. 10 ലക്കം) "ആ മുപ്പത്തിരണ്ടിലെ അവസാന കണ്ണി ചിന്നമ്മ അമ്മച്ചി" എന്ന തലകെട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം ഓൺലൈൻ ഗുഡ്‌ന്യൂസിൽ പുനർപ്രസിദ്ധീകരണം ചെയ്യുന്നു.
തയ്യാറാക്കിയത്
സന്ദീപ് വിളമ്പുകണ്ടം
വിശ്വാസ ജീവിതത്തിൽ പിന്നിട്ട വർഷങ്ങൾ അയവിറക്കുമ്പോൾ ഒരു യുവതിയെ പോലെ അവർ ആവേശഭരിതയായി. ഭൂതകാല സംഭവങ്ങൾ സ്മരിക്കുമ്പോൾ ഹൃദയത്തിൽ ഇനിയും അണയാത്ത സുവിശേഷ ആത്മാവ് ആ മുഖത്തു നിഴലിച്ചു. ദൈവം ചെയ്ത അത്ഭുതങ്ങൾ ഓർത്തെടുത്തപ്പോൾ സമീപത്തിരുന്ന മകൻ ജോർജ് മാത്യുവും സഹധർമ്മിണി ജോളി ജോർജും ലേഖകനോടൊപ്പം ശ്രദ്ധയോടെ കാതോർത്തു. 95 വയസ്സ് പിന്നിടുന്ന ചിന്നമ്മ അമ്മച്ചി കോട്ടയത്തെ പെന്തെകോസ്തു ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ്.
പാസ്റ്റർ കെ. ഇ എബ്രഹാം, പാസ്റ്റർ പി.എം ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ 1950 ഒക്ടോബർ 1നു നാഗമ്പടം ആറ്റിൽ നടന്ന 32 പേരുടെ കൂട്ടസ്‌നാനം കോട്ടയത്തെ പെന്തെകോസ്തു മുന്നേറ്റത്തിനും ഐപിസി കോട്ടയം ഫിലദൽഫിയുടെ വളർച്ചയ്ക്കും നിർണായക ഘടകമായ ഒരു സംഭവമായിരുന്നു. ആ 32ലെ ജീവിച്ചിരിക്കുന്ന അവസാന കണ്ണിയാണ് ചേച്ചമ്മ മത്തായി എന്ന ചിന്നമ്മ അമ്മച്ചി.
1926 ജൂൺ 21നു മാങ്ങാനം താനവേലിൽ മാത്യു വർഗീസിന്റെയും ചേച്ചമ്മ വർഗീസിന്റെയും മകളായി മാർത്തോമ്മാ കുടുംബത്തിൽ ജനിച്ച ചിന്നമ്മ മത്തായി, തന്റെ പത്താം വയസ്സിൽ രക്ഷിക്കപെട്ടു. 1936 ൽ മുട്ടമ്പലം സി.എസ്.ഐ പള്ളിയിൽ ഒരു കൺവെൻഷനോടനുബന്ധിച്ചു നടന്ന കുട്ടികളുടെ യോഗത്തിൽ പരേതനായ കുഞ്ഞപ്പി ഉപദേശി ക്രൂശിനെ വർണ്ണിച്ചു പ്രസംഗിച്ചപ്പോൾ ദൈവസ്നേഹത്തിനു മുമ്പിൽ സമർപ്പിക്കുകയായിരുന്നു.
പെണ്ണമ്മ സന്യാസിനിയുടെ വേദപഠന ക്ലാസ്സുകളിലും പങ്കെടുത്തിട്ടുണ്ട്. കോട്ടയം എം.റ്റി സ്കൂളിൽ നിന്നും ഫൈനൽ പരീക്ഷ വിജയം നേടി, ശേഷം ടി.ടി.സി പാസ്സായി. എ.പി.റ്റി എന്ന സ്ഥാപനത്തിൽ പ്രധാന ഉദ്യോഗസ്ഥനായിരുന്ന പുത്തൻപറമ്പിൽ പി.സി മത്തായിയെ തന്റെ ജീവിത പങ്കാളിയാക്കി. മൂലവട്ടം വി.ഐ മാത്തൻസ് ഇംഗ്ലീഷ് സ്കൂളിൽ ചില വർഷങ്ങൾ അദ്ധ്യാപനം നടത്തി. പിന്നീട് മക്കളെ പരിപാലിക്കുന്നതിനു കൂടുതൽ സമയം കണ്ടെത്തുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു.
കോട്ടയം ഫിലദൽഫിയ സഭയുടെ ആരംഭകാല പ്രവർത്തനങ്ങളും അമ്മച്ചി ഓർത്തെടുത്തു. രക്ഷിക്കപ്പെട്ടതിനു ശേഷവും മാർത്തോമ്മാ സഭയിൽ തുടർന്നെങ്കിലും ദൈവവചനം പഠിക്കുവാൻ ആർത്തിയായിരുന്ന തനിക്കു പാസ്റ്റർ പി.എം ഫിലിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ പഠന ക്ലാസുകൾ ആവേശമായിരുന്നു. 1941ൽ മുട്ടമ്പലത്തു ഒരു വീട് 12 രൂപ വാടകയ്ക്ക് എടുത്തു ആരംഭിച്ച ഐപിസി ഫിലദൽഫിയുടെ പ്രാരംഭ പ്രവർത്തനങ്ങളും, സാമുദായിക സഭകൾക്ക് വേരോട്ടമുള്ള സ്ഥലമായതിനാൽ പെന്തെകോസ്തു കൂട്ടായ്മകൾക്ക് വീട് നൽകാൻ ഉടമസ്ഥൻ ഭയപ്പെട്ടതും, സമീപവാസികളുടെ ഭീഷണിമൂലം സുവിശേഷപ്രവർത്തകർക്ക് വീട് ഉപേക്ഷിക്കേണ്ടിവന്നതും, പാസ്റ്റർ കെ.ഇ എബ്രഹാം മുട്ടമ്പലത്തു സന്ദർശനം നടത്തി പ്രവത്തനങ്ങൾക്ക് ശക്തി പകർന്നതും ഉൾപ്പെടെ എട്ടു പതിറ്റാണ്ടുകൾക്ക് പിന്നിലെ സംഭവങ്ങൾ വളരെ കൃത്യതയോടെ പ്രിയ മാതാവ് വിവരിച്ചു.
ചിന്നമ്മ മത്തായിയുമായി സന്ദീപ് വിളമ്പുകണ്ടം അഭിമുഖത്തിൽ. സമീപം മകൻ ജോർജ് മാത്യു.
അന്നത്തെ സഭാ പ്രവർത്തനങ്ങളെകുറിച്ച് വിവരിക്കാൻ ആവേശവും താല്പര്യവും പ്രകടിപ്പിച്ച അമ്മച്ചി ഉത്സാഹത്തോടെ തുടർന്നു. "ഫിലിപ്പുസാറിന്റെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി - കൊല്ലാട് റോഡരികിലെ വാടക വീട്ടിലേക്ക് മാറിയ സഭാ പ്രവർത്തനം വീണ്ടും പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവന്ന സാഹചര്യങ്ങളും വിവരിച്ചു. പെന്തക്കോസ്തുകാർക്ക് വീട് നൽകിയാൽ വീടിന്റെ ഓട് മുഴുവൻ തകർക്കുമെന്ന് പ്രമുഖനായ സ്ഥലംനിവാസി ഭീഷണി മുഴക്കി. തകർക്കുന്ന ഓട് വാങ്ങിത്തരാമെന്ന വ്യവസ്ഥയിൽ പാസ്റ്റർ പി.എം ഫിലിപ്പ് വാടക ചീട്ടു എഴുതി. വീടിനു നേരെ കല്ലേറുണ്ടായി, ഓടുകൾ തകർന്നു. മഴവെള്ളം അകത്തു വീഴാൻ തുടങ്ങി, വ്യവസ്ഥപ്രകാരം പകരം ഓടുകൾ വാങ്ങിച്ചു. ഫിലിപ്പുസാറും, അമ്മിണികൊച്ചമ്മയും, മേശയും ബെഞ്ചും മേൽക്കുമേൽ വച്ച് അതിന്മേൽ കയറി ഓട് മാറിയ സംഭവങ്ങളും, പിന്നീട് വീണ്ടും കല്ലെറിയാൻ വന്നവർക്ക് പാമ്പു കടിയേറ്റതും, ഫിലിപ്പ് സാറിനെ വിളിച്ചു അവർ പ്രാർത്ഥിപ്പിച്ചതും മാതാവ് വിവരിച്ചപ്പോൾ ഞങ്ങൾ ശ്രദ്ധയോടെ ശ്രവിച്ചു. സ്വീഡൻ സന്ദർശനം നടത്തിയ പാസ്റ്റർ കെ.ഇ എബ്രഹാം നൽകിയ 5100 രൂപയ്ക്ക് 17 1/2 സെന്റ് ഭൂമി (ഇപ്പോൾ ഐപിസി ഫിലാഡൽഫിയ ഹാൾ ഇരിക്കുന്ന സ്ഥലം) വാങ്ങിച്ചു, അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം സഭയ്ക്ക് ഫിലദൽഫിയ എന്ന നാമകരണം ചെയ്തു." തുടങ്ങിയ ചെറുതും വലുതുമായ സംഭവങ്ങൾ വളരെ വ്യക്തതയോടെ 95 വയസ്സുപിന്നിട്ട അമ്മച്ചി ഓർത്തെടുത്തപ്പോൾ അത്ഭുതം തോന്നി.
1950 ൽ മാങ്ങാനം ഭാഗത്തു താനവേലിൽ അച്ചന്റെ (ജോയ് താനവേലിയുടെ വല്യപ്പച്ചൻ) പുരയിടത്തിലുണ്ടായിരുന്ന സുവിശേഷാലയത്തിൽ യോഗങ്ങൾ നടക്കാറുണ്ടായിരുന്നു. പാസ്റ്റർ പി.എം ഫിലിപ്പ് ദാനിയേൽ പുസ്തകത്തെക്കുറിച്ചു പഠിപ്പിക്കുമ്പോൾ സ്നാനത്തെക്കുറിച്ചു പരാമർശം ഉണ്ടാവുകയും, തുടർന്നുണ്ടായ പഠിതാക്കളുടെ സംശയങ്ങൾക്ക് ലഭിച്ച വ്യക്തമായ മറുപടികളുമാണ് ഈ കൂട്ടസ്‌നാനത്തിലേക്ക് നയിച്ചത്. ബൈബിൾ ക്ലാസിനു ശേഷം തന്റെ ഭർത്താവു പുത്തൻപറമ്പിൽ പി.സി മത്തായി, താനവേലിൽ അച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ഫിലിപ്പ്‌സാറിനെ കാണുകയും തൊട്ടടുത്ത ഞായറാഴ്ച തന്നെ സ്നാനത്തിനുള്ള ക്രമീകരണം ചെയ്യുകയായിരുന്നു. 1950 ഒക്ടോബർ ഒന്നാം തീയതി പാസ്റ്റർ കെ. ഇ എബ്രഹാം, പാസ്റ്റർ പി.എം ഫിലിപ്പ് എന്നിവർ നേതൃത്വം നൽകിയ കോട്ടയത്തെ പെന്തെകോസ്തു വളർച്ചയ്ക്ക് തന്നെ ആക്കം കൂട്ടിയ ആ സ്നാനശുശ്രൂഷയിൽ ജീവിതപങ്കാളി പുത്തൻപറമ്പിൽ പി.സി മത്തായിയോടൊപ്പം താനും സ്നാനം എന്ന ദൈവകൽപന അനുസരിച്ചു. കൂടാതെ താനവേലിൽ അച്ചൻ, അമ്മായി, പുളിമ്പഴ പി.വി വർഗീസ്, തങ്കമ്മ, പാസ്റ്റർ കെ.ടി തോമസ്, പാസ്റ്റർ എം.റ്റി ജോസഫ്, പാസ്റ്റർ കെ.സി ചെറിയാൻ എന്നിവർ സ്നാനപെട്ടവരിൽ ചിലരാണ്.
സഹോദരിമാരുടെ കൂട്ടായ്മ കോട്ടയത്ത് ഇല്ലാതിരുന്ന കാലം, സാറാമ്മ സഹോദരിയുടെ മനസ്സിൽ സുവിശേഷാത്മാവ് ജ്വലിച്ചു. സഹോദരിമാരുടെ കൂട്ടായ്മ എന്ന ആശയം ഉദിച്ചു, സഭയിലെ കൂട്ടുസഹോദരിമാരുമായി ചർച്ച ചെയ്തു. കോട്ടയത്ത് ആദ്യമായി സഹോദരി സമാജം രൂപീകരിച്ചു. ചെറിയ കൂട്ടങ്ങളായി സമീപപ്രദേശങ്ങളിലെ വീടുകൾ കയറി, സുവിശേഷം പങ്കുവയ്ക്കാൻ ആരംഭിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ ദൈവസഭയുടെ ഭാഗമായി. സഹോദരിമാരുടെ പ്രവർത്തനങ്ങൾക്ക് ഫിലിപ്പ് സാറും പാപ്പച്ചൻ സാറും നൽകിയ സംഭാവനകളും അമ്മച്ചി നന്ദിയോടെ ഓർത്തെടുത്തു. ഇതെല്ലാം വിവരിക്കുമ്പോൾ അമ്മച്ചിയുടെ ആവേശവും, ഇപ്പോഴും അണയാത്ത സുവിശേഷ ആത്മാവും ആ ശരീരഭാഷയിൽ പ്രകടമായിരുന്നു.
സഹോദരിമാരുടെ ഒന്നിച്ചിരുന്നുള്ള പ്രാർത്ഥന സഭയുടെ വളർച്ചയ്ക്ക് നൽകിയ അടിത്തറ വിലമതിക്കാൻ കഴിയാത്തതായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സഹോദരി സമാജം നേതൃത്വം നൽകി. അസുഖ ബാധിതരായവരുടെ വീടുകളിൽ സന്ദർശനം നടത്തി പ്രാർത്ഥിച്ചപ്പോൾ ദൈവം നൽകിയ രോഗസൗഖ്യങ്ങളും മാതാവ് വിവരിച്ചു. ഒരിക്കൽ പാസ്റ്റർ കെ.ടി തോമസും, മറ്റൊരിക്കൽ പാസ്റ്റർ സാം സി. സാമുവേലും രോഗത്താൽ ഭാരപ്പെട്ടപ്പോൾ സഹോദരിമാർ കൂട്ടമായി അവരുടെ അരികിൽ പോയി പ്രാർത്ഥിച്ചതും അത്ഭുത രോഗസൗഖ്യം ലഭിച്ചതും അമ്മച്ചി ഓർത്തെടുത്തു. ആ കാലഘട്ടങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ച താനവേലിൽ അമ്മായി, സാറാമ്മ കൊച്ചമ്മ, പുളിമ്പുഴ തങ്കമ്മ, ചിലമ്പ്ര അന്നമ്മച്ചി, ആലുംമൂട്ടിൽ ചിന്നക്കുട്ടി എന്നിവരുടെ പ്രവർത്തനങ്ങൾ സ്മരിക്കാനും അമ്മച്ചി മറന്നില്ല. പിന്നീട് കോട്ടയം ജില്ല സഹോദരിമാരുടെ പ്രവർത്തനങ്ങൾക്കും മുൻപന്തിയിലുണ്ടായിരുന്നു.
സുവിശേഷീകരണത്തോടു അതിയായ താല്പര്യമുണ്ടായിരുന്ന പി.സി മത്തായി, ദിവസവും സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് പോകാൻ പൂർണ്ണ സ്വാതന്ത്ര്യം തന്റെ സഹധർമ്മിണിയ്ക്ക് നൽകിയിരുന്നു. അദ്ദേഹം ഐപിസി കോട്ടയം ഡിസ്ട്രിക്ട് സൺഡേസ്കൂൾ സ്ഥാപകരിൽ ഒരാളായിരുന്നു. ദീർഘ വർഷങ്ങൾ ഐപിസി ഫിലഡൽഫിയ സഭാ സെക്രട്ടറിയായും, സൺഡേസ്കൂൾ ഹെഡ്മാസ്റ്ററായും സേവനം ചെയ്തിട്ടുണ്ട്. ആത്മീയ പ്രവർത്തനങ്ങൾക്കും സഭയുടെ ഉന്നമനത്തിനും കഠിനാധ്വാനം ചെയ്ത മത്തായി ചാണ്ടി, പരേതനായ പി.എം ചെറിയാൻ, സാറാമ്മ ചെറിയാൻ, ജോർജ് മാത്യു എന്നിവർ മക്കളാണ്. 10 കൊച്ചുമക്കളെയും ദൈവം നൽകി. കൊച്ചുമക്കൾക്ക് നൽകിയ 20 മക്കളേയും കാണാനുള്ള ഭാഗ്യവും മാതാവിന് ലഭിച്ചു. കോട്ടയത്തെ പെന്തക്കോസ്തു മുന്നേറ്റത്തിന് വിലമതിയ്ക്കാനാവാത്ത സംഭാവനകൾ നൽകിയ, പ്രത്യേകിച്ച് ഫിലാഡൽഫിയ സഭയുടെ വളർച്ചയ്ക്ക് ദൈവികകരങ്ങളിൽ ഉപയോഗിക്കപ്പെട്ട നെടുതൂണുകളിൽ ഒരാളായ പുത്തൻപറമ്പിൽ പി.സി മത്തായി 1989ൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വചനത്തിൽ അഗാധമായ ജ്ഞാനമുള്ള മാതാവ് അനവധി വാക്യങ്ങൾ മനഃപാഠമാക്കിയിട്ടുണ്ട്. ഈണത്തിൽ പാടാൻ കഴിവുള്ള അമ്മച്ചി നിരവധി പഴയ ക്രിസ്തീയ ഗാനങ്ങളുടെ കലവറകൂടിയാണ്. വാർദ്ധക്യം കാഴ്ചയെ ചെറുതായി ബാധിച്ചതിനാൽ ഉപയോഗിച്ചുകൊണ്ടിക്കുന്ന വലിയ അക്ഷരമുള്ള ബൈബിൾ വായിക്കാൻ കഴിയുന്നില്ല എന്ന വിഷമവും അമ്മച്ചി പങ്കിട്ടു. ഈ പ്രായത്തിലും വചനങ്ങൾ പഠിക്കാൻ താല്പര്യമുള്ള മാതാവ് വചനം വായിച്ചുകേൾപ്പിക്കാൻ മക്കളോട് ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ അധികസമയവും, ടി.വിലെ വചനം പ്രഘോഷണം ഉൾപ്പെടെയുള്ള ആത്മീയപരിപാടികൾ ശ്രവിക്കുകയാണ് ശീലം. എത്രനേരവും പ്രാർത്ഥനയിൽ പോരാടുവാൻ മടിയില്ല.
മാതൃകാപരമായ നിരവധി സ്വഭാവഗുണങ്ങളുള്ള ചിന്നമ്മ മത്തായി വിശുദ്ധജീവിതത്തിനു ഉടമയായ ഒരു പ്രാർത്ഥനപോരാളിയായാണ്. ഉപദേശ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത, ആത്മീയ വിഷയത്തിൽ കർക്കശകാരിയായ മാതാവ് ഇന്നത്തെ സഭയിൽ കടന്നു കൂടിയ ദുഷ്പ്രവണതകൾക്കെതിരെ പ്രതികരിക്കാനും മറന്നില്ല. ഉപദേശ വിഷയത്തിൽ അയവു വരുത്തി, പ്രസിദ്ധിക്കും, സ്ഥാന-മാനങ്ങൾക്കും പ്രാധാന്യം നൽകുന്ന പ്രവണത അപകടമാണെന്ന മുന്നറിയിപ്പും നൽകി.
വിശുദ്ധജീവിതം നയിപ്പിൻ. വിശുദ്ധ ജീവിതത്തിനു പകരം മറ്റൊന്നില്ല. വിശുദ്ധ ജീവിതം നയിച്ചെങ്കിൽ മാത്രമേ കർത്താവിന്റെ വരവിൽ എടുക്കപ്പെടുകയുള്ളു. അജ്ഞാത കാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ. ശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല എന്ന വചനവാക്കുകൾ പുതുതലമുറയ്ക്ക് കൈമാറിക്കൊണ്ടാണ് പ്രിയ ചിന്നമ്മ അമ്മച്ചി വാക്കുകൾ അവസാനിപ്പിച്ചത്.
Advertisement