ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ

കൊച്ചി: ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാൽ, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചർച്ച ചെയ്യാത്തതിലും, വിവിധ സർക്കാർ വകുപ്പുകൾക്ക് കമ്മീഷൻ റിപ്പോർട്ട് നൽകി അഭിപ്രായം ആരാഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നതിലും, കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പൂർണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്.

ചീഫ് സെക്രട്ടറിക്ക് പുറമെ പൊതുഭരണ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായ പുതിയ സമിതി അർഹിക്കുന്ന ഗൗരവത്തോടെ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുകയും തുടർ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയും ചെയ്യുമെന്നാണ് ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത്.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, തുടർ ചർച്ചകളിൽ ക്രൈസ്തവ സമൂഹങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു.