ക്രൂശിലെ കനലുകൾ

കവിത
റവ. ജോമോൻ ജേക്കബ്, തൈച്ചേരിൽ
കാൽവരിക്കുന്നിലെ സ്നേഹ കാവ്യം
ഗോൾഗോത്താ മലയിലെ കനൽ നൊമ്പരങ്ങൾ
നിഷ്കളങ്കനെയാകെ അപരാധിയാക്കി
ന്യായപീഠങ്ങൾ തീക്കനൽ പോൽ കല്ലെറിഞ്ഞപ്പോൾ
മൗനമായി നിന്നു ആ ദിവ്യ പ്രഭ
കനലെരിയും നേരം സ്നേഹിതനേകി നിറചുംബനം
കൂടെയിരിക്കാം എന്ന് ചൊന്നവർ പിരിഞ്ഞ നേരം
ജനാരവങ്ങൾ സാഗരം പോൽ ഇരമ്പിയാർത്തു
കനൽ ജ്വാലകൾ ഉയർന്നുപൊങ്ങി.. ആ പാതി വിരിഞ്ഞ പുലർകാലത്ത്
സഖികൾ പിന്മാറി, സർവ്വേശ്വരൻ മൗനം ഭുജിച്ചു
നിഴൽ പോലും അകലെയായി നിന്നു
വഴിത്താരകൾ രക്തം നിറഞ്ഞ കനൽ പാതപോൽ
ശരീരമാസകലം നിണം നദി പോൽ ഒഴുകി കുരിശിന്നരികിൽ
ലോകത്തിനേകി രക്തം കൊണ്ടൊരു കഴുകൽ
പ്രാണൻ വെടിയുന്ന ശ്വാസത്തിലുണ്ടായിരുന്നു എന്നോടുള്ള തീരാ പ്രണയം
പിരിയാ ബന്ധം പോൽ തീർത്ത സ്നേഹ ഗാഥ
കുരിശിൻ ചുടുകനലിൽ, പിറന്നൊരു തീരാ വെളിച്ചം
അനന്തമായി തെളിയുന്നു ഇന്നെനിക്കുള്ളിൽ ആ ദിവ്യ ജ്യോതിസ്സ്